ഫോണ്‍ കെണിയില്‍ കുരുങ്ങി ആദിവാസി പെണ്‍കുട്ടികളുടെ ആത്മഹത്യ; ഊരുകളിൽ മാനസികാരോഗ്യ പദ്ധതി തുടങ്ങാൻ നീക്കം
സ്വന്തം ലേഖിക
തിരുവനന്തപുരം: ഫോണ്‍ കെണിയില്‍ കുരുങ്ങി കൗമാരക്കാരായ ആദിവാസി പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നത് ആവര്‍ത്തിക്കാതിരിക്കാന്‍ ഊരുകളില്‍ പ്രത്യേക പദ്ധതി നടപ്പാക്കാന്‍ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്.
കൗമാരക്കാരുടെ മാനസിക ആരോഗ്യം സംരക്ഷിക്കാന്‍ ഊരുകളില്‍ പദ്ധതി നടപ്പാക്കുമെന്ന് ആത്മഹത്യ ചെയ്ത കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സുരേഷ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പെരിങ്ങമല, വിതുര പഞ്ചായത്തുകളില്‍പ്പെട്ട ആദിവാസി ഊരുകളിലാണ് ഫോണ്‍ വഴി പരിചയപ്പെട്ടവരുമായുള്ള പ്രണയം തകര്‍ന്നതോടെയാണ് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തത്. അഞ്ചുമാസത്തിനിടെ കൗമാരക്കാരായ അഞ്ചു പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം എങ്ങുമെത്തിയിട്ടില്ല.
ഇതിന് പിന്നാലെയാണ് പൊലീസ് എക്സൈസ് വകുപ്പുകള്‍ അന്വേഷണം തുടങ്ങിയത്. പെണ്‍കുട്ടികളുടെ വീടുകള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിൻ്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രത്യേക പദ്ധതി ആവിഷ്ക്കരിക്കുമെന്ന് സന്ദര്‍ശനത്തിന് ശേഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
സര്‍ക്കാരിനും ജില്ലാ പഞ്ചായത്ത് റിപ്പോര്‍ട്ട് നല്‍കും. റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം ഊരുകള്‍ സന്ദര്‍ശിച്ചിരുന്നു. പെണ്‍കുട്ടികളെ കുരുക്കില്‍പ്പെടുത്തുന്നതിന് പിന്നില്‍ കഞ്ചാവ് സംഘങ്ങളാണെന്ന് ആരോപണത്തെ തുടര്‍ന്ന് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴിയും, ഊരുക്കൂട്ടങ്ങള്‍ വഴിയും കൗണ്‍സിലിംഗ് നടത്താനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.