
കല്പറ്റ: വയനാട്ടില്‍ വിദ്യാർത്ഥികള്‍ക്ക് ഷിഗല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മന്ത്രി ടി സിദ്ദിഖിൻ്റെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേർന്നു. രോഗവ്യാപനത്തിൻ്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ജാഗ്രതയോടെയുള്ള പ്രവർത്തനത്തിന് മന്ത്രി നിർദേശം നല്കി.
മുൻകരുതല്‍ സ്വീകരിക്കാനുള്ള ബോധവത്കരണം ഇന്ന് തുടങ്ങും. രോഗം റിപ്പോർട്ട് ചെയ്ത കോളിയാടിയോട് ചേർന്നുള്ള പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും പ്രത്യേക യോഗം ചേരും. കിണറുകള്‍ സ്പെഷ്യല്‍ ഡ്രൈവിലൂടെ ക്ലോറിനേഷൻ നടത്തും. കുട്ടികളുടെ സഹോദരങ്ങള്‍ പഠിക്കുന്ന സ്കൂളുകളില്‍ മെഡിക്കല്‍ സംഘത്തെ നിയോഗിക്കും.
ഡിസ്ചാർജ് ചെയ്ത കുട്ടികളില്‍ ചിലർ വീണ്ടും രോഗലക്ഷണം പ്രകടിപ്പിച്ചതിനാല്‍ അവർക്ക് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തും. സ്കൂളുകളില്‍നിന്ന് ജലപരിശോധന നടത്തിയതില്‍ വീഴ്ച വന്നോ എന്ന് പരിശോധിക്കും. പരിശോധനയില്‍ ഒരു വീഴ്ചയും പാടില്ലെന്ന് മന്ത്രി നിർദേശം നല്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോളിയാടി സ്കൂളിലെ കുട്ടികളുമായി സമ്പർക്കം വഴി 14 പേർക്ക് കൂടി രോഗലക്ഷണം ഉണ്ടായിട്ടുണ്ട്. കോളിയാടി മാർ ബസേലിയോസ് സ്കൂളിലെ വിദ്യാർത്ഥികള്‍ക്കാണ് ഷിഗല്ല സ്ഥിരീകരിച്ചത്. 25 വിദ്യാർത്ഥികളാണ് സുല്‍ത്താൻ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. 38 വിദ്യാർത്ഥികള്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ അറിയിക്കുന്നത്.
സ്കൂള്‍ തുറന്നതിന് പിന്നാലെ ആണ് കുട്ടികള്‍ക്ക് പനിയും ഛർദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് നടന്ന പരിശോധനയിലാണ് കുട്ടികള്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചത്.
ജില്ലയിലെ സാഹചര്യം വിലയിരുത്താനായി ആരോഗ്യമന്ത്രി കെ മുരളീധരൻ ഇന്ന് വൈകിട്ട് വയനാട്ടില്‍ എത്തും. നിലവിലെ സാഹചര്യം നിയന്ത്രണവിധേയമാണെന്നും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള പ്രത്യേക സംഘത്തെ വയനാട്ടില്‍ വിന്യസിച്ചിട്ടുണ്ടെന്നും മന്ത്രി കെ മുരളീധരൻ അറിയിച്ചു.







