കൊച്ചി: യുഡിഎഫ് സർക്കാർ നടപ്പാക്കിയ പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി ഉടൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയില്‍ (സിസിഐ) ഹർജി.
തൃശൂർ സ്വദേശിയായ ബസ് ഉടമയും ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ തൃശൂർ ജില്ലാ പ്രസിഡന്റുമായ ബിബിൻ ടി. ആലപ്പാട്ടാണ് ഹർജി നല്‍കിയത്. ബസ് ഉടമകളുടെ കോഓർഡിനേഷൻ കമ്മിറ്റിയുടെ സംസ്ഥാന പ്രസിഡന്റുമാണ് ബിബിൻ.
സിസിഐ ഹർജി ഫയലില്‍ സ്വീകരിച്ചതോടെ പദ്ധതിയുടെ സാധുത സംബന്ധിച്ച് പുതിയ നിയമപോരാട്ടത്തിന് കളമൊരുങ്ങി. കെഎസ്ആർടിസി ഓർഡിനറി ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതി സ്വകാര്യ ബസുകളുടെ മത്സരക്ഷമത ഇല്ലാതാക്കിയെന്നും കെഎസ്ആർടിസിക്ക് മാത്രം നേട്ടമുണ്ടാക്കുന്ന സാഹചര്യം സൃഷ്ടിച്ചെന്നുമാണ് ഹർജിയിലെ പ്രധാന ആരോപണം.
വിപണിയിലെ തുല്യ മത്സരത്തിന് വിരുദ്ധമാണ് സർക്കാർ പദ്ധതിയെന്നാണ് ഹർജിക്കാരന്റെ വാദം. പദ്ധതി നടപ്പാക്കിയതോടെ സൗജന്യ യാത്ര ലഭിക്കുന്നതിനാല്‍ സ്വകാര്യ ബസുകളിലെ യാത്രക്കാർ വലിയ തോതില്‍ കെഎസ്ആർടിസിയിലേക്ക് മാറിയെന്നും ഇതോടെ സ്വകാര്യ ബസുകളുടെ വരുമാനത്തില്‍ വൻ ഇടിവുണ്ടായെന്നും ഹർജിയില്‍ പറയുന്നു.
ബസ് സർവീസ് നടത്തുന്നത് സാമ്പത്തികമായി ലാഭകരമല്ലാത്ത സാഹചര്യത്തിലേക്ക് സ്വകാര്യ ബസ് ഉടമകള്‍ എത്തിയതായും ഇതിനകം 750 സ്വകാര്യ ബസുകള്‍ സർവീസ് നിർത്തിയതായും ഹർജിയില്‍ ആരോപിക്കുന്നു. സർവീസുകള്‍ ഇല്ലാതാകുന്നത് ആയിരക്കണക്കിന് ആളുകളുടെ തൊഴില്‍ നഷ്ടത്തിന് കാരണമാകുമെന്നും സ്ത്രീ യാത്രക്കാർ ഉള്‍പ്പെടെ കൂടുതല്‍ പേർ സ്വകാര്യ ബസുകളില്‍ നിന്ന് കെഎസ്ആർടിസിയിലേക്ക് മാറുന്നത് സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുന്നതായും ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു.






