തിരുവനന്തപുരം: വിപൂലീകൃത സംസ്ഥാന കമ്മിറ്റിയില്‍ വെച്ച് പുന:സംഘടിപ്പിച്ച സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിൻെറ ആദ്യയോഗം നാളെ നടക്കും.
വിശാല സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച റിപോർട്ട് അന്തിമമാക്കുകയാണ് നാളെത്തെ യോഗത്തിൻെറ പ്രധാന അജണ്ട.
വിശാല സമിതിയില്‍ ഉയർന്ന ചർച്ചകളില നിർദ്ദേശങ്ങളും വിമർശനങ്ങളും കൂടി ചേർത്താകും റിപോർട്ട് അന്തിമമാക്കുക. ഈ റിപോർട്ട് വിശാല ജില്ലാ സമിതികളിലും മേഖലാ യോഗങ്ങളിലും അവതരിപ്പിക്കും.
ജില്ലാ തലത്തില്‍ നടക്കുന്ന വിശാല സമിതികളില്‍ പങ്കെടുക്കേണ്ട സെക്രട്ടേറിയേറ്റ് അംഗങ്ങള്‍ ആരൊക്കെയെന്നും നാളെ തീരുമാനിക്കും. സംസ്ഥാന 16 അംഗ സംസ്ഥാന സെക്രട്ടേറിയേറ്റില്‍ നിന്ന് രണ്ട് പേരെ ഒഴിവാക്കുകയും പി.ജയരാജനെയും വി.ശിവൻകുട്ടിയേയും ഉള്‍പ്പെടുത്തുകയും അംഗസംഖ്യ 17 ആയി വർധിപ്പിച്ച് കൊണ്ട് എം.ബി രാജേഷിന് അവസരം ഒരുക്കുകയും ചെയ്തിരുന്നു.
പുതിയ അംഗങ്ങള്‍ പങ്കെടുക്കുന്ന ആദ്യ യോഗത്തോടെ സിപിഎം സംസ്ഥാനനേതൃത്വത്തിലെ ശാക്തിക ബലാബലത്തില്‍ മാറ്റം വരും. വിശാല സംസ്ഥാനസമിതിയില്‍ അച്ചടക്ക നടപടിക്ക് വിധേയനായ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രതിരോധത്തിലാണ്.
ഇപ്പോഴത്തെ നിലയിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെങ്കില്‍ അടുത്ത പാർട്ടി കോണ്‍ഗ്രസിന് മുന്നോടിയായി നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ വെച്ച് എം.വി.ഗോവിന്ദന് പകരം പുതിയ സെക്രട്ടറി വരുമെന്ന് ഉറപ്പാണ്.
ഭാര്യ പി.കെ.ശ്യാമളയെ തളിപ്പറമ്പില്‍ മത്സരിപ്പിക്കാൻ കാണിച്ച ഉത്സാഹവും താല്പര്യവുമാണ് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ പാർട്ടിയ്ക്കകത്ത് ശാസിക്കാനുളള കാരണം.
അഞ്ച് പതിറ്റാണ്ട് കാലം നീണ്ട ഗോവിന്ദൻെറ രാഷ്ട്രീയ ജീവിതത്തില്‍ കറുത്തപാടായി അത് മാറുകയും ചെയ്തു. സംസ്ഥാന സെക്രട്ടറിയായിരിക്കെ പിണറായി വിജയൻ അച്ചടക്ക നടപടി നേരിട്ടിട്ടുണ്ടെങ്കിലും അതിനെ ഗോവിന്ദൻ നേരിട്ട നടപടിയുമായി താരതമ്യമില്ല.
വിഭാഗീയ പ്രശ്നങ്ങള്‍ രൂക്ഷമായിരുന്ന കാലത്ത് വി.എസ്.അച്യുതാനന്ദനുമായി പരസ്യമായി വാക്പോരില്‍ ഏർപ്പെട്ടതിനാണ് പിണറായി വിജയനെ പിബിയില്‍ നിന്ന് സസ്പെൻറ് ചെയ്തത്. എന്നാല്‍ ഗോവിന്ദന് എതിരായ നടപടി തനിക്ക് ശേഷം ഭാര്യയെ മത്സരപ്പിക്കാൻ കാണിച്ച അമിത താല്പര്യത്തിൻെറയും സ്ഥാനാർത്ഥിത്വത്തിന് എതിരായ വിമർശനങ്ങള്‍ അവഗണിച്ച് മുന്നോട്ട് പോയതിനുമാണ്.
കേരളമാകെ സ്വാധീനമുളള രാഷ്ട്രീയ നേതാവായി ഇനിയും വളർന്നിട്ടില്ലാത്ത എം.വി.ഗോവിന്ദൻെറ കൈമുതല്‍ സംഘടനാ രംഗത്ത് പുലർത്തിയിരുന്ന അച്ചടക്കവും കളങ്കരഹിത പ്രതിഛായയുമായിരുന്നു. അതാണ് ഭാര്യയെ സ്ഥാനാർത്ഥിയാക്കാൻ വേണ്ടി കളഞ്ഞുകുളിച്ചത്.
സംസ്ഥാനത്തെ സിപിഎമ്മിൻെറ ചരിത്രത്തിലെ ഏറ്റവും ദുർബലനായ സെക്രട്ടറിയെന്ന നിലയില്‍ വീക്ഷിക്കപ്പെടുന്ന എം.വി.ഗോവിന്ദന് , അച്ചടക്ക നടപടിയോടെ സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ഇപ്പോഴുളള സ്വാധീനം കൂടി ഇല്ലാതാകുകയാണ്.
പി.ജയരാജനേയും എം.ബി.രാജേഷിനെയും പോലെ നല്ല പ്രതികരണ ശേഷിയുളള നേതാക്കള്‍ സംസ്ഥാന സെക്രട്ടേറിയേറ്റില്‍ എത്തിയതോടെ ഇനി സംസ്ഥാന സെക്രട്ടറിയോ പ്രതിപക്ഷ നേതാവോ ആഗ്രഹിക്കുന്ന വഴിയേ മാത്രം പാർട്ടിയേ നടത്താൻ സാധിക്കുക പ്രയാസമാണ്.
കേന്ദ്ര നേതൃത്വത്തിൻെറ സൂക്ഷ്മ നിരീക്ഷണത്തിന് കീഴിലായതിനാല്‍ പിണറായി വിജയൻെറയോ എം.വി.ഗോവിന്ദൻെറയോ തന്നിഷ്ടം നടപ്പിലാക്കിയിരുന്ന കാലം കേരളത്തിലെ സിപിഎമ്മില്‍ അസ്തമിക്കുകയാണ്.കെ.എൻ.ബാലഗോപാല്‍, പി.രാജീവ്,എം.ബി.രാജേഷ്,എം.സ്വരാജ് തുടങ്ങിയ പാർട്ടിയിലെ രണ്ടാം നിരയ്ക്ക് മുൻ സീറ്റിലേക്ക് വഴിയൊരുക്കുന്നതിനാണ് കേന്ദ്ര നേതൃത്വം ശ്രമിക്കുന്നത്.
അടുത്ത പാർട്ടി കോണ്‍ഗ്രസോടെ അത് സാധ്യമാക്കിയെടുക്കാനാണ് കേന്ദ്ര നേതൃത്വത്തിൻെറ താല്പര്യം. അതോടെ സംസ്ഥാനത്തെ പാർട്ടി പിണറായി വിജയൻെറ സ്വാധീനത്തില്‍ നിന്ന് വിടുതല്‍ നേടുമെന്നും കേന്ദ്ര നേതൃത്വം കരുതുന്നു.
തിരഞ്ഞെടുപ്പ് തോല്‍വിയില്‍ വഹിച്ച വ്യക്തിപരമായ ഉത്തരവാദിത്തം ചൂണ്ടിക്കാട്ടി കേന്ദ്ര നേതൃത്വം എം.വി.ഗോവിന്ദന് എതിരെ നടപടി നിർദ്ദേശിപ്പോള് എതിർക്കാൻ കഴിയാതിരുന്നത് പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻെറ പാർട്ടിയിലുളള സ്വാധീനം കുറഞ്ഞതിൻെറ തെളിവാണ്.
നടപടി വേണമെന്ന് കേന്ദ്രത്തിൻെറ നിഷ്കർഷക്ക് മുന്നില്‍ പിണറായി വിജയന് വഴങ്ങേണ്ടി വന്നു എന്നതാണ് വസ്തുത. നടപടി പാർട്ടിയ്ക്കകത്തുളള ശാസനയില്‍ ഒതുങ്ങിയത് കൊണ്ട് പിടിച്ചുനില്‍ക്കാനായി എന്ന് മാത്രം.ഇ.ഡി മാസപ്പടി കേസ് വളർന്ന് വിദേശത്തേക്ക് പണം കടത്തിയ കേസിലേക്കും ഹവാലയിലേക്കും വളർന്നതോടെ പിണറായി വിജയൻ തീർത്തും ദുർബലനായിരിക്കുന്നു.
തോന്നിയപോലെ നയിച്ച് തിരഞ്ഞെടുപ്പ് തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ തന്നെ പിണറായിയുടെ പാർട്ടിയിലെ പിടി അയഞ്ഞു തുടങ്ങിയിരുന്നു.എം.വി.ഗോവിന്ദനെതിരായ നടപടി ചെറുക്കാൻ കഴിയാതെ വന്നതോടെ പിണറായി വിജയനും ഇത് കീഴ്പോട്ടിറക്കത്തിൻെറ കാലമാണ്.






