കോട്ടയം: "അത്യാവശ്യ സമയത്ത് പോലും ഉപയോഗിക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെന്തിനാണ് ഈ ആരോഗ്യ സംവിധാനം?" — അയ്മനം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലെ ജനങ്ങൾ ഇന്ന് ഉന്നയിക്കുന്ന ചോദ്യം ഇതാണ്.
കഴിഞ്ഞ ഒരാഴ്ചയായി കരീമഠം പ്രദേശം വെള്ളക്കെട്ടിലാണ്. ഭൂരിഭാഗം വീടുകളിലും മുട്ടോളം വെള്ളം കയറിയതോടെ നിരവധി കുടുംബങ്ങൾ കടുത്ത ദുരിതത്തിലാണ്. വെള്ളം കയറാത്ത ചില വീടുകളിൽ പോലും ശൗചാലയ സൗകര്യമില്ലാത്തതിനാൽ സ്ത്രീകളും കുട്ടികളും വയോധികരും ഉൾപ്പെടെയുള്ളവർ വലിയ പ്രയാസം നേരിടുകയാണ്.
ഇതിനിടെയാണ് പ്രദേശത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ സബ് സെന്റർ ദുരിതബാധിതർക്കായി തുറന്ന് നൽകണമെന്ന നാട്ടുകാരുടെ ആവശ്യം ഉയർന്നത്. വെള്ളപ്പൊക്ക സാഹചര്യം മുൻകൂട്ടി കണ്ട് ഉയർന്ന സ്ഥലത്താണ് ഈ കെട്ടിടം നിർമിച്ചിട്ടുള്ളത്. അതിനാൽ ഇവിടെ വെള്ളം കയറില്ലെന്നും ശൗചാലയ സൗകര്യവും ലഭ്യമാണെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
നാട്ടുകാരുടെ ആവശ്യത്തെ തുടർന്ന് സബ് സെന്റർ താൽക്കാലികമായി തുറന്നുനൽകിയെങ്കിലും, കുറച്ച് സമയത്തിനകം അധികൃതർ സ്ഥലത്തെത്തി കെട്ടിടം വീണ്ടും പൂട്ടിയെന്നാണ് ആരോപണം.
'പട്ടിയും പൂച്ചയും കയറും', 'ലക്ഷങ്ങളുടെ പദ്ധതി നടക്കുന്നു', 'വൃത്തികേടാകും' തുടങ്ങിയ കാരണങ്ങളാണ് അധികൃതർ ചൂണ്ടിക്കാട്ടിയതെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ ജീവിക്കാൻ പോലും ബുദ്ധിമുട്ടുന്ന ജനങ്ങളുടെ ആവശ്യത്തേക്കാൾ കെട്ടിടത്തിന്റെ വൃത്തിയാണ് അധികൃതർക്ക് പ്രധാനമെന്ന വിമർശനമാണ് ഉയരുന്നത്.
"ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നിർമ്മിച്ച സർക്കാർ ആരോഗ്യ കേന്ദ്രം ജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെ അതിന്റെ പ്രസക്തി എന്താണ്?" എന്ന ചോദ്യവും ശക്തമായി ഉയരുന്നു.
ദുരന്തസമയത്ത് ജനങ്ങൾ ആദ്യം ആശ്രയിക്കേണ്ടത് സർക്കാർ സംവിധാനങ്ങളെയാണെന്നും, എന്നാൽ ഈ നിർണായക ഘട്ടത്തിൽ പോലും സഹായഹസ്തം നീട്ടാൻ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ലെന്നുമാണ് പ്രദേശവാസികളുടെ പരാതി.
അതേസമയം, ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച സബ് സെന്റർ പ്രദേശവാസികൾക്ക് യാതൊരു പ്രായോഗിക പ്രയോജനവും നൽകുന്നില്ലെന്ന ആരോപണവും ശക്തമാകുകയാണ്. ദുരിതത്തിലായ ജനങ്ങൾക്ക് അടിയന്തരമായി സബ് സെന്റർ തുറന്ന് നൽകണമെന്നും വിഷയത്തിൽ സർക്കാർ ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.






