കിളിമാനൂർ: ഇൻസ്റ്റഗ്രാമിൽ ഗ്രൂപ്പ് ഉണ്ടാക്കുന്നതിനെച്ചൊല്ലി പ്ലസ്വൺ-പ്ലസ്ടു വിഭാഗങ്ങളിലെ വിദ്യാർഥികൾ സ്കൂളിന് പുറത്ത് ഏറ്റുമുട്ടി.
പരസ്പരം വെല്ലുവിളിച്ചെത്തിയുണ്ടായ ഏറ്റുമുട്ടലിൽ പ്ലസ്വൺകാരന് ക്രൂരമർദനമേറ്റു. ഇയാളുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ നഗരൂർ പോലീസ് ജുവനൈൽ നിയമപ്രകാരമുള്ള നിയമനടപടികൾ സ്വീകരിച്ചു.
നഗരൂർ സ്റ്റേഷൻ പരിധിയിലുള്ള കൊടുവഴന്നൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് ഏറ്റുമുട്ടിയത്. തിങ്കളാഴ്ച സ്കൂൾ സമയം കഴിഞ്ഞാണ് സ്കൂളിന് പുറത്തെ മതിലിനും റബ്ബർ തോട്ടത്തിനും ഇടയിലെ വഴിയിൽ ഇവർ ഏറ്റുമുട്ടിയത്.
പ്ലസ്ടു വിദ്യാർഥികൾക്ക് ഇൻസ്റ്റഗ്രാം ഗ്രൂപ്പുണ്ട്. പ്ലസ്വൺ ഗ്രൂപ്പ് ആരംഭിച്ചതിനെ പ്ലസ്ടുക്കാർ എതിർത്തു. ഇതാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചത്
അടികൂടി നിലത്തുവീണ പ്ലസ്വൺകാരനെ മറ്റേയാൾ കാൽകൊണ്ട് വരിഞ്ഞുചുറ്റി ശ്വാസം മുട്ടിച്ച് പരാജയം സമ്മതിപ്പിച്ചശേഷമാണ് മോചിപ്പിച്ചത്.
സംഭവത്തെത്തുടർന്ന് ചൊവ്വാഴ്ച പ്ലസ്വൺ വിദ്യാർഥിയുടെ ബന്ധുക്കൾ നഗരൂർ പോലീസിൽ പരാതി നൽകി. ഇരുവർക്കും സ്കൂളിൽ 10 ദിവസത്തെ പ്രവേശനവിലക്ക് ഏർപ്പെടുത്തിയതായി സ്കൂൾ അധികൃതർ അറിയിച്ചു.






