കോട്ടയം : ജില്ലയിൽ കനത്ത മഴ തുടരുകയാണ്. മഴ കനത്തതോടെ ജില്ലയിലെ ആറുകളിലും തോടുകളിലും ജലനിരപ്പ് ഉയരുന്നു. നിരവധി മേഖലകള്‍ ഒറ്റപ്പെട്ടു കിടക്കുന്നതായാണ് വിവരം. പൂഞ്ഞാർ, പാലാ നിയോജക മണ്ഡലങ്ങളിലെ വിവിധ പ്രദേശങ്ങള്‍ ഉരുള്‍പൊട്ടലും, വെള്ളപൊക്കവും മൂലം കെടുതിയിലാണ്. ഈരാറ്റുപേട്ട നഗരത്തില്‍ സ്ഥിതി രൂക്ഷമാണ്.
ഇന്നലെ മുതൽ തുടരുന്ന മഴയിൽ പാലാ ടൗണ്‍ ഒരിക്കല്‍ കൂടി വെള്ളത്തില്‍ മുങ്ങി. മൂന്നാനിയില്‍ റോഡിലൂടെ അതി ശക്തമായ നീരൊഴുക്കുണ്ട്. പാലാ-പൊൻകുന്നം റോഡില്‍ കടയത്ത് വെള്ളം കയറിയ നിലയിലാണ്. മഴക്കെടുതിയിൽ സ്ഥിതി രൂക്ഷമാകുന്ന സാഹചര്യത്തിൽ രണ്ട് താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.
കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി താലൂക്കുകളിലാണ് നിലവില്‍ ക്യാമ്പുകള്‍ പ്രവർത്തിക്കുന്നത്. കാഞ്ഞിരപ്പള്ളി താലൂക്ക് കൂട്ടിക്കല്‍ വില്ലേജില്‍ കൊടുങ്ങ എസ്ആർഎം യു.പി സ്കൂളില്‍ പ്രവർത്തിക്കുന്ന ക്യാമ്പില്‍ 3 പേർ താമസിക്കുന്നുണ്ട്. മുണ്ടക്കയം വില്ലേജ് സിഎംഎസ് എല്‍പി സ്കൂളില്‍ 2 കുടുംബങ്ങളും കെഎംജെ സ്കൂളില്‍ 4 കുടുംബങ്ങളും എത്തിച്ചു. ചങ്ങനാശ്ശേരി താലൂക്ക് നെടുംകുന്നം വില്ലേജിലെ നെടുമണ്ണി ഫാത്തിമ ചർച്ച് പാരിഷ് ഹാളില്‍ പ്രവർത്തിക്കുന്ന ക്യാമ്പില്‍ 5 കുടുംബങ്ങളും ഉണ്ട്.
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി താലൂക്ക് ആസ്ഥാനങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റുമുകള്‍ തുറന്നു.
ജില്ലാ കണ്ട്രോള് റൂം, കളക്ടറേറ്റ് -94465 62236
താലൂക്ക് കണ്ട്രോള് റൂമുകള്‍ - കോട്ടയം- 85479 85727, ചങ്ങനാശേരി- 9496014587, മീനച്ചില്‍-9496686325, കാഞ്ഞിരപ്പള്ളി-9495265800, വൈക്കം- 9496174871






