പാമ്പാടി : ചങ്കിടിപ്പോടെയാണ് വെള്ളൂർ ഗ്രീൻവാലി കൂരോപ്പട റോഡിലൂടെ ആളുകൾ സഞ്ചരിക്കുന്നത്. ഒറ്റനോട്ടത്തില്‍ വാനപാതയെന്ന് തോന്നും. മുന്നോട്ടുപോകും തോറും ഭീതിയേറും. കാല്‍നടയായാണ് യാത്രയെങ്കില്‍ പിന്നെ പറയുകയും വേണ്ട. ഇഴജന്തുക്കള്‍ മാത്രമല്ല കീരിയും കുറുക്കനും മരപ്പട്ടിയുമൊക്കെയുണ്ട്. ഏതുനിമിഷവും ആക്രമണം ഉണ്ടാകാം.
റോഡിന് ഇരുവശവും കാടുംപടലവും കയറി വളരെ ദയനീയമാണ് റോഡിന്റെ സ്ഥിതി. പാമ്പാടി പഞ്ചായത്തിലാണ് റോഡ്. ഇരുവശത്തും കാട് മൂടി കിടക്കുന്നതിനാൽ ഇപ്പോള്‍ റോഡിലൂടെ കഷ്ടിച്ച് ഒരു വാഹനത്തിന് കടന്നുപോകാം.
സ്കൂള്‍ കുട്ടികളടക്കം പ്രദേശവാസികള്‍ നിത്യവും യാത്ര ചെയ്യുന്ന പാതയ്ക്കാണ് ദുരവസ്ഥ. കാട് മൂടിയ റോഡില്‍ ഒരുപക്ഷേ അപകടം. അല്ലേല്‍ ഇഴജന്തുക്കളുടെ ആക്രമണം. ഇതിലൊന്ന് പ്രതീക്ഷിച്ചാണ് ഇപ്പോള്‍ പ്രദേശവാസികളുടെ യാത്ര.
സ്കൂള്‍ ബസുകള്‍ ഉള്‍പ്പെടെ കടന്നുപോകുന്ന പി.ഡബ്ല്യു.ഡി റോഡില്‍ സാമാന്യം തിരക്കുണ്ട്. പക്ഷേ എതിരെ വരുന്ന വാഹനത്തിന് സൈഡ് കൊടുക്കാൻപോലും കഴിയാത്ത സ്ഥിതിയും. കഴിഞ്ഞദിവസങ്ങളില്‍ വാഹനം വൈദ്യുതിതൂണില്‍ തട്ടി രണ്ട് അപകടങ്ങളുണ്ടായി. നാട്ടുകാർ പഞ്ചായത്തില്‍ പരാതിപ്പെട്ടിരുന്നു.
എന്നാല്‍ റോഡിലെ കാട് തെളിക്കേണ്ടിതിന്റെ ഉത്തരവാദിത്വം പഞ്ചായത്തിനല്ലെന്ന മറുപടിയാണ് ലഭിച്ചത്. ഉത്തരവാദിത്തപ്പെട്ട അധികൃതർ എത്രയും വേഗം ഇക്കാര്യത്തിൽ കൃത്യമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.






