ശരിയായ പരിശീലനമില്ല; സ്പൈസ്ജെറ്റിന്റെ 90 പൈലറ്റുമാര്‍ക്ക് വിലക്ക്
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: സ്പൈസ്ജെറ്റിന്റെ 90 പൈലറ്റുമാരെ ബോയിങ്ങിന്റെ 737 മാക്സ് വിമാനം പറത്തുന്നതില്‍ നിന്നും വിലക്കി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍.
ശരിയായ പരിശീലനം ലഭിക്കുന്നത് വരെയാണ് വിലക്ക്. നോയിഡയില്‍ നിന്നും ഈ പൈലറ്റുമാര്‍ക്ക് ലഭിച്ചത് വ്യാജമായ പരിശീലനമാണെന്നും അതില്‍ ക്രമ വിരുദ്ധതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഡിജിസിഎയുടെ നടപടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തൃപ്തികരമായ രീതിയില്‍ പരിശീലനം പൂര്‍ത്തിയാക്കണമെന്നും ഡിജിസിഎ ഉത്തരവില്‍ വ്യക്തമാക്കി. വീഴ്ച സംഭവിച്ചുവെന്ന് വ്യക്തമായതോടെ സ്പൈസ് ജെറ്റ് പൈലറ്റുമാരുടെ പരിശീലനം ഡിജിസിഎ നേരിട്ട് പരിശോധിക്കുമെന്ന് വക്താവ് അരുണ്‍ കുമാര്‍ പറഞ്ഞു. ഡിജിസിഎയുടെ നടപടി ശരിവെച്ച സ്പൈസ്ജെറ്റ് 90 പൈലറ്റുമാരെ മാക്സ് വിമാനങ്ങള്‍ പറത്തുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കി.
ഡിജിസിഎയ്ക്ക് തൃപ്തികരമായ രീതിയില്‍ പൈലറ്റുമാരെ പരിശീലനത്തിന് അയക്കുമെന്നും കമ്പനി അറിയിച്ചു. ഡിജിസിഎയുടെ തീരുമാനം വിമാന സര്‍വീസുകളെ പ്രതികൂലമായി ബാധിക്കില്ലെന്നും സ്പൈസ്ജെറ്റ് വ്യക്തമാക്കി.
11 മാക്സ് വിമാനങ്ങള്‍ പറത്തുന്നതിന് 144 പൈലറ്റുമാരാണ് വേണ്ടത്. എന്നാല്‍ സ്പൈസ്ജെറ്റിന് കൃത്യമായ പരിശീലനം ലഭിച്ച 560 പൈലറ്റുമാരുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഇത് സാധാരണ ഗതിയില്‍ സര്‍വീസുകള്‍ക്ക് ആവശ്യമുള്ളതിലും അധികമാണെന്ന് കമ്പനി വക്താവ് അറിയിച്ചു.