play-sharp-fill
വെള്ളത്തിലിറങ്ങി ഫോട്ടോ എടുക്കുന്നതിനിടെ കാല്‍തെന്നി ജലാശയത്തിലേക്ക് വീണു; സുഹൃത്തിന്റെ ജന്മദിനാഘോഷത്തിന് എത്തിയ പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

വെള്ളത്തിലിറങ്ങി ഫോട്ടോ എടുക്കുന്നതിനിടെ കാല്‍തെന്നി ജലാശയത്തിലേക്ക് വീണു; സുഹൃത്തിന്റെ ജന്മദിനാഘോഷത്തിന് എത്തിയ പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

സ്വന്തം ലേഖിക

കട്ടപ്പന: സുഹൃത്തിന്റെ ജന്മദിനാഘോഷത്തിനിടെ ഇടുക്കി ജലാശയത്തില്‍ വീണ പ്ലസ് ടു വിദ്യാര്‍ത്ഥിനി മരിച്ചു.


എറണകുളത്ത് നിന്ന് എത്തിയ ഒന്‍പതംഗ സംഘത്തില്‍പെട്ട ഏഴു വിദ്യാര്‍ത്ഥിനികളാണ് ഫോട്ടോയെടുക്കുന്നതിനിടെ ഇടുക്കി ജലാശയത്തില്‍ അകപ്പെട്ടത്. ഇവരില്‍ ആറു പേരെ പ്രദേശവാസികള്‍ രക്ഷിച്ചെങ്കിലും ഒരാള്‍ മരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളം കാക്കനാട് പനച്ചിക്കല്‍ ഷാജഹാന്റെ മകള്‍ ഇഷ ഫാത്തിമ(17) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയായിരുന്നു സംഭവം.

എറണാകുളം സ്വദേശിയായ സനലിന്റെ മകളുടെ ജന്മദിനാഘോഷത്തിന് സഹപാഠികളായ നാലു പേരും ഇവരുടെ രണ്ടു സഹോദരിമാരും ഒരാളുടെ സഹോദരനും സനലും ഉള്‍പെടെ 9 പേര്‍ രാവിലെയാണ് വാഴവരയ്ക്ക് സമീപം കൗന്തിയിലെ റിസോര്‍ട്ടില്‍ എത്തിയത്. തുടര്‍ന്ന് രണ്ടു കിലോമീറ്ററോളം കാല്‍നടയായി സഞ്ചരിച്ച്‌ ഇടുക്കി ജലാശയത്തിന്റെ ഭാഗത്ത് എത്തി.

സ്ഥലവാസിയായ അഭിലാഷിനെയും(അശോകന്‍) ഒപ്പം കൂട്ടിയായിരുന്നു യാത്ര.
ജലാശയത്തിനു സമീപമെത്തിയ സംഘം വെള്ളത്തിലിറങ്ങി ഫോട്ടോയെടുക്കാന്‍ തുടങ്ങി.

ഇതിനിടെ ഒരു പെണ്‍കുട്ടി കാല്‍വഴുതി വെള്ളത്തില്‍ വീഴുകയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റു പെണ്‍കുട്ടികളും അപകടത്തില്‍പെടുകയുമായിരുന്നു.

അല്‍പം അകലെ മാറിനിന്നിരുന്ന അഭിലാഷ് നിലവിളികേട്ട് ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. സനലിന്റെയും ഒപ്പമുണ്ടായിരുന്ന കൗമാരക്കാരന്റെയും സഹായത്തോടെ ആറു പെണ്‍കുട്ടികളെ രക്ഷിച്ച്‌ കരയ്ക്കു കയറ്റി.

എല്ലാവരെയും രക്ഷിച്ചെന്ന് കരുതി കരയ്ക്കു കയറിയശേഷമാണ് ഇഷയെ കാണാനില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത്. അഭിലാഷ് വീണ്ടും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനാകാതെ വന്നതോടെ നാട്ടുകാരെയും അഗ്‌നിരക്ഷാ സേനയെയും വിവരം അറിയിച്ചു.

തിരച്ചിലിന് ഒടുവില്‍ വൈകിട്ട് മൂന്ന് മണിയോടെയാണ് കുറച്ചകലെ നിന്ന് ഇഷയുടെ മൃതദേഹം കണ്ടെത്തിയത്. അപകടം നടന്ന മേഖലയിലേക്ക് വാഹനം എത്താത്തതിനാല്‍ അഗ്‌നിരക്ഷാ സേനയുടെ ബോട്ടില്‍ അഞ്ചുരുളിയില്‍ എത്തിച്ചശേഷം ജീപ്പിലാണ് മൃതദേഹം കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്കു മാറ്റിയത്.

വാഴക്കാല നവനിര്‍മ്മാണ്‍ പബ്ലിക് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ് ഇഷ. സഹപാഠികള്‍ക്കൊപ്പം രാവിലെയാണ് വീട്ടില്‍ നിന്ന് പോയത് പോയത്.

പിതാവ്: തൃക്കാക്കര പഞ്ചായത്ത് മുന്‍ മെസര്‍ വാഴക്കാല പനച്ചിക്കല്‍ പി.എ.ഷാജി. മാതാവ്: അഡ്വ.എ.സീന. സഹോദരി: ഹയ ഫാത്തിമ.