കോട്ടയം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളില്‍ ചികിത്സയ്ക്കെത്തുന്ന രോഗികളോടും ബന്ധുക്കളോടും ചില ജീവനക്കാർ കാട്ടുന്ന മോശം പെരുമാറ്റം തിരുത്തണമെന്ന ആവശ്യം ശക്തമാകുന്നു.
അടിയന്തര ചികിത്സ തേടിയെത്തുന്നവരോട് ദയയോടും പക്വതയോടും പെരുമാറേണ്ടതിന് പകരം, അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നത് അനാസ്ഥയും കയർത്തുള്ള സംസാരവും പതിവാണ്.
ബൈസ്റ്റാൻഡർമാരോടും പ്രായമായ രോഗികളോടും ജീവനക്കാരില്‍ ചിലർ മോശമായി സംസാരിക്കുന്നതും ചോദിക്കുന്നവരെ അപമാനിക്കുന്നതും ഒക്കെ പതിവാണ്.
ഡ്യൂട്ടിയിലുള്ള ഡോക്ടർമാരുടെയോ നഴ്സുമാരുടെയോ ശ്രദ്ധക്കുറവ് മൂലം തെറ്റായ മരുന്ന് നല്കല്, സർജറിയിലെ വീഴ്ചകള്‍ തുടങ്ങിയവ റിപ്പോർട്ട് ചെയ്യപ്പെടുന്നത് വലിയ പ്രതിഷേധത്തിന് വഴിതെളിച്ചിട്ടുണ്ട്.
കോട്ടയം മെഡിക്കല്‍ കോളജില്‍ ഒരു വർഷമാണ് നവജാത ശിശുവിൻ്റെ ശരീരത്തില്‍ സൂചിയിരുന്നത്. പക്ഷേ, വേദനയുമായി എത്തിയ കുട്ടിയെ കൃത്യമായി പരിശോധിക്കാൻ ഡോക്ടർമാർ തയാറായില്ല.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും രോഗിയോടു ഡോക്ടർ മോശമായി പെരുമാറി.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ കാഷ്വല്‍റ്റിയില്‍ കഴിഞ്ഞ ദിവസം ചികിത്സ തേടിയെത്തിയ സ്ത്രീയോടും ഒപ്പം വന്നവരോടും അപമര്യാദയായി പെരുമാറുകയായിരുന്നു. പരാതി വന്നതോടെ ഡോക്ടറെ സ്ഥലംമാറ്റി.
മണിക്കൂറുകളോളം വരിനില്‍ക്കുന്ന രോഗികളോട് ജീവനക്കാർ കാട്ടുന്ന അസഹിഷ്ണുതയും ക്രമീകരണങ്ങളുടെ അഭാവവും സാധാരണക്കാരെ വലയ്ക്കുന്നു.
മെഡിക്കല്‍ കോളജിലെ നഴ്സുമാരുടെ പരുഷമായ പെരുമാറ്റവും പതിവാണ്. ഇത്തരം സംഭവങ്ങള്‍ സർക്കാർ ആശുപത്രിയില്‍ ദിനംപ്രതി അരങ്ങേറുന്നുണ്ട്.
ഗുരുതരമായ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന സാധാരണക്കാരാണ് പ്രധാനമായും സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നത്.
അതുകൊണ്ടുതന്നെ, ഇത്തരം കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന മോശം അനുഭവങ്ങള്‍ ജനങ്ങള്‍ക്ക് വലിയ മാനസിക വിഷമമാണ് ഉണ്ടാക്കുന്നത്.
ആശുപത്രി ജീവനക്കാർക്കായി റെഗുലർ കൗണ്‍സിലിംഗും പെരുമാറ്റച്ചട്ട പരിശീലനവും നിർബന്ധമാക്കണമെന്നാണ് പൊതുജനങ്ങളുടെയും വിവിധ സംഘടനകളുടെയും പ്രധാന ആവശ്യം.
കൂടാതെ, പരാതികള്‍ പരിഹരിക്കാൻ ഓരോ ആശുപത്രിയിലും ശക്തമായ പബ്ലിക് റിലേഷൻസ് സംവിധാനം കാര്യക്ഷമമാക്കണമെന്നും, ചികിത്സാ പിഴവുകളിലും വീഴ്ച വരുത്തുന്ന ജീവനക്കാർക്കെതിരെയും കർശന നിയമനടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യമുയരുന്നു.






