ബംഗളൂരു: രാജസ്ഥാനില്‍ വീടുവിട്ടിറങ്ങി പ്രണയിച്ചയാളെ വിവാഹം കഴിച്ച ഇരുപത്തൊന്നുകാരിയായ യുവതിയെ ബന്ധുക്കള്‍ അയച്ച ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി.
ബംഗളൂരുവില്‍ വച്ച് നടന്ന തട്ടിക്കൊണ്ടുപോകല്‍ ശ്രമത്തിനിടെ പ്രതികള്‍ ഓടിച്ച വാഹനം മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ച് ആറുപേർക്ക് ഗുരുതരമായി പരിക്കേറ്റു. രാജസ്ഥാൻ മേല്വാസ് ഗ്രാമത്തിലെ ഗുണരാമുവിന്റെ മകള്‍ പൂജയെയാണ് നാലംഗ സംഘം വീട്ടില്‍ നിന്ന് ബലമായി പിടിയിറക്കി വാഹനത്തില്‍ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചത്.
ഒൻപത് മാസം മുൻപാണ് പൂജയും ഇരുപത്തിമൂന്നുകാരനായ ഓം പ്രകാശും വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് വിവാഹിതരായത്. തുടർന്ന് ജീവന് ഭീഷണിയുണ്ടായതിനെ തുടർന്ന് ഇരുവരും ബംഗളൂരുവിലേക്ക് മാറി അഗ്രഹാര ദസറഹള്ളിയില്‍ താമസിച്ചുവരികയായിരുന്നു. എന്നാല്‍ ഇതറിഞ്ഞ പൂജയുടെ കുടുംബം, ഇവരെ തിരികെ പിടിച്ചുകൊണ്ടുവരാൻ രാജസ്ഥാനില്‍ നിന്നും നാലംഗ സംഘത്തെ ബംഗളൂരുവിലേക്ക് അയക്കുകയായിരുന്നു.
ബുധനാഴ്ച പൂജ താമസിക്കുന്ന വീട്ടിലെത്തിയ സംഘം യുവതിയെ ബലമായി ഹ്യുണ്ടായ് വെന്യൂ (RJ 22 CC 9691) കാറില്‍ കയറ്റി അതിവേഗത്തില്‍ രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാല്‍ അമിതവേഗതയില്‍ പായുന്നതിനിടെ കണ്ട്രോള് നഷ്ടപ്പെട്ട് റോഡിലുണ്ടായിരുന്ന മറ്റ് വാഹനങ്ങളില്‍ കാർ ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ പൃഥ്വിരാജ് (12), യാഷിക (9), അമുല്‍ (35), മണി (64), ജയലക്ഷ്മി (57), സന്തോഷ് (33) എന്നിവർക്കാണ് പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജയലക്ഷ്മിയെ തീവ്രപരിചരണ വിഭാഗത്തില്‍ (ICU) പ്രവേശിപ്പിച്ചു.
അപകടത്തെ തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ നാട്ടുകാർ ചേസ് ചെയ്ത് പിടികൂടുകയായിരുന്നു. കാറില്‍ നിന്ന് വലിച്ച് പുറത്തിട്ട പ്രതികളെ ജനക്കൂട്ടം കൈയേറ്റം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സംഭവ സ്ഥലത്തെത്തിയ പോലീസ് രാജസ്ഥാൻ സ്വദേശികളായ രാകേഷ് (31), കരണ്‍ (25), അയാൻ (18) എന്നിവരെ അറസ്റ്റ് ചെയ്തു. കാറോടിച്ച സദ്ദാം എന്നയാള്‍ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. പോലീസ് ഇയാള്‍ക്കായി തിരച്ചില്‍ ഊർജ്ജിതമാക്കിയിട്ടുണ്ട്. കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.






