കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രതിബന്ധങ്ങളോട് പടപൊരുതി വിജയിച്ച ജനനേതാവ്; നട്ടെല്ലില്‍ പടരുന്ന അര്‍ബുദത്തെ പടപൊരുതി തോല്‍പ്പിക്കാനുള്ള ശ്രമത്തില്‍; അമേരിക്കയില്‍ ചികിത്സക്ക് പോകാമെന്ന് നേതാക്കള്‍ പറഞ്ഞിട്ടും വേണ്ടെന്ന് വെച്ച് ചികിത്സയില്‍ കഴിയുന്നത് വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍; കാന്‍സറിനെ തോല്‍പ്പിച്ച് അണികള്‍ക്കൊപ്പം സജീവമാകുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
സ്വന്തം ലേഖിക
കൊച്ചി: കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രതിബന്ധങ്ങളോട് പടപൊരുതി വിജയിച്ച പി ടി തോമസ് അടുത്ത പോരാട്ടത്തിന് തയ്യാറെടുക്കുകയാണ്.
നട്ടെല്ലിന് അര്‍ബുദബാധ സ്ഥിരീകരിച്ചതാണ് തൃക്കാക്കര എംഎല്‍എ പി ടി തോമസിന് ഇപ്പോള്‍ വെല്ലുവിളിയായിരിക്കുന്നത്. ജനങ്ങള്‍ക്കൊപ്പം നിന്നു പ്രവര്‍ത്തിച്ചു ശീലിച്ച നേതാവ് ഇപ്പോള്‍ സ്വകാര്യമായി വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ അതിതീവ്ര വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാഷ്ട്രീയ എതിരാളികളോട് ഊര്‍ജ്ജസ്വലനായി പോരാടുന്ന അതേ ശൈലിയില്‍ തന്നെ കാന്‍സറിനെയും പോരാടി തോല്‍പ്പിക്കാനാണ് പി ടിക്ക് ഇഷ്ടം. പത്ത് ദിവസത്തില്‍ അധികമായി പി ടി തോമസ് ചികിത്സയില്‍ കഴിയുകയാണ്. അദ്ദേഹം കാന്‍സറിനെയും തോല്‍പ്പിച്ച് അണികള്‍ക്കൊപ്പം സജീവമായി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
നട്ടെല്ലിനെ ബാധിച്ചിരിക്കുന്ന ക്യാന്‍സര്‍ വ്യാപിച്ചിരിക്കുന്നു എന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. സംസ്ഥാന കോണ്‍ഗ്രസിൻ്റെ വര്‍ക്കിങ് പ്രസിഡന്റ് കൂടിയാണ് പി ടി തോമസ്. അദ്ദേഹത്തിൻ്റെ ആരോഗ്യം കോണ്‍ഗ്രസ് പാര്‍ട്ടിക്കും ഏറെ മുഖ്യമാണ് താനും. അതുകൊണ്ട് തന്നെ അദ്ദേഹത്തെ അമേരിക്കയില്‍ കൊണ്ടുപോയി ചികിത്സിക്കുന്നതിന് കോണ്‍ഗ്രസ് നേതൃത്വം പരിശ്രമിച്ചത്. അതിന് വേണ്ട ശ്രമങ്ങളെല്ലം സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് ശ്രമിച്ചിരുന്നു. എങ്കിലും വിദഗ്ധ ചികിത്സയ്ക്കായി വെല്ലൂരില്‍ തുടരാനാണ് പി ടി തോമസ് താല്‍പര്യം പ്രകടിപ്പിച്ചത്. ഇപ്പോള്‍ വെല്ലൂരില്‍ ചികിത്സയില്‍ കഴിയുകയാണ് പി ടി തോമസ്.
പി ടി തോമസിൻ്റെ ആരോഗ്യാവസ്ഥയെ കുറിച്ചുള്ള ആശങ്ക ജനകമായ, ആധികാരിക റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അദ്ദേഹത്തിന് എഴുപത്തിയൊന്ന് വയസായി. കെപിസിസിയുടെ വര്‍ക്കിങ് പ്രസിഡന്റാണ്. എന്തെങ്കിലും ഒരു നേട്ടത്തിന് വേണ്ടിയോ താല്‍പര്യത്തിന് വേണ്ടിയോ നിലപാട് എടുക്കുന്ന ആളല്ല പി ടി തോമസ് എന്നതിനാല്‍ ജനകീയനായ നേതാവ് കൂടിയാണ് അദ്ദേഹം. ട്വന്റി 20യുമായി ധാരണ ഉണ്ടാക്കി സിപിഎം തൃക്കാക്കര മണ്ഡലം പിടിച്ചെടുക്കാന്‍ നീക്കം നടത്തിയിട്ടും മണ്ഡലം ഇത്തവണ കോണ്‍ഗ്രസ് നിലനിര്‍ത്തിയത് പി ടി തോമസിൻ്റെ ജനകീയ മികവിലൂടെയാണ്.
കോണ്‍ഗ്രസ് പുനഃ സംഘടനയില്‍ അദ്ദേഹം വര്‍ക്കിങ് പ്രസിഡന്റുമായിരുന്നു. നട്ടെല്ലില്‍ കാന്‍സര്‍ ബാധിച്ച് പത്ത് ദിവസത്തോളം മറ്റ് ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. അദ്ദേഹം ബൈപ്പാസ് സര്‍ജറി കഴിഞ്ഞ ആളാണ്. സ്റ്റെൻ്റ് ഇട്ടിട്ടുണ്ട്. ശരീരത്തിന് ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങളും അഭിമുഖീകരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തിൻ്റെ നട്ടെല്ലിനെ ബാധിച്ചിരിക്കുന്ന ക്യാന്‍സര്‍ രോഗം പരക്കുന്നു എന്നത് ആശങ്ക ജനകമാണ്.
മറ്റ് ആരോഗ്യ പ്രശ്നങ്ങളില്‍ ഒക്കെ പരിഹാരം ഉണ്ടാക്കി കീമോ ചികിത്സയ്ക്ക് തയ്യാറെടുക്കുകയാണ് പി ടി തോമസ്. കീമോതെറാപ്പി ചികിത്സ ആരംഭിക്കാന്‍ വേണ്ട ശാരീരിക സൗഖ്യം അദ്ദേഹം നേടിയിട്ടുണ്ട്. അദ്ദേഹം സഹപ്രവര്‍ത്തകരുമായി സംഭാഷണം നടത്തുന്നുണ്ട്. സന്ദര്‍ശനം നടത്തുന്നുണ്ട്. ആത്മവിശ്വാസത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ല. നട്ടെല്ലിന് ബാധിച്ചിരിക്കുന്ന അര്‍ബുദം വ്യാപിക്കുന്നു എന്ന റിപ്പോര്‍ട്ട് എല്ലാവരേയും ആശങ്കപ്പെടുത്തുന്നുണ്ട്. പക്ഷെ ആത്മവിശ്വാസം കൊണ്ട് അദ്ദേഹത്തിന് ഇത് മറികടക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.
2009-ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ നിന്ന് ലോക്സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ ഏറ്റവും നല്ല ട്രാക്ക് റെക്കോര്‍ഡ് ഉണ്ടായിരുന്നിട്ടും പി ടി തോമസിന് പാര്‍ലമെൻ്റ് തിരഞ്ഞെടുപ്പില്‍ ഇടുക്കി മണ്ഡലത്തില്‍ നിന്നും മാറ്റി നിര്‍ത്തുകയുണ്ടായി. കസ്തൂരി രംഗന്‍ വിഷയത്തില്‍ സഭയുടെ കണ്ണിലെ കരടായതോടെ പി ടി തോമസിന് മണ്ഡലത്തില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നത്. കര്‍ഷകൻ്റെ പേരു പറഞ്ഞ് കര്‍ഷകരെ മുതലെടുക്കുന്ന സിപിഎമ്മിന് എതിരെയാണ് അന്ന് പി ടി തോമസ് നിലപാട് എടുത്തത്. നിര്‍ഭാഗ്യവശാല്‍ സഭ ആ കെണിയില്‍ വീണുപോയി.
പ്രകൃതിയെ സംരക്ഷിക്കണം എന്നത് വ്യക്തമാക്കിയാണ് അദ്ദേഹം കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ ഭാഗീകമായി അനുകൂലിക്കുന്ന നിലപാട് എടുത്തത്. എന്നാല്‍ അദ്ദേഹം കസ്തൂരി രംഗൻ്റെയും പരിസ്ഥിതിയുടേയും ആളാണ്. കര്‍ഷകര്‍ക്ക് എതിരാണ് എന്ന വ്യാജപ്രചാരണം നടത്തി ശവമഞ്ച ഘോഷയാത്ര വരെ നടത്തി സഭയും സഭ സംവിധാനവും. മുതലെടുപ്പ് രാഷ്ട്രീയം നടത്തുന്ന സിപിഎമ്മിൻ്റെ ഇടപെടലുകളായിരുന്നു ഇതിന് പിന്നില്‍.
മികച്ച പാര്‍ലമെന്റേറിയനായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന് വീണ്ടും മത്സരിക്കാനുള്ള അവസരം നഷ്ടപ്പെട്ടു. ചരിത്രത്തില്‍ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. ആ തിരഞ്ഞെടുപ്പില്‍ പി ടി തോമസിന് മാത്രമാണ് സീറ്റ് നിഷേധിക്കപ്പെട്ടത്. പകരം വന്ന ഡീന്‍ കുര്യാക്കോസ് സിപിഎം ഒരുക്കിയ കെണിയില്‍ വീണുപോയി. പി ജെ ജോസഫിനെ തൊടുപുഴയില്‍ തോല്‍പ്പിച്ച ആളാണ് പി ടി തോമസ് എന്നത് കൂടി ഓര്‍ക്കേണ്ടതാണ്.
തൃക്കാക്കരയില്‍ സകല സംവിധാനങ്ങളും ഒരുക്കി കിറ്റെക്സ് അടക്കം പി ടി തോമസിനെതിരെ എതിര്‍ത്തിട്ടും പി ടി തോമസ് ജയിച്ചു കയറി. ജനകീയനായ പി ടി തോമസ് പല തവണ എംഎല്‍എയായി. ഒരു തവണ എംപിയായി. എന്നാല്‍ ഒരു തവണ പോലും മന്ത്രിയായിട്ടില്ല. പരാതിയില്ലാത്ത, തികഞ്ഞ മതേതര വാദിയായ നേതാവാണ് അദ്ദേഹം.
കോണ്‍ഗ്രസിൻ്റെ വിദ്യാര്‍ത്ഥി സംഘടനയായ കെ.എസ്.യു വഴിയാണ് പി ടി തോമസ് പൊതുരംഗത്ത് എത്തുന്നത്. വിദ്യാര്‍ത്ഥി ആയിരുന്നപ്പോള്‍ തന്നെ കെ.എസ്.യുവിൻ്റെ സജീവ പ്രവര്‍ത്തകനായിരുന്ന തോമസ് കെ.എസ്.യുവിൻ്റെ യൂണിറ്റ് വൈസ് പ്രസിഡൻ്റ്, കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി, ഇടുക്കി ജില്ലാ പ്രസിഡൻ്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡൻ്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. പിന്നീട് പടിപടിയായി ഉയര്‍ന്ന് ഇപ്പോള്‍ കെപിസിസി വര്‍ക്കിങ് പ്രസിഡൻ്റ് സ്ഥാനത്തും എത്തി.