വെറുതെ പത്രിക നല്‍കിയതെന്ന പ്രതീതിയുണ്ടാക്കി; സാധ്യത തിരിച്ചറിഞ്ഞതോടെ കളി മാറ്റി കളിച്ചു; നോമിനേഷന്‍ പിന്‍വലിക്കാന്‍ സമ്മതം അറിയിച്ച് നല്‍കിയ അപേക്ഷയില്‍ ഒപ്പിടാതെ പറ്റിച്ചത് താരരാജാവിനെ; ‘അമ്മ’യില്‍ സാക്ഷാല്‍ മോഹന്‍ലാലിനെ വിജയ് ബാബു ചതിച്ച കഥ ഇങ്ങനെ…
സ്വന്തം ലേഖകൻ
കൊച്ചി: നടന്‍ വിജയ് ബാബുവിനെതിരെ പീഡന കേസ് ചര്‍ച്ചയാകുമ്പോള്‍ ‘അമ്മ’യിലെ ഇലക്ഷന്‍ കാലത്തെ ‘ചതി’യും ചര്‍ച്ചകളിലേക്ക്.
മോഹന്‍ലാലിന്റെ പാനലിനെതിരെ മത്സരിച്ചാണ് വിജയ് ബാബു അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമായത്. തിരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ ശ്രമിച്ച മോഹന്‍ലാലിനെ എല്ലാ അര്‍ത്ഥത്തിലും കബളിപ്പിക്കുകയായിരുന്നു അന്ന് വിജയ് ബാബു ചെയ്തത്. വിജയ് ബാബുവില്‍ നിന്നൊരു ചതി മോഹന്‍ലാല്‍ പ്രതീക്ഷിച്ചില്ലെന്നതാണ് വസ്തുത. അങ്ങനെ അമ്മയില്‍ എക്‌സിക്യൂട്ടീവ് അംഗമായ വിജയ് ബാബുവാണ് ഇപ്പോള്‍ പീഡന കേസില്‍ കുടുങ്ങുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2021 ഡിസംബര്‍ 19 നായിരുന്നു അമ്മ സംഘടനയിലേയ്ക്കുള്ള തെരഞ്ഞെടുപ്പ്. ഔദ്യോഗിക പാനലിനെതിരെ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മണിയന്‍പിള്ള രാജുവും 11 അംഗ എക്‌സിക്യൂട്ടീവിലേയ്ക്ക് വിജയ് ബാബു, ലാല്‍, നാസര്‍ ലത്തീഫ് എന്നിവരുമായിരുന്നു വിമതനായി മല്‍സരിച്ചത്. മോഹന്‍ലാല്‍ നേതൃത്വം നല്‍കുന്ന പാനലിന് മണിയന്‍പിള്ള രാജുവിനേയും ലാലിനേയും നാസര്‍ ലത്തീഫിനേയും സ്വാധീനിക്കാനായില്ല. എന്നാല്‍ വിജയ് ബാബു അവരില്‍ ഒരാളെ പോലെ നിന്നാണ് പത്രിക നല്‍കിയത്.
എന്നാല്‍ മണിയന്‍ പിള്ളയെ പോലെ ജനകീയനായ ഒരാള്‍ വിമത സ്ഥാനാര്‍ത്ഥിയാകുന്ന സ്ഥിതി വന്നതോടെ മത്സര ചിത്രം മാറി. ഈ സാധ്യത ഉപയോഗപ്പെടുത്തിയാണ് താര സംഘടനയില്‍ വിജയ് ബാബു ജയിച്ചത്.
മത്സര ചിത്രം വ്യക്തമായപ്പോള്‍ വിജയ് ബാബുവിനെ കൊണ്ട് പത്രിക പിന്‍വലിപ്പിക്കാനും ധൃതിപിടിച്ച ചര്‍ച്ചകള്‍ നടന്നിരുന്നു. പത്രിക പിന്‍വലിക്കാന്‍ വിജയ് ബാബു സമ്മതിച്ചു. അപേക്ഷയും നല്‍കി. എന്നാല്‍ പത്രികയില്‍ ഒപ്പിട്ടിരുന്നില്ല. അതുകൊണ്ട് തന്നെ പത്രിക പിന്‍വലിക്കാന്‍ നല്‍കിയ അപേക്ഷ അംഗീകരിക്കാന്‍ വരണാധികാരിക്ക് കഴിഞ്ഞില്ല. അങ്ങനെ വിജയ് ബാബു മോഹന്‍ലാലിനെ ഞെട്ടിച്ച് മത്സര രംഗത്ത് എത്തി. അട്ടിമറി വിജയം നേടുകയും ചെയ്തു.
പ്രൊഡ്യൂസര്‍ കൂടിയാണെന്ന പ്രചരണ തന്ത്രവുമായി വിജയ് ബാബു മത്സരിച്ചു. ജയിക്കുകയും ചെയ്തു.
പത്രിക പിന്‍വലിക്കാനുള്ള അപേക്ഷയില്‍ ഒപ്പില്ലെന്ന കാരണത്താല്‍ വരണാധികാരി അത് തള്ളിയപ്പോഴും പ്രചരണത്തില്‍ വിജയ് ബാബു ഉണ്ടാകില്ലെന്നായിരുന്നു മോഹന്‍ലാലും കുട്ടരും കരുതിയത്. ഇതിനിടെ തന്റെ നിലപാട് പ്രഖ്യാപിച്ച് വിജയ് ബാബു മത്സരത്തില്‍ തുടര്‍ന്നു.
നടന്‍ സിദ്ദിഖ് പറഞ്ഞിട്ടാണ് താന്‍ അമ്മ സംഘടനയിലേയ്ക്ക് നോമിനേഷന്‍ നല്‍കിയതെന്നും വിജയ് ബാബു കൂട്ടിച്ചേര്‍ത്തു. തന്റെ കോര്‍പ്പറേറ്റ് അനുഭവങ്ങള്‍ അമ്മയുടെ വളര്‍ച്ചയ്ക്ക് ഉപയോഗിക്കണമെന്ന് അദ്ദേഹമാണ് തന്നോട് ആവശ്യപ്പെട്ടതെന്നും വിജയ് ബാബു വിശദീകരിച്ചു. അങ്ങനെ സിദ്ദിഖിനും പണി കൊടുത്തു.
എല്ലാവരും വ്യക്തികളായാണ് മല്‍സരിക്കുന്നത്. അതില്‍ കൂടുതല്‍ യോഗ്യരെന്ന് തോന്നുന്നവരെ അമ്മയിലെ അംഗങ്ങള്‍ തിരഞ്ഞെടുക്കുമെന്നും വിജയ് ബാബു പറഞ്ഞു. താന്‍ നോമിനേഷന്‍ പിന്‍വലിക്കുന്നതിനെ പറ്റി ചര്‍ച്ചകള്‍ നടന്നിരുന്നു. പക്ഷെ അത് നടന്നില്ല. സംഘടനയിലേയ്ക്ക് ശക്തമായി മല്‍സരിക്കാന്‍ തന്നെയാണ് തീരുമാനം എന്നും പറഞ്ഞു. അങ്ങനെ വിമതന്മാര്‍ക്ക് കരുത്തു പകര്‍ന്നു.
അമ്മയിലെ റിസള്‍ട്ട് വന്നപ്പോള്‍ മണിയന്‍പിള്ള രാജുവും വിജയ് ബാബുവും ലാലും ജയിച്ചു. നാസര്‍ ലത്തീഫ് മാത്രമാണ് വിമതര്‍ക്കിടയില്‍ തോറ്റത്. നടന്‍ എന്നതില്‍ ഉപരി മലയാളത്തിലെ പ്രധാന നിര്‍മ്മതാവ് കൂടിയാണ് വിജയ് ബാബു എന്ന പ്രചരണം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിരുന്നു. ഫ്രൈഡേ ഫിലിം ഹൗസ് എന്ന പേരിലാണ് നിര്‍മ്മാണ കമ്പനി.
അങ്ങനെ വിജയ് ബാബുവും കൂട്ടരും ജയിച്ചപ്പോള്‍ ഒദ്യോഗിക പാനലിന്റെ ഭാഗമായി മത്സരിച്ച നിവിന്‍ പോളി, ആശാ ശരത്ത്, ഹണി റോസ് എന്നിവരാണ് പരാജയപ്പെട്ടത്. ഔദ്യോഗിക പാനലിന്റെ വൈസ് പ്രസിഡൻ്റ് സ്ഥാനാര്‍ത്ഥികളായി ആശാ ശരത്തും ശ്വേതാ മേനോനുമാണ് മത്സരിച്ചിരുന്നത്. മണിയന്‍പിള്ള രാജു സ്വന്തം നിലയിലും മത്സരിച്ചു ഫലം വന്നപ്പോള്‍ മണിയന്‍പിള്ള രാജു അട്ടിമറി വിജയം നേടി. ആശാ ശരത്ത് പരാജയപ്പെട്ടു. ഇതോടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും മണിയന്‍പിള്ളരാജുവും എത്തും.
11 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഔദ്യോഗിക പാനലില്‍ നിന്നും ബാബുരാജ്, ലെന, മഞ്ജുപിള്ള, രചന നാരായണന്‍കുട്ടി, സുധീര്‍ കരമന, സുരഭി ലക്ഷ്മി, ടിനിടോം, ടോവിനോ തോമസ്, ഉണ്ണി മുകുന്ദന്‍, നിവിന്‍ പോളി, ഹണി റോസ് എന്നിവരാണ് മത്സരിച്ചത്. ഇവര്‍ക്കെതിരെ വിജയ് ബാബു,ലാല്‍, നാസര്‍ ലത്തീഫ് എന്നിവര്‍ മത്സരിക്കാന്‍ രംഗത്ത് എത്തി. ഫലം വന്നപ്പോള്‍ ഔദ്യോഗിക പാനലിലെ ഒന്‍പത് പേര്‍ വിജയിച്ചു. നിവിന്‍ പോളിയും ഹണി റോസും പരാജയപ്പെട്ടു. ലാലും വിജയ് ബാബും അട്ടിമറി ജയം നേടിയപ്പോള്‍ വിമതനായി മത്സരിച്ച നാസര്‍ ലത്തീഫ് പരാജയപ്പെട്ടു.
നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ സംഘടനയില്‍ നിന്നും മാറ്റി നിര്‍ത്തിയിരുന്നു. നിലവിൽ വിജയ് ബാബുവിനെതിരേയും സമാന നടപടി വേണമെന്നാണ് ഉയരുന്ന ആവശ്യം.