തെക്കേമല: ഒരാള്‍ പൊക്കത്തില്‍ കാടുകയറി നശിക്കുന്നത് സാധാരണക്കാരായ ജനങ്ങള്‍ക്ക് പ്രാഥമിക ആരോഗ്യസേവനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പെരുവന്താനം പഞ്ചായത്തിലെ തെക്കേമല വാർഡില്‍ ആരംഭിച്ച ആരോഗ്യ ഉപകേന്ദ്രമാണ്.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് കേന്ദ്രാവിഷ്കൃത ഫണ്ട് 55 ലക്ഷം രൂപ ഉപയോഗിച്ച് ഈ കെട്ടിടത്തിന്റെ നിർമ്മാണ ജോലികള്‍ ആരംഭിച്ചത്. എന്നാല്‍, ഇപ്പോള്‍ നിർമാണം പാതിവഴിയില്‍ ഉപേക്ഷിച്ച നിലയിലാണ്. പ്രദേശത്തെ ആളുകള്‍ക്ക് കിലോമീറ്ററുകള്‍ സഞ്ചരിച്ച് മുണ്ടക്കയത്തെ സർക്കാർ, സ്വകാര്യ ആശുപത്രികളില്‍ സേവനം ലഭിക്കേണ്ട സാഹചര്യത്തിലാണ് ഇവിടെ ആരോഗ്യ ഉപകേന്ദ്രം സ്ഥാപിക്കാൻ തീരുമാനിച്ചത്.
എന്നാല്‍, കെട്ടിടത്തിന്റെ നിർമാണം ആരംഭിച്ച് ഏതാനും മാസങ്ങള്‍ക്ക് ശേഷം പെരുവന്താനം പഞ്ചായത്തില്‍ പുതിയ ഭരണസമിതി നിലവില്‍ വന്നതോടെ ഇതിന്റെ നിർമാണം നിലയ്ക്കുകയായിരുന്നു. നിർമാണം എത്രയും വേഗം പൂർത്തിയാക്കി ആശുപത്രി ഉപകേന്ദ്രം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാൻ അധികൃതർ തയാറായില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.
കേന്ദ്രാവിഷ്കൃത ഫണ്ട്
55 ലക്ഷം രൂപ
പൂർത്തിയായിത് തറയുടെ നിർമ്മാണം മാത്രം
തറയുടെ നിർമ്മാണം പൂർത്തിയായി പില്ലറുകള്ക്കായുള്ള കമ്പികള്‍ ഉയർത്തിയതുമൊഴികെ തുടർപ്രവർത്തനങ്ങളൊന്നും നടന്നിട്ടില്ല. പ്രദേശവും നിർമാണത്തിനായി എത്തിച്ച സാധന സാമഗ്രികളും കാടുകയറി മൂടിയ നിലയിലാണ്.
നിർമ്മാണം വൈകുന്നതിനെതിരെ പ്രദേശത്ത് കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. പദ്ധതി ഉപേക്ഷിക്കപ്പെട്ട നിലയിലാക്കിയ ശേഷം ഈ ഉപകേന്ദ്രം മറ്റു വാർഡിലേക്ക് മാറ്റിസ്ഥാപിക്കാൻ രാഷ്ട്രീയനീക്കങ്ങള്‍ നടക്കുന്നതായി മുൻ വൈസ് പ്രസിഡന്റ് ഷാജി പുല്ലാട്ട് ആരോപിച്ചു.
ആരോഗ്യ കേന്ദ്രത്തിന്റെ നിർമ്മാണം പൂർത്തിയായാല്‍ പ്രദേശത്തെ നിരവധി സാധാരണക്കാർക്ക് ഉപകാരപ്പെടും. എന്നാല്‍ തുടർനടപടികള്‍ക്കുള്ള ശ്രമങ്ങളൊന്നും നടത്തുന്നില്ല




