കൈക്കൂലി കേസില്‍ റിമാന്റ് ചെയ്തിട്ടും തിരുവല്ല നഗരസഭ സെക്രട്ടറിയായിരുന്ന നാരായണ്‍ സ്റ്റാലിനെതിരെ നടപടി എടുക്കാതെ സര്‍ക്കാര്‍; അറസ്റ്റ് ചെയ്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും സസ്പെൻഷൻ നടപടിയില്ല; തുണയാകുന്നത് ഭരണ കക്ഷിയിലെ ഉന്നത നേതാക്കളുമായുള്ള ബന്ധമെന്ന് ആരോപണം…
സ്വന്തം ലേഖിക
തിരുവല്ല: പത്തനംതിട്ട തിരുവല്ല നഗരസഭ സെക്രട്ടറിയായിരുന്ന നാരായണ്‍ സ്റ്റാലിനെ കൈക്കൂലി കേസില്‍ റിമാന്റ് ചെയ്തിട്ടും നടപടി എടുക്കാതെ സര്‍ക്കാര്‍.
വിജിലന്‍സ് അറസ്റ്റ് ചെയ്ത് അഞ്ച് ദിവസം കഴിഞ്ഞിട്ടും ജോലിയില്‍ നിന്ന് ഇയാളെ സസ്പെന്റ് ചെയ്തിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം നാരായണ്‍ സ്റ്റാലിന്റെ അനധികൃത സ്വത്ത് സമ്പാദനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വിജിലന്‍സിന് കിട്ടി.
വിജിലന്‍സ് അറസ്റ്റ് ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നാല്‍പത്തിയെട്ട് മണിക്കൂറില്‍ കൂടുതല്‍ റിമാന്റ് ചെയ്താല്‍ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നതാണ് ചട്ടം. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് നാരായണ്‍ സ്റ്റാലിനെ നഗരസഭ ഓഫീസില്‍ നിന്ന് വിജിലന്‍സ് പിടികൂടിയത്.
ശനിയാഴ്ച തിരുവനന്തപുരം വിജിലന്‍സ് കോടതി 14 ദിവസത്തേക്ക് ഇയാളെ റിമാന്റ് ചെയ്തു. ഇതിന് പിന്നാലെ തന്നെ അറസ്റ്റ് വിവരങ്ങളും റിമാന്റ് റിപ്പോര്‍ട്ടും സഹിതം അന്വേഷണ ഉദ്യോഗസ്ഥനായ പത്തനംതിട്ട വിജിലന്‍സ് ഡിവൈഎസ്പി ഹരി വിദ്യാധരന്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് സെക്രട്ടറിക്ക് നല്‍കിയതാണ്.
സാധാരണ ഗതിയില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് കിട്ടിയാല്‍ ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ പ്രതികള്‍ക്കെതിരെ അതിവേഗത്തില്‍ നടപടി എടുക്കുന്നതാണ്. എന്നാല്‍ ഭരണ കക്ഷിയിലെ ചില നേതാക്കളുമായി നാരായണ്‍ സ്റ്റാലിനുള്ള ബന്ധമാണ് ഗുരുതരമായി കുറ്റങ്ങള്‍ കണ്ടെത്തിയിട്ടും ഇയാളെ സംരക്ഷിച്ച് നിര്‍ത്തുന്നത്.
നടപടി ശുപാര്‍ശ ചെയ്യേണ്ട അര്‍ബന്‍ ഡയറക്ടറേറ്റില്‍ ജോലി ചെയ്യുന്ന നാരായണ്‍ സ്റ്റാലിന്റെ ഭാര്യയുടെ ഇടപെടലും നടപടി വൈകുന്നതിന്റെ പിന്നിലുണ്ടെന്നാണ് സൂചന. ഇയാളെ സസ്പെന്റ് ചെയ്ത് ഉത്തരവിറങ്ങാത്തതിനാല്‍ നഗരസഭയില്‍ സെക്രട്ടറിയുടെ ചുമതല മറ്റ് ഉദ്യോഗസ്ഥര്‍ക്കും നല്‍കിയിട്ടില്ല.