കൊച്ചി: കൊച്ചിയിൽ മദ്യലഹരിയിൽ യുവാവിന്റെ പരാക്രമം.ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജി സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവർക്ക് നേരെ അസഭ്യവർഷം നടത്തിയതാണ് സ്കൂട്ടർ യാത്രികന് കെണിയായത്.
തിങ്കളാഴ്ച വൈകിട്ട് 5.20ഓടെ പച്ചാളം കെ.എസ്. ഉദയൻ റോഡിലായിരുന്നു സംഭവം. കോടതി കഴിഞ്ഞ് ഔദ്യോഗിക വസതിയിലേക്ക് മടങ്ങുകയായിരുന്നു ജഡ്ജി.
ഈ സമയം മദ്യലഹരിയിലായിരുന്ന സ്കൂട്ടർ യാത്രികൻ അലക്ഷ്യമായി വണ്ടിയോടിച്ച് എത്തി. തുടർന്ന് ജഡ്ജിയുടെ കാർ ഡ്രൈവർക്ക് നേരെ പരസ്യമായി അസഭ്യം പറയുകയായിരുന്നു.
സംഭവം അതിരുവിട്ടതോടെ ജഡ്ജിയുടെ നിർദേശപ്രകാരം പേഴ്സണൽ സെക്യൂരിറ്റി ഓഫീസർ നോർത്ത് പൊലീസിൽ പരാതി നൽകി. ഇയാൾ അലക്ഷ്യമായി വാഹനം ഓടിക്കുന്ന ദൃശ്യങ്ങളും പരാതിക്കൊപ്പം കൈമാറിയിട്ടുണ്ട്.
നമ്പർ പ്ലേറ്റ് പരിശോധിച്ച് സ്കൂട്ടർ ഉടമയെ പൊലീസ് തിരിച്ചറിഞ്ഞു. ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.മദ്യപിച്ച് അപകടകരമായി വാഹനമോടിക്കൽ, അശ്ലീലവാക്കുകൾ പ്രയോഗിച്ച് മറ്റുള്ളവർക്ക് ശല്യമുണ്ടാക്കാൻ എന്നീ വകുപ്പുകളാണ് ചുമത്തിയുള്ളത്.
ലൈസൻസ് തെറിച്ചേക്കും മദ്യപിച്ച് വാഹനമോടിച്ചതിന് ദൃശ്യം സഹിതം പരാതിയുള്ളതിനാൽ സ്കൂട്ടർ യാത്രികന്റെ ലൈസൻസ് തെറിച്ചേക്കും. ഫൈൻ നൽകേണ്ടി വരും.
ഒരു ദിവസം മോട്ടോർ വാഹന വകുപ്പിന്റെ ക്ലാസിലും ഇരിക്കേണ്ടിവരും. പൊലീസ് നൽകുന്ന റിപ്പോർട്ട് പരിഗണിച്ച് മോട്ടോർ വാഹന വകുപ്പാണ് തുടർനടപടികൾ സ്വീകരിക്കുക.






