കോട്ടയം : ജില്ലയിൽ വൈറൽ പനി, എലിപ്പനി, ഡെങ്കിപ്പനി, വയറിളക്കം തുടങ്ങിയ രോഗങ്ങൾക്ക് ചികിത്സ തേടുന്നവരുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്.
മഴയെ തുടർന്ന് പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായതോടെ എലിപ്പനി പടരാൻ അനുകൂല സാഹചര്യമാണുള്ളത്. ആരോഗ്യ വകുപ്പ് കണക്കുപ്രകാരം ഒരാൾ എലിപ്പനി ബാധിച്ച് മരിച്ചു.
ഒമ്പത് പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ നാലുപേർ രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ്. നാലുപേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.
കടുത്ത ശരീരവേദനയും തലവേദനയുമായി വൈറൽപ്പനിയും വ്യാപകമാണ്. രോഗബാധിതരിൽ കൂടുതലും വിദ്യാർത്ഥികളാണ്. മലിനമായ കുടിവെള്ളം, പഴകിയ ഭക്ഷണം,
ഹോട്ടലുകളിലെയും തട്ടുകടകളിലെയും വൃത്തിഹീനമായ സാഹചര്യങ്ങൾ എന്നിവയാണ് പ്രധാന കാരണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാവൂ എന്നാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്.






