വൈക്കം തലയോലപ്പറമ്പിൽ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പൊലീസുകാരന് പീഡിപ്പിച്ച സംഭവം: അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ബന്ധുക്കള്‍
സ്വന്തം ലേഖകൻ
കോട്ടയം: വൈക്കം തലയോലപ്പറമ്പ് സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ അയല്‍വാസിയായ പൊലീസുകാരന് കാറില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയില്‍ അന്വേഷണം ഊര്ജിതമാക്കണമെന്നാവശ്യപ്പെട്ടു ബന്ധുക്കള്‍ ഉന്നത പൊലീസ് അധികൃതര്‍ക്ക് പരാതി നല്കി.
സ്കൂളില്‍പോയ പെണ്‍കുട്ടിയെ കാറില്‍ കയറ്റിയശേഷം സ്പ്രേ അടിച്ചപ്പോള്‍ പെണ്‍കുട്ടി ബോധരഹിതയായെന്നും തുടര്‍ന്ന് പൊലീസുകാരന് പെണ്‍കുട്ടിയെ അയാളുടെ വീട്ടില്‍ കൊണ്ടുപോയശേഷം കാറില്‍ കയറ്റി സ്കൂളിനു സമീപത്ത് ഇറക്കിവിട്ടുവെന്നും ആരോപിച്ചായിരുന്നു പരാതി നല്‍കിയത്.
ചൈല്ഡ്ലൈന്കാര്ക്കു ലഭിച്ച രഹസ്യവിവരത്തിന്റ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയെ സമീപിച്ച ശിശു സംരക്ഷണ സമിതിയോടു പെണ്‍കുട്ടി കാറില്‍ കടത്തിക്കൊണ്ടുപോയ കാര്യം വെളിപ്പെടുത്തിയതോടെയാണ് ശിശു സംരക്ഷണ സമിതി പൊലീസില്‍ വിവരമറിയിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതേത്തുടര്‍ന്ന് എറണാകുളത്തെ സ്റ്റേഷനില്‍ ജോലിചെയ്യുന്ന പൊലീസുകാരനെതിരേ തലയോലപ്പറമ്പ് പൊലീസ് കേസെടുത്തിരുന്നു.
കഴിഞ്ഞദിവസം തലയോലപ്പറമ്പില്‍ ഒതളങ്ങ കഴിച്ച കൂട്ടുകാരികളില്‍ ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിയുന്ന സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് വ്യാപകമായി ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് സ്കൂള്‍ വിദ്യാര്‍ത്ഥിനിയുമായി ബന്ധപ്പെട്ട പീഡനക്കേസില്‍ അന്വേഷണം ഊര്ജിതമാക്കണമെന്നാവശ്യപ്പെട്ടു ബന്ധുക്കള്‍ രംഗത്തുവന്നത്.
പൊലീസുകാരന് വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതു കൊണ്ടാണ് പെണ്‍കുട്ടി മുഴുവന്‍ കാര്യങ്ങളും വെളിപ്പെടുത്താതിരുന്നതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സമീപിച്ച് സംഭവത്തിലെ നിജസ്ഥിതി ബോധ്യപ്പെടുത്തി കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാനാണ് പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ നീക്കം.
പൊലീസുകാരനുപുറമെ അയാളുടെ 14 വയസുകാരനായ മകനും പെണ്‍കുട്ടിയെ ശാരീരികമായി ശല്യം ചെയ്തിരുന്നതായി ആരോപണമുണ്ട്. 2014 ആഗസ്റ്റ് 14ന് പഴന്പെട്ടിയില് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കാണപ്പെട്ട 14 കാരിയുടെ മരണത്തിനുപിന്നിലും ദുരൂഹതയുള്ളതായി ബന്ധുക്കള്‍ ആരോപിക്കുന്നു.