ദിലീപിന് മറ്റൊരാളിലൂടെ ലഭിച്ച സൗഹൃദം: സാധാരണക്കാരനില്‍ നിന്നും സംസ്ഥാനത്തെ എണ്ണംപറഞ്ഞ കോടീശ്വരനിലേക്ക്; വാടകവീട്ടിൽ നിന്ന് ബംഗ്ലാവിലേക്ക്; പോലീസ് പൂട്ടിയത് ദിലീപിന്റെ മനഃസാക്ഷി സൂക്ഷിപ്പുക്കാരനെ; ആരാണ് `വിഐപി` ശരത്?
സ്വന്തം ലേഖകൻ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും വാർത്താപ്രാധാന്യം നേടിയത് സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ കടന്നുവരവോടെയായിരുന്നു. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ദിലീപിനുള്ള പങ്ക് തെളിയിക്കുന്ന ശബ്ദരേഖകൾ ഉൾപ്പെടെയുള്ള പല തെളിവുകളും ബാലചന്ദ്രകുമാർ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയിരുന്നു.
ഇതോടെയാണ് കേസിനു വീണ്ടും ജീവൻ വെച്ചതും ദിലീപ് പ്രതിസന്ധിയിലായതും. തെളിവുകൾ പുറത്തു വിട്ട കൂട്ടത്തിൽ ബാലചന്ദ്രകുമാറിലൂടെ ലോകത്തിനു മുന്നിലേക്ക് എത്തിയ ഒരു ആദൃശ്യ കഥാപാത്രമായിരുന്നു വിഐപി. എന്നാൽ ആരാണ് വിഐപി എന്നുള്ള കാര്യത്തിൽ ബാലചന്ദ്രകുമാറിനും സംശയങ്ങളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇത്രയും നാൾ പൊതുജനങ്ങളിൽ നിന്നും മാധ്യമങ്ങളിൽ നിന്നും വിഐപി അകന്നു നിൽക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനിടയിലാണ് അവിചാരിതമായി കഴിഞ്ഞദിവസം വിഐപി ആരാണെന്ന സ്ഥിരീകരണം ബാലചന്ദ്രകുമാറിൽ നിന്നുമുണ്ടായത്. ദിലീപിൻ്റെ സുഹൃത്തും വ്യവസായിയുമായ ശരത് ആണ് ആ വിഐപി എന്നായിരുന്നു ബാലചന്ദ്രകുമാർ വ്യക്തമാക്കിയത്. ബാലചന്ദ്രകുമാർ വിഐപിയുടെ ശബ്ദം തിരിച്ചറിയുകയും ഈ വിഐപി ശരത് ആണെന്ന തീരുമാനത്തിൽ ബാലചന്ദ്രകുമാർ എത്തുകയുമായിരുന്നു. ഇതിനു പിന്നാലെയാണ് നടനും നിർമാതാവുമായ ദിലീപ് എങ്ങനെയാണ് ഈ പറയുന്ന വിഐപി ശരതുമായി ഇത്രയും വലിയ ഒരു ബന്ധം സ്ഥാപിച്ചെടുത്തതെന്ന ചോദ്യം ഉയർന്നത്.
ഇന്ന് സംസ്ഥാനത്തെ തന്നെ അറിയപ്പെടുന്ന കോടീശ്വരന്മാരിൽ ഒരാളാണ് ഈ പറയുന്ന ശരത്. സാധാരണ കുടുംബത്തിൽ ഒരു സാധാരണക്കാരനായിട്ടായിരുന്നു ശരത് എന്ന ശരത് ജി നായരുടെ ജനനം. എന്നാൽ ശരത്തിൻ്റെ വളർച്ച ആരെയും അത്ഭുതപ്പെടുത്തുന്ന ഒന്നായിരുന്നു. ഇന്ന് ഇരുപത്തിയഞ്ചോളം ടൂറിസ്റ്റ് ബസുകളുടെ ഉടമയാണ് ഇദ്ദേഹം. ഊട്ടിയിൽ സ്വന്തമായി റിസോർട്ടുമുണ്ട്. ഇതുകൂടാതെ ആലുവയിൽ വാടക കെട്ടിടത്തിൽ ഒരു ഹോട്ടലും ഇദ്ദേഹത്തിൻ്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നുണ്ട്.
ശരത്തും കുടുംബവും ആലുവയിൽ എത്തിയിട്ട് ഏകദേശം 23 വർഷമായി. ആലുവയിൽ തോട്ടുംമുഖത്തെ വാടകവീട്ടിലായിരുന്നു ശരത്തും കുടുംബവും അന്നു താമസിച്ചിരുന്നത്. അന്ന് ശരത്തിൻ്റെ പിതാവ് ആലുവയിലെ ഒരു ചെറിയ ഹോട്ടൽ ഏറ്റെടുത്ത് നടത്തുകയായിരുന്നു. ആലുവയിലെ വാടക വീട്ടിൽ തുടങ്ങിയ താമസം ഇന്ന് എത്തി നിൽക്കുന്നത് തോട്ടുംമുഖം കല്ലുങ്കൽ ലെയിനിലെ സൂര്യ എന്ന മണിമാളികയിലാണ്. ആലുവയിലെ ’നാന’ ഹോട്ടൽ ശരത്തിൻ്റെ പിതാവ് വിജയൻ ഏറ്റെടുക്കുകയും നടത്തിവരികയായിരുന്നു. വിജയൻ ഹോട്ടൽ ഏറ്റെടുത്തതോടെ ഹോട്ടലിൻ്റെ പേര് ’സൂര്യ’ എന്നാക്കി മാറ്റി.
വലിയ രീതിയിലുള്ള വിദ്യാഭ്യാസം നേടുവാൻ ശരത്തിന് സാധിച്ചിട്ടില്ല. ഇതിനിടയിൽ ഒരു പ്രണയബന്ധത്തിൽ അകപ്പെട്ടുപോയ ശരത് ആ പെൺകുട്ടിയെ വിവാഹം കഴിക്കുകയും ചെയ്തു. ഈ വിവാഹത്തോട് വീട്ടുകാർക്ക് എതിർപ്പായിരുന്നു. ഇതിനെത്തുടർന്ന് കുറച്ചുകാലം ശരത്തിന് നാട്ടിൽ നിന്നും മാറി നിൽക്കേണ്ടി വന്നു. ഒടുവിൽ സുഹൃത്തുക്കളുടെ ഇടപെടലോടെ ശരത്തും കുടുംബവും തിരിച്ച് ആലുവയിൽ എത്തുകയായിരുന്നു.
അവിടെ നിന്നാണ് ശരത് ബിസിനസിൻ്റെ ലോകത്തേക്കു കടക്കുന്നത്. സൂര്യ ഹോട്ടലിനൊപ്പം ട്രാവൽസ് കൂടി ശരത് ആലുവയിൽ ആരംഭിച്ചു. ടെമ്പോ ട്രാവലറാണ് ആദ്യം വാങ്ങിയത്. കാലങ്ങൾക്കു ശേഷം ബസുകളും സ്വന്തമാക്കി. കുറച്ചു കാലത്തിനു ശേഷം സംസ്ഥാനത്ത് തന്നെ അറിയപ്പെടുന്ന ഒരു ബിസിനസ് സാമ്രാജ്യമായി സൂര്യ ട്രാവൽസ് മാറി.
ഇതിനിടയിലാണ് ശരത് ദിലീപുമായി പരിചയപ്പെടുന്നത്. ദിലീപ് പഠിച്ചിരുന്ന യൂസി കോളേജിലെ ചെങ്ങമനാട് സ്വദേശിയായ സുഹൃത്ത് വഴിയായിരുന്നു ദിലീപും ശരതും തമ്മിൽ അടുക്കുന്നത്. ഈ സുഹൃത്താണ് ദിലീപുമായി ശരത്തിനെ പരിചയപ്പെടുത്തുന്നത്. ഇത് ഇരുവരുടെയും ജീവിതത്തിൽ വഴിത്തിരിവായി മാറി. അതിനുശേഷം ദിലീപിൻ്റെ ജീവിതത്തിലെ പല ഘട്ടങ്ങളിലും ശരത്തിൻ്റെ സാന്നിധ്യമുണ്ടായിരുന്നു. ഏകദേശം പത്തു വർഷം മുൻപ് ആലുവ പുളിഞ്ചോട് സൂര്യ ഹോട്ടലിൻ്റെ നവീകരിച്ച ഷോറൂം ഉദ്ഘാടനം ചെയ്തത് ദിലീപായിരുന്നു. അതിനുശേഷം ശരീരത്തിൻ്റെ ബിസിനസ് വീണ്ടും വലുതായി. പിന്നീട് ഊട്ടിയിലും ശരത് സ്വന്തം കെട്ടിടത്തിൽ ഹോട്ടൽ തുറക്കുകയായിരുന്നു.
ദിലീപിന്റെ ‘ദേ പുട്ട്’പോലുള്ള ഒരു സെലിബ്രിറ്റി ഹോട്ടല്‍ ആണ് ഇന്ന് സൂര്യയും. ദേശീയപാതയിലൂടെ കടന്നുപോകുന്ന രാഷ്ട്രീയ നേതാക്കളടക്കം പല പ്രമുഖരും സൂര്യ ഹോട്ടലിലെ സന്ദര്‍ശകരാണ്. ചില ദിവസങ്ങളില്‍ ദിലീപിന്റെ വീട്ടിലേക്കുള്ള ഭക്ഷണവും ശരത്തിന്റെ ഹോട്ടലില്‍ നിന്നാണ് എത്തിച്ചിരുന്നത്. ദിലീപ് അറസ്റ്റിലായപ്പോഴും വലകൈയായി ശരത് ഒപ്പമുണ്ടായിരുന്നു. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന് എത്തിച്ചത് ഈ വി.ഐ.പിയാണെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. ബാലചന്ദ്രകുമാര്‍ നല്‍കിയ ടേപ്പിലെ ശബ്ദം ശരത്തിന്റേതാണോയെന്ന് ക്രൈം ബ്രാഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്.
സിനിമാ രാഷ്ട്രീയ രംഗങ്ങളിലുള്ള പലരുമായും ശരീരത്തിന് വലിയ ബന്ധമുണ്ടെന്നുള്ളതും യാഥാർത്ഥ്യമാണ്. ദേശീയപാതയിലൂടെ കടന്നുപോകുന്ന രാഷ്ട്രീയ നേതാക്കളടക്കമുള്ള പല പ്രമുഖരും ശരീരത്തിൻറെ സൂര്യ ഹോട്ടലിലെ സന്ദർശകരുമാണ്. ഒരിക്കൽ പരിചയപ്പെട്ട ആൾക്കാരുമായിട്ടുള്ള ബന്ധം നിലനിർത്തുവാൻ ശരത്തിന് പ്രത്യേക കഴിവുണ്ട്. ഈ ഒരു കഴിവിൻ്റെ ബലത്തിൽ തന്നെയാണ് ശരത് തൻ്റെ സൗഹൃദവലയം സംരക്ഷിച്ചു നിർത്തുന്നതും.
ശബ്ദ സാംപിൾ പരിശോധിച്ചാണ് ശരത്താണ് ഗൂഢാലോചനയിൽ പങ്കാളിയായിരുന്നുവെന്ന് കണ്ടെത്തിയത്. അന്വേഷണം തന്നിലേക്കു നീളുന്നതു തിരിച്ചറിഞ്ഞ ശരത് മൊബൈൽ ഫോൺ ഓഫാക്കി മുങ്ങിയിരുന്നു. പിന്നീട് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.