കോട്ടയം: ഓടയിലേക്ക് സെപ്റ്റിക് ടാങ്ക് മാലിന്യം ഒഴുക്കി കോട്ടയത്തുകാർക്ക് കുടിക്കാൻ കക്കൂസ് ടാങ്കിലെ മാലിന്യം കലർന്ന വെള്ളം സമ്മാനിക്കുന്ന ശാസ്ത്രീ റോഡിലെ കണ്ടത്തിൽ ലോഡ്ജിനെതിരേ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെ കോട്ടയം നഗരസഭയിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് അന്വേഷണം അട്ടിമറിക്കാൻ ലോഡ്ജ് ഉടമയുടെ ശ്രമം.

മുതലാളിയുടെ പണം വാങ്ങി നിയമം അട്ടിമറിച്ച് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയാൽ റവന്യൂ, എഞ്ചിനീയറിംഗ്, ആരോഗ്യവിഭാഗത്തിലെ ഉദ്യോഗസ്ഥർ പെൻഷൻ വാങ്ങില്ലെന്ന് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ എ കെ ശ്രീകുമാർ പറഞ്ഞു.
വിവിധ അഴിമതികളുമായി ബന്ധപ്പെട്ട് തേർഡ് ഐ ന്യൂസ് മുൻപ് നൽകിയിരുന്ന പരാതികളിൻമേൽ ക്രമക്കേട് കാണിച്ച കോട്ടയം നഗരസഭയിലെ മുൻ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്കും, മുൻ ആരോഗ്യവിഭാഗം സൂപ്രണ്ടിനും റിട്ടയർ ചെയ്ത് വർഷങ്ങൾ കഴിഞ്ഞിട്ടും പെൻഷനും, റിട്ടയർമെൻ്റ് ആനുകൂല്യങ്ങളും ഇന്നും ലഭിച്ചിട്ടില്ല.
ഇതിനിടെ അന്വേഷണം അട്ടിമറിക്കുന്നതിനായി ജില്ലയിലെ എംഎൽഎമാരേയും നഗരസഭയിലെ കൗൺസിലർമാരേയും ലോഡ്ജ് ഉടമ വിളിച്ച് സഹായം തേടി. ഇതോടെ
ലോഡ്ജ് ഉടമയെ സഹായിക്കുന്ന എംഎൽഎമാർക്കും, കൗൺസിലർമാർക്കുമെതിരേ അന്വേഷണം ആവശ്യപ്പെട്ട് ലോകായുക്തക്ക് തേർഡ് ഐ ന്യൂസ് പരാതി നൽകി.
ലോഡ്ജിലെ സെപ്റ്റിക് ടാങ്ക് മാലിന്യം ഓടയിലൂടെ മീനച്ചിലാറ്റിലേക്ക് ഒഴുക്കിവിടുകയാണെന്നും ലോഡ്ജ് അടച്ച് പൂട്ടണമെന്നും ആവശ്യപ്പെട്ടാണ് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ എ കെ ശ്രീകുമാർ ഹൈക്കോടതിയെ സമീപിച്ചത്.
അടിയന്തിര വിഷയമായി കണ്ട് ഹർജി പരിഗണിച്ച ഹൈക്കോടതി
കോട്ടയം ശാസ്ത്രി റോഡിലെ കണ്ടത്തിൽ ടൂറിസ്റ്റ് ഹോമിൽ നിന്നും ഓടയിലേക്ക് സെപ്റ്റിക് ടാങ്ക് മാലിന്യം ഒഴുക്കുന്നത് അന്വേഷിച്ച് നാലാഴ്ചക്കകം നടപടി സ്വീകരിക്കാൻ ഉത്തരവിടുകയായിരുന്നു.
അൻപതിലധികം മുറികളുള്ള കണ്ടത്തിൽ ടൂറിസ്റ്റ് ഹോമിലെ കക്കൂസ് മാലിന്യം നാളുകളായി ഓടയിലേക്ക് ഒഴുക്കിവിടുകയായിരുന്നു. ഈ ഓട എത്തിച്ചേരുന്നതാകട്ടെ മീനച്ചിലാറ്റിലേക്കും . താഴത്തങ്ങാടി, കുമ്മനം, ഇല്ലിക്കൽ, തിരുവാർപ്പ്, കുമരകം മേഖലയിലെ ആയിരങ്ങളാണ് കുടിവെള്ളത്തിനായി മീനച്ചിലാറിനെ ആശ്രയിക്കുന്നത്.
.






