അടൂർ: കെ.എസ്.ആർ.ടി.സി. ബസ് തട്ടി ലോറിയുടെ ഗ്ലാസ് പൊട്ടിയതിനെച്ചൊല്ലിയുണ്ടായ തർക്കം റോഡിലെ കൈയാങ്കളിയിലും പിന്നീട് ഡിപ്പോയിലെ കൂട്ടത്തല്ലിലും കലാശിച്ചു.
ബസ് ഡ്രൈവറെ റോഡില്‍വെച്ച് മർദിച്ച ലോറി ഡ്രൈവർ, അരിശം തീരാതെ ലോറിയില്‍ അടൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയില്‍ എത്തി. വീണ്ടും കൈയേറ്റത്തിന് ശ്രമിച്ചതോടെ ബസ് ജീവനക്കാർ കൂട്ടത്തോടെ രംഗത്തെത്തി 'തിരിച്ചടി' നല്കി. ബസ് ട്രിപ്പ് മുടക്കിയതിനും ബസ് ഡ്രൈവറുടെ കണ്ണട തകർന്നതിനും ഉള്‍പ്പെടെ ലോറി ഡ്രൈവർ 28,000 രൂപ നല്കി പ്രശ്നം ഒതുക്കി.
പോലീസ് കേസ് എടുക്കുന്നതിന് മുമ്പ് ഉന്നത ഇടപെടലിലൂടെ ഒത്തുതീർപ്പുണ്ടാക്കിയെന്നാണ് സൂചന. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നോടെ തിരുവനന്തപുരത്തുനിന്ന് പത്തനംതിട്ടയിലേക്ക് വരുകയായിരുന്ന പത്തനംതിട്ട ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി. ബസ് കുളക്കട പുത്തൂമുക്കില്വെച്ച് ഗ്യാസ് സിലിൻഡർ ലോറിയില്‍ തട്ടിയതായാണ് ലോറി ഡ്രൈവറുടെ ആരോപണം. സംഭവത്തില്‍ ലോറിയുടെ സൈഡ് ഗ്ലാസ് പൊട്ടിയതായും പറയുന്നു.
തുടർന്ന് ഇരുകൂട്ടരും പുത്തൂമുക്കില്വെച്ച് വാക്കേറ്റത്തിലായി. പ്രകോപിതനായ ലോറി ഡ്രൈവർ, ബസ് ഡ്രൈവറെ റോഡില്‍വെച്ച് മർദിച്ചെന്നാണ് ആരോപണം. ഇതിനുശേഷം ബസ് അടൂർ ഡിപ്പോയിലെത്തി. പിന്നാലെ സിലിൻഡറുകള്‍ നിറച്ച ലോറിയും ഡിപ്പോയിലെത്തി. ഡിപ്പോയ്ക്കുള്ളില്‍ മറ്റുവാഹനങ്ങള്‍ക്ക് കടന്നുപോകാൻ കഴിയാത്തവിധം ലോറി നിർത്തിയതോടെ ഗതാഗതതടസ്സമുണ്ടായി. പിന്നാലെ ലോറി ഡ്രൈവർ ബസിനടുത്തെത്തി ഡ്രൈവറെ വലിച്ചിറക്കാനും താക്കോല്‍ ഊരിയെടുക്കാനും ശ്രമിച്ചു. ഇതുകണ്ടതോടെ ഡിപ്പോയിലുണ്ടായിരുന്ന ബസ് ജീവനക്കാരും മറ്റുള്ളവരും കൂട്ടത്തോടെ എത്തി ബസ് ഡ്രൈവർക്ക് നേരത്തെ ഏറ്റ മർദനത്തിന് 'തിരിച്ചടി' നല്‍കുകയായിരുന്നു.






