തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തില്‍ സിപിഐയെ അനുനയിപ്പിക്കാൻ പുതിയ ഒത്തുതീർപ്പ് നീക്കവുമായി സിപിഎം.
പ്രതിപക്ഷ ഉപനേതൃസ്ഥാനം ഏറ്റെടുക്കാതെ പദവി ഒഴിച്ചിടുക എന്ന നിർദ്ദേശമാണ് സിപിഎം പരിഗണിക്കുന്നത്. ഈ നീക്കത്തിലൂടെ ഉപനേതൃസ്ഥാനം വേണമെന്ന സിപിഐയുടെ കടുംപിടുത്തം അവസാനിപ്പിക്കാമെന്നാണ് സിപിഎം നേതൃത്വത്തിന്റെ പ്രതീക്ഷ.
സംസ്ഥാന സെക്രട്ടേറിയേറ്റില്‍ പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച് സിപിഐയുമായി നിലനില്‍ക്കുന്ന ഭിന്നത ചർച്ച ചെയ്യുന്നുണ്ട്. തർക്കത്തിന് പരിഹാരം കാണുന്നതിനായി പുതിയ ഒത്തുതീർപ്പ് നിർദ്ദേശം മുന്നോട്ടുവയ്ക്കാനും സിപിഎം ആലോചിക്കുന്നതായാണ് വിവരം.
പ്രതിപക്ഷ ഉപനേതൃപദവി സിപിഎം ഏറ്റെടുക്കാതെ ഒഴിച്ചിട്ടാല്‍ സിപിഐ അയയുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. നിലവിലെ തർക്കം കൂടുതല്‍ രൂക്ഷമാകാതെ മുന്നണിക്കുള്ളില്‍ തന്നെ ധാരണയിലെത്തുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം. നേതൃയോഗത്തിന് ശേഷം സിപിഐയുമായി വീണ്ടും ചർച്ച നടത്താനും സിപിഎം തീരുമാനിച്ചിട്ടുണ്ട്
എല്‍ഡിഎഫിലെ നേതൃത്വവുമായി ബന്ധപ്പെട്ട് സിപിഐ ഉയർത്തുന്ന പ്രധാന രാഷ്ട്രീയ നിലപാടാണ് ഇപ്പോഴത്തെ തർക്കത്തിന് പിന്നില്‍. മുന്നണിയുടെ നേതൃത്വം ഒരു പാർട്ടിയിലേക്ക് മാത്രം കേന്ദ്രീകരിക്കുന്നതിനോട് സിപിഐക്ക് വിയോജിപ്പുണ്ട്. എല്‍ഡിഎഫിന് കൂട്ടായ നേതൃത്വം വേണം എന്ന നിലപാടാണ് സിപിഐ സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് പ്രതിപക്ഷ ഉപനേതൃസ്ഥാനം തങ്ങള്‍ക്ക് ലഭിക്കണമെന്ന ആവശ്യം സിപിഐ മുന്നോട്ടുവച്ചത്.
പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഎം ഏറ്റെടുക്കുന്നത് എല്‍ഡിഎഫിലെ നേതൃത്വ കേന്ദ്രീകരണത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന ആശങ്കയാണ് സിപിഐക്കുള്ളത്. അതുകൊണ്ടുതന്നെ ഉപനേതൃപദവി സംബന്ധിച്ച ആവശ്യം രാഷ്ട്രീയ നിലപാടിന്റെ ഭാഗമായാണ് സിപിഐ ഉയർത്തുന്നത്.
ഈ സാഹചര്യത്തിലാണ് പദവി ഏറ്റെടുക്കാതെ ഒഴിച്ചിടാനുള്ള നിർദ്ദേശം സിപിഎം പരിഗണിക്കുന്നത്. സ്ഥാനത്തേക്ക് സിപിഐയെ പരിഗണിക്കുന്നതിന് പകരം പദവി തന്നെ ഒഴിച്ചിടുന്നതിലൂടെ ഇരുപാർട്ടികള്‍ക്കുമിടയിലെ തർക്കം താല്‍ക്കാലികമായെങ്കിലും അവസാനിപ്പിക്കാമെന്നാണ് സിപിഎം കണക്കുകൂട്ടുന്നത്.
നേതൃയോഗത്തിന് ശേഷമുള്ള സിപിഐയുമായുള്ള ചർച്ചയില്‍ ഈ നിർദ്ദേശം മുന്നോട്ടുവയ്ക്കാനാണ് സിപിഎം നീക്കം. ചർച്ചയിലൂടെ ധാരണയിലെത്താൻ കഴിഞ്ഞാല്‍ പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെ ചൊല്ലി എല്‍ഡിഎഫിനുള്ളില്‍ രൂപപ്പെട്ട ഭിന്നതയ്ക്ക് പരിഹാരമാകുമെന്നാണ് സിപിഎം പ്രതീക്ഷിക്കുന്നത്.
അതേസമയം, മുന്നണിക്കുള്ളിലെ കൂട്ടായ നേതൃത്വമെന്ന ആവശ്യം സിപിഐ എത്രത്തോളം ശക്തമായി നിലനിർത്തുമെന്നതും നിർണായകമാണ്. പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച തർക്കം പദവിക്കായുള്ള അവകാശവാദം മാത്രമല്ലെന്നും എല്‍ഡിഎഫിന്റെ രാഷ്ട്രീയ നേതൃത്വ ഘടനയെക്കുറിച്ചുള്ള നിലപാടാണെന്നും സിപിഐ വ്യക്തമാക്കുന്ന സാഹചര്യത്തില്‍, വരും ദിവസങ്ങളിലെ ചർച്ചകള്‍ക്ക് രാഷ്ട്രീയ പ്രാ






