
കോട്ടയം: ബാങ്ക് ജീവനക്കാര്‍ സാവകാശം തന്നിരുന്നുവെങ്കില്‍ തന്റെ പിതാവ് ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നു മരിച്ച ബിനുവിന്റെ മകള്‍ നന്ദിത തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. ഇതിനിടെ നന്ദിതയുടെ അച്ഛനെ ബാങ്ക് മാനേജർ ഫോണിലൂടെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ സന്ദേശം പുറത്ത് വന്നു. ഇതോടെ ബാങ്ക് അധികൃതർ വ്യാപാരിയെ ഭീഷണിപ്പെടുത്തി ആത്മഹത്യയിലേക്ക് തള്ളിവിട്ടതായി വ്യക്തമായി.
ബാങ്ക് മാനേജരും ബിനുവും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. പണം അടയ്ക്കാം എന്ന് ബിനു പറഞ്ഞിട്ടും ബാങ്ക് ജീവനക്കാരൻ മോശമായി സംസാരിക്കുന്നത് ഓഡിയോയില്‍ വ്യക്തമായി കേള്‍ക്കാം. ഭീഷണി തുടര്‍ന്നാല്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് ബിനു പറയുന്നതും ഓഡിയോയില്‍ വ്യക്തമാണ്. ആത്മഹത്യ ചെയ്താലും കുഴപ്പമില്ലെന്നാണ് ഇതിന് ബാങ്ക് മാനേജരുടെ മറുപടി.
ഓഡിയോ ഇവിടെ കേൾക്കാം

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം അയ്മനം കുടയംപടിയില്‍ വ്യാപാര സ്ഥാപനം നടത്തുന്ന ബിനു കെ.സി. (50) കഴിഞ്ഞ ദിവസമാണ് ജീവനൊടുക്കിയത്. ബാങ്കിനെതിരെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. കുടയംപടി ജംങ്ഷനില്‍ ചെരിപ്പ് കട നടത്തുകയായിരുന്നു ബിനു.
രണ്ടു മാസത്തെ തവണ മുടങ്ങിയതിന്റെ പേരില്‍ ബാങ്ക് ജീവനക്കാരൻ നിരന്തരം കടയില്‍ കയറി ഭീഷണി മുഴക്കിയെന്ന് ബിനുവിന്റെ മകള്‍ നന്ദന വെളിപ്പെടുത്തിയിരുന്നു. ബാങ്കിലെ ജീവനക്കാരനായ പ്രദീപ് എന്ന വ്യക്തിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കുടുംബം ഉന്നയിക്കുന്നത്. മരിച്ചാല്‍ ഉത്തരവാദി ബാങ്ക് ജീവനക്കാരനെന്ന് ബിനു പറഞ്ഞിരുന്നതായും മകള്‍ നന്ദന വെളിപ്പെടുത്തി.
മാസം 14000 രൂപയാണ് അടവ് വരുന്നത്. കഴിഞ്ഞ രണ്ട് മാസമായി ഈ തുക അടക്കാൻ സാധിച്ചിരുന്നില്ല. തുടര്‍ന്ന് ബാങ്കിലെ ജീവനക്കാരൻ നിരന്തരമായി കടയിലെത്തി ബിനുവിനെ ഭീഷണിപ്പെടുത്തിയിരുന്നു എന്ന് കുടുംബം പറഞ്ഞു.
നിര്‍ബന്ധിതമായി കടയില്‍ നിന്ന് പണം എടുത്തുകൊണ്ടുപോകുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ടെന്ന് കുടുംബം പറയുന്നു. എല്ലാ ദിവസവും ബാങ്കില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥൻ കടയില്‍ വന്നിരിക്കുമായിരുന്നു. ബാങ്ക് ജീവനക്കാരെ പേടിച്ച് കഴിയുന്ന അവസ്ഥയിലായിരുന്നു ബിനു. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ ബിനു വീട്ടിലെത്തി തൂങ്ങിമരിച്ചത്. ബിനുവിന് രണ്ട് പെണ്‍മക്കളാണുള്ളത്.
അച്ഛൻ ആത്മഹത്യ ചെയ്തത് ബാങ്കുകാരുടെ നിരന്തര ഭീഷണിയെ തുടര്‍ന്ന് ആണെന്നും നാണക്കേടുകൊണ്ടാണ് അച്ഛൻ ഇങ്ങനെ ഒരു കടുംകൈ ചെയ്തതെന്നും ബിനുവിന്റെ മകള്‍ നന്ദന പറയുന്നു.