കോട്ടയം നഗരത്തിൽ ചാക്കിൽ കെട്ടി കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങൾ നീക്കിത്തുടങ്ങി; നടപടി നഗരസഭയുടെ കെടുകാര്യസ്ഥതക്കെതിരെ തേർഡ് ഐ ന്യൂസ് ഹൈക്കോടതിയേ സമീപിച്ചതിനേ തുടർന്ന്
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം നഗരം ചീഞ്ഞ് നാറാൻ തുടങ്ങിയിട്ട് നാളുകളായി. നാട്ടുകാരും, വ്യാപാരികളും പലതവണ പരാതി പറഞ്ഞിട്ടും പുല്ല് വില പോലും കല്പിക്കാത്ത കോട്ടയം നഗരസഭ ഒടുവിൽ മുട്ടുമടക്കി.
നഗരം ചീഞ്ഞുനാറുകയാണെന്നും, നഗരത്തിൻ്റെ വിവിധയിടങ്ങളിൽ മാലിന്യം ചാക്കിൽ കെട്ടി കൂട്ടിയിട്ടിരിക്കുകയാണെന്നും, മാലിന്യ മലകൾക്ക് പല തവണ തീപിടുത്തമുണ്ടായെന്നും ചൂണ്ടിക്കാണിച്ച് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ ഏ.കെ.ശ്രീകുമാർ നല്കിയ ഹർജിയിൻമേൽ മാലിന്യം മൂന്നാഴ്ചക്കകം നീക്കം ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതിൻ്റെ പിന്നാലെയാണ് മാലിന്യങ്ങൾ നീക്കം ചെയ്യാൻ തുടങ്ങിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
13 ലോഡ് മാലിന്യം നീക്കം ചെയ്തെന്നും ബാക്കി ഉടൻ മാറ്റുമെന്നും കാണിച്ച് നഗരസഭ ഇന്ന് ഹർജിക്കാരന് കത്ത് നല്കി.
നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിന് സമീപം , ശ്രീനിവാസ അയ്യർ റോഡ്, പാരഗണിന് സമീപം, തിരുനക്കര ബി എസ് എൻ എല്ലിന് പുറകിൽ, കാരാപ്പുഴ തെക്കും ഗോപുരം, ബാലഭവനു സമീപം, ചിറയിൽ പാടം, ഉപയോഗശൂന്യമായ കഞ്ഞിക്കുഴി ബസ് സ്റ്റാൻഡ്, കോടിമത, പുത്തനങ്ങാടി റോഡ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം നഗരസഭ മാലിന്യം ചാക്കിൽ പൊതിഞ്ഞ് കെട്ടി കൂട്ടിയിട്ടിരിക്കുകയായിരുന്നു.
മാലിന്യങ്ങൾ നീക്കം ചെയ്ത് തുടങ്ങിയതായി കാണിച്ച് കത്ത് ലഭിച്ചതിനെ തുടർന്ന് തേർഡ് ഐ സംഘം നഗരത്തിലെ മാലിന്യ പോയിൻ്റുകളിൽ പരിശോധന നടത്തി. നാഗമ്പടം ഗ്രീൻ പാർക്ക് ഹോട്ടലിന് സമീപവും, കഞ്ഞിക്കുഴി ബസ് സ്റ്റാൻഡിലും കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങൾ ഒഴിച്ച് ബാക്കിയെല്ലാം നീക്കം ചെയ്തതായും ഓരോ മാലിന്യ പോയൻറുകളിലും രണ്ട് ദിവസത്തിൽ കൂടുതലായി പുതിയ മാലിന്യങ്ങൾ കൂട്ടി വെയ്ക്കുന്നില്ലെന്നും ബോധ്യപ്പെട്ടു.
നാഗമ്പടത്തേയും കഞ്ഞിക്കുഴിയിലേയും മാലിന്യം നീക്കം ചെയ്യാൻ താമസമുണ്ടാകുകയോ, ഉപേക്ഷ വെയ്ക്കുകയോ ചെയ്യുന്ന പക്ഷം നഗരസഭയ്ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും ശ്രീകുമാർ പറഞ്ഞു.
തേർഡ് ഐ ന്യൂസിന് വേണ്ടി അഡ്വ. കെ. രാജേഷ് കണ്ണനാണ് ഹൈക്കോടതിയിൽ ഹാജരായത്