കോട്ടയം: പാലാ നഗരസഭാ ചെയർപേഴ്സണ്‍ തെരഞ്ഞെടുപ്പ് മാസം 19 ന് രാവിലെ 11ന് നടക്കും. കോണ്‍ഗ്രസ് വിമതർ നഗരസഭ ഭരിക്കും.
ചെർപേഴ്സണ്‍ സ്ഥാനാർഥിയായി വിമത വിഭാഗം മായാ രാഹുലിനെ തീരുമാനിച്ചു.
വിമത കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. എല്‍ഡിഎഫ് പിന്തുണ നല്‍കും. ഇതോടെ 26 അംഗ സഭയില്‍ 17 പേരുടെ പിന്തുണ മായ രാഹുലിന് ലഭിക്കും.
പാലാ മുനിസിപ്പല്‍ കൗണ്‍സിലില്‍ രണ്ടാം ടേമിലും വിജയിച്ച മായാ രാഹുല്‍ 19ാം വാർഡിനെയാണ് പ്രതിനിധീകരിക്കുന്നത്.
യുഡിഎഫ് നഗരസഭാധ്യക്ഷയായിരുന്ന ദിയ ബിനു പുളിക്കക്കണ്ടം എല്‍ഡിഎഫ് അവിശ്വാസ പ്രമേയത്തെത്തുടർന്ന് പുറത്തായ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ്.
26 അംഗ ഭരണസമിതിയില്‍ ഇടതുപക്ഷത്തിന് 12 പേരുണ്ട്. യുഡിഎഫിന് നിലവില്‍ ആകെ 9 പേരും. അവിശ്വാസത്തെ പിന്തുണച്ചതിന് കോണ്‍ഗ്രസ് 4 കൗണ്‍സിലർമാരെ പുറത്താക്കിയിരുന്നു.
യുഡിഎഫ് പിന്തുണച്ചിരുന്ന കോണ്‍ഗ്രസ് വിമത മായ രാഹുലും അവിശ്വാസത്തെ പിന്തുണച്ച് മുന്നണിയില്‍ നിന്നും പുറത്തു വന്നിരുന്നു. ഇവരുടെ വോട്ടുകള്‍ കൂടിയാകുമ്പോള്‍ എല്‍ഡിഎഫ് പിന്തുണ ലഭിക്കുന്നവർക്ക് 17വോട്ടുകള്‍ ലഭിക്കും.
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംഗം റിയ ചീരാംകുഴി യുഡിഎഫ് സ്ഥാനാർത്ഥി ആയേക്കുമെന്ന് സൂചനയുണ്ട്.
കഴിഞ്ഞ ദിവസം പാലായില്‍ നടന്ന യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ ഫില്‍സണ്‍ മാത്യൂസ്, ബിജു പുന്നത്താനം, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്, കോണ്‍ഗ്രസ് കൗണ്‍സിലർമാർ, തുടങ്ങിയവർ പങ്കെടുത്തിരുന്നു. ഈ യോഗത്തില്‍ റിയയെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിപ്പിക്കാൻ ആലോചിച്ചതായാണ് സൂചന.
വൈസ് ചെയർപേഴ്സണ്‍ തെരഞ്ഞെടുപ്പിന് സാഹചര്യമുണ്ടായാല്‍ കോണ്‍ഗ്രസ്സിലെ സെബാസ്റ്റ്യൻ പനയ്ക്കലിനെ മത്സരിപ്പിക്കാനാണ് യുഡിഎഫ് ആലോചിക്കുന്നത്.






