ചങ്ങനാശേരി: 23 വര്ഷക്കാലം പോലീസിനെതിരേ നടത്തിയ നിയമപോരാട്ടത്തിനൊടുവില് ലഭിച്ച നഷ്ടപരിഹാരത്തുക ജീവകാരുണ്യ പ്രവര്ത്തനങ്ങള്ക്ക് വിനിയോഗിക്കാന് തൃക്കൊടിത്താനം സ്വദേശിയായ അഭിഭാഷകന് റോയി തോമസ്.
നഷ്ടപരിഹാരത്തുകയായി അനുവദിച്ചുകിട്ടിയ 1,32,000 രൂപയാണ് ജീവകാരുണ്യ പ്രവര്ത്തനങ്ങള്ക്ക് വിനിയോഗിക്കുന്നത്.
ചങ്ങനാശേരി ബാര് അസോസിയേഷന് മുന് പ്രസിഡന്റുകൂടിയായ റോയി തോമസ് കൈലാത്ത് 2004ല് ചങ്ങനാശേരി പോലീസ് സ്റ്റേഷനിൽ വച്ച് തനിക്ക് നേരിട്ട പോലീസ് അതിക്രമത്തെ തുടര്ന്ന് നടത്തിയ നിയമപോരാട്ടത്തിലാണ് അനുകൂലവിധി നേടിയത്.തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫൊറോന ദേവാലയവുമായി ബന്ധപ്പെട്ട ഒരു പരാതി തീര്പ്പാക്കുന്നതിന് ചങ്ങനാശേരി പോലീസ് സ്റ്റേഷനില് പള്ളി വികാരിയുടെ പ്രതിനിധിയെന്ന നിലയില് എത്തിയ അഭിഭാഷകനായ റോയി തോമസിനോട് അന്നത്തെ എസ്ഐ കെ. ശ്രീകുമാറും പോലീസുകാരായിരുന്ന ബിജു, ശ്രീകുമാര്, ജമാല് എന്നിവരും ക്രൂരമായി പെരുമാറിയെന്നായിരുന്നു പരാതി.
എസ്ഐ അധിക്ഷേപിക്കുകയും അപമര്യാദയോടെ പെരുമാറുകയും ചെയ്തതിനെത്തുടര്ന്ന് മനോവിഷമത്തോടെ പോലീസ് സ്റ്റേഷനില് നിന്നു പുറത്തേക്കിറങ്ങിയ റോയി തോമസിനെ പിന്നാലെ എത്തിയ പോലീസുകാര് ബൈക്കില്നിന്നു പിടിച്ചുവലിച്ച് റോഡിലേക്ക് മറിച്ചിടുകയും വലിച്ചിഴച്ച് പോലീസ് സ്റ്റേഷനിലെത്തിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു.
ഇതേത്തുടര്ന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ടു നല്കിയ സിവില് കേസ് കോട്ടയം മുന്സിഫ് കോടതി തള്ളി. പിന്നീട് കോട്ടയം അഡീഷണല് ജില്ലാ കോടതിയില് നല്കിയ അപ്പീലിലാണ് സംഭവം നടന്ന 2004 മാര്ച്ച് 24 മുതലുള്ള പലിശയും കോടതിച്ചെലവും സഹിതം നഷ്ടപരിഹാരം അനുവദിച്ചുകൊണ്ടുള്ള വിധിയുണ്ടായത്.
ഇതിനെതിരേ പ്രതികള് ഹൈക്കോടതിയില് ബോധിപ്പിച്ച അപ്പീല് നിലനില്ക്കില്ലെന്നുകണ്ട് തള്ളി വിധിയുണ്ടായി. ഇതേത്തുടര്ന്ന് നഷ്ടപരിഹാരത്തുക ഈടാക്കി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ചങ്ങനാശേരി മുന്സിഫ് കോടതിയില് നല്കിയ വിധി നടത്തു ഹര്ജിയിലാണ് പ്രതികള് മുഴുവന് തുകയും കോടതി മുഖാന്തരംനല്കി കേസ് തീര്പ്പാക്കിയത്. വാറണ്ട് അയയ്ക്കുന്നതടക്കം വിധി നടത്തുനടപടികളില്നിന്നു പ്രതികള് ഇതോടെ ഒഴിവായി. വിധി തുകയും പലിശയും ചെലവും സഹിതം 1,32,000 രൂപയാണ് റോയി തോമസിനു ലഭിച്ചത്. ഇതോടെ 23 വര്ഷമായി റോയി തോമസ് നടത്തിവന്ന പോരാട്ടത്തിനു സമാപനമായി.
അന്ന് എസ്ഐയായിരുന്ന ശ്രീകുമാര് പിന്നീട് ചങ്ങനാശേരിയില് സിഐയും ഡിവൈഎസ്പിയുമായി സ്ഥാനക്കയറ്റം നേടി എത്തിയിരുന്നു. മൂന്നുവര്ഷങ്ങള്ക്കുമുമ്പ് അദ്ദേഹം മരണപ്പെട്ടു.ശ്രീകുമാറിന്റെ ഭാര്യയെയും മകളെയും കേസില് കക്ഷിചേര്ക്കാമായിരുന്നുവെങ്കിലും റോയി തോമസ് അവരെ കേസില് ഉള്പ്പെടുത്താതെ നീതി കാട്ടി. അതിനാല്, മറ്റു മൂന്നു പോലീസുകാര്ക്കുമെതിരേ കോടതി നടപടികള് തുടരുകയും വിധിപ്രഖ്യാപനം ഉണ്ടാകുകയുമായിരുന്നു






