പാലാ : തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും കോളജുകൾക്കും അവധി പ്രഖ്യാപിക്കണമെന്ന് പാലാ നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം ആവശ്യപ്പെട്ടു. ഫിഫ ലോകകപ്പ് ഫൈനൽ മത്സരം അർധരാത്രിയിൽ നടക്കുന്നതിനാൽ വിദ്യാർഥികളിൽ കായിക വിനോദങ്ങളോടുള്ള താത്പര്യം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് അവധി നൽകണമെന്ന ആവശ്യം ഉന്നയിച്ചത്. ഇതു സംബന്ധിച്ച് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും നിവേദനം നൽകിയതായി ചെയർപേഴ്സൺ അറിയിച്ചു.
സ്കൂൾ മാനേജ്മെന്റുകളും ഇതേ മാതൃകയിൽ വിദ്യാർഥികൾക്ക് അവധി അനുവദിക്കണമെന്ന് അഭ്യർഥിച്ചതായും അവർ പറഞ്ഞു. ഞായറാഴ്ച നടക്കുന്ന ലോകകപ്പ് ഫൈനൽ കാണുന്ന വിദ്യാർഥികൾ പിറ്റേദിവസം ഉറക്കക്കുറവും ക്ഷീണവും അനുഭവിക്കേണ്ട സാഹചര്യം ഒഴിവാക്കുന്നതിനൊപ്പം, കായികമത്സരങ്ങളോടുള്ള കുട്ടികളുടെ താത്പര്യവും പങ്കാളിത്തവും വർധിപ്പിക്കാൻ ഇത്തരമൊരു തീരുമാനം സഹായകമാകുമെന്ന് ദിയ ബിനു അഭിപ്രായപ്പെട്ടു.
ലഹരിക്കും മയക്കുമരുന്നിനും സോഷ്യൽ മീഡിയയുടെ ദുരുപയോഗത്തിനുമെതിരായ ബോധവത്കരണത്തിന് കായികരംഗം ശക്തമായ പ്രതിവിധിയാകാമെന്നും അവർ പറഞ്ഞു. ലഹരി, മയക്കുമരുന്ന്, സോഷ്യൽ മീഡിയ എന്നിവയുടെ അമിതോപയോഗത്തിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിന് കായികപ്രവർത്തനങ്ങൾക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും അവർ ചൂണ്ടിക്കാട്ടി.






