പാലാ: അവിശ്വാസപ്രമേയത്തിലൂടെ യു.ഡി.എഫിന് ഭരണം നഷ്ടപ്പെട്ട പാലാ നഗരസഭയില്‍ നാളെ പുതിയ അദ്ധ്യക്ഷയെ തിരഞ്ഞെടുക്കും.
ഇതിനിടെ നഗരസഭാദ്ധ്യക്ഷയായിരുന്ന ദിയ ബിനുവിനെ പുറത്താക്കാൻ ഒരുമിച്ചു നിന്ന കോണ്‍ഗ്രസിന്റെ നാലു വിമത കൗണ്‍സിലർമാരില്‍ ഒരാളായ ലിസിക്കുട്ടി മാത്യു തിരിച്ച് കോണ്‍ഗ്രസിലേക്കു ചാടാനുള്ള കളി തുടങ്ങി. ഇനിയും കൗണ്‍സിലർമാർ അങ്ങോട്ടുമിങ്ങോട്ടും 'ചാടി കളിക്കുമോ' എന്നാണ് സംശയം. 26 അംഗ കൗണ്‍സിലില്‍ യു.ഡി.എഫിന് നേരത്തെ 14 ഉം എല്‍.ഡി.എഫിന് 12 കൗണ്സിലർമാരുമാണുണ്ടായിരുന്നത്. യു.ഡി.എഫ് പക്ഷത്തു നിന്ന് നാലുപേർ മറുകണ്ടം ചാടിയതോടെ എല്‍.ഡി.എഫ് പക്ഷത്ത് അംഗസംഖ്യ 16 ആയി. കോണ്‍ഗ്രസ് വിമതയായി മത്സരിച്ച് ജയിച്ച മായാ രാഹുലിനെ വൈസ് ചെയർപേഴ്സണാക്കിയായിരുന്നു യു.ഡി.എഫ് ഭരണം പിടിച്ചത്. എന്നാല്‍ വിമത കോണ്‍ഗ്രസ് കൗണ്‍സിലർമാർക്കൊപ്പം മറുകണ്ടം ചാടിയ മായാ രാഹുലിനെ ചെയർപേഴ്സണാക്കാൻ ഇടതുമുന്നണി തീരുമാനിച്ചതോടെയാണ് ചെയർപേഴ്സണ്‍ സ്ഥാനം പ്രതീക്ഷിച്ചിരുന്ന ലിസിക്കുട്ടി മാത്യു വിലപേശല്‍ നടത്തുന്നത്. എന്നാല്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യത കുരുക്ക് ഒഴിവാക്കാനാണ് ലിസിക്കുട്ടിയുടെ നീക്കമെന്നാണ് സൂചന.ഒരു കൗണ്‍സിലർ മാത്രം അപ്പുറത്തു പോയാല്‍ ചെയർപേഴ്സണ്‍ സ്ഥാനത്തേക്ക് എല്‍.ഡി.എഫ് പിന്തുണക്കുന്ന മായാ രാഹുലിന് ഭീഷണിയാകില്ല. എന്തായാലും ഒരു കാര്യം ഉറപ്പാണ് പിൻസീറ്റ് ഭരണത്തിനാകും പാലാ ഇനി സാക്ഷ്യം വഹിക്കുക.
അതിനായി കാത്തിരിക്കുകയാണ് പാലാക്കാർ.






