കോട്ടയം: ആശുപത്രികളിലെ സന്നദ്ധ സംഘടനകളുടെ ഭക്ഷണ വിതരണം തടയാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് മുൻമന്ത്രി വി.എൻ. വാസവൻ. ഡിവൈഎഫ്ഐയുടെ ‘ഹൃദയപൂർവ്വം’ പദ്ധതിയുമായി ബന്ധപ്പെട്ട ആരോഗ്യമന്ത്രി കെ. മുരളീധരന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആയിരക്കണക്കിന് പാവപ്പെട്ടവർക്ക് സഹായമായ പദ്ധതിയാണ് ‘ഹൃദയപൂർവ്വം’. ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെയാണ് ഡിവൈഎഫ്ഐ ഭക്ഷണ വിതരണം നടത്തിയതെന്നും വാസവൻ പറഞ്ഞു.
കോട്ടയം മെഡിക്കൽ കോളജിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ഇത്തരം ഭക്ഷണ വിതരണം പാടില്ലെന്ന മന്ത്രിയുടെ നിലപാട് മനുഷ്യത്വത്തിന് എതിരാണ്. കോട്ടയം ജില്ലാ ആശുപത്രിയിൽ കെ. കരുണാകരന്റെ ചിത്രം വെച്ച് ഭക്ഷണം വിതരണം ചെയ്യുന്നുണ്ടെന്നും അതിന് ആരും എതിരല്ലെന്നും വാസവൻ ചൂണ്ടിക്കാട്ടി.
മന്ത്രിയുടെ പരാമർശത്തിനെതിരെ പ്രതിഷേധം ഉയർന്നതോടെ മന്ത്രി നിലപാട് മാറ്റിയെന്നും വാസവൻ ആരോപിച്ചു. ഈ സർക്കാർ ഒരു ‘യു ടേൺ സർക്കാരായി’ മാറിയിരിക്കുകയാണ്. മന്ത്രിയുടെ സമീപനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം വിമർശിച്ചു.
ആശുപത്രികളിലെ ഭക്ഷണ വിതരണം തുടരാൻ അവസരമുണ്ടാകണം. അത് തടയാൻ ശ്രമിച്ചാൽ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നും വി.എൻ. വാസവൻ വ്യക്തമാക്കി.






