പേരിടല്‍ ചടങ്ങിനിടെയുണ്ടായ തര്‍ക്കം; മാതാപിതാക്കള്‍ക്ക് എതിരെ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍ ; നവജാത ശിശുവിനെ അപകടകരമായ രീതിയില്‍ കൈകാര്യം ചെയ്തെന്നാരോപിച്ചാണ് കേസ്
സ്വന്തം ലേഖിക
കൊല്ലം :പേരിടൽ ചടങ്ങിനിടെ ഉണ്ടായ തർക്കത്തിൽ കുഞ്ഞിന്റെ മാതാ പിതാക്കൾക്ക് എതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷൻ . പുനലൂരില്‍ നവജാത ശിശുവിന്റെ പേരിടല്‍ ചടങ്ങിനിടെയുണ്ടായ തര്‍ക്കം സമുഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി മാറിയിരുന്നു.
കുഞ്ഞ് ജനിച്ച് 28ാം ദിവസമാണ് പൊതുവെ പേരിടീല്‍ ചടങ്ങ് നടക്കുന്നത്.
കുഞ്ഞിന്റെ ഒരു ചെവി വെറ്റില കൊണ്ട് അടച്ച് പിടിച്ച് മറ്റെ ചെവിയില്‍ മൂന്ന് പ്രാവശ്യം പേര് വിളിക്കണമെന്നാണ് ചടങ്ങ്. ഇവിടെ ചടങ്ങില്‍ കുട്ടിയുടെ പിതാവ് അലംകൃത എന്ന പേര് കുട്ടിയുടെ ചെവിയില്‍ വിളിക്കുന്നത് വീഡിയോയില്‍ കാണാം
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിരവധി വിമര്‍ശനങ്ങളാണ് ഈ വീഡിയോയ്ക്ക് എതിരെ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നത്. വീഡിയോ പുറത്തു വന്നതിനു പിന്നാലെ വീഡിയോയ്‌ക്കെതിരെ പരാതിയുമായി പിതാവും രംഗത്തെത്തി. 40 ദിവസം പ്രായമായ കുഞ്ഞിന്റെ സ്വകാര്യത മാനിക്കാതെ വീഡിയോ പ്രചരിപ്പിച്ചതിനെതിരെ ബലാവകാശ കമ്മീഷനെ സമീപിക്കുമെന്നും പിതാവ് പറഞ്ഞിരുന്നു.
എന്നാല്‍ 40 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ അപകടകരമായ രീതിയില്‍ കൈകാര്യം ചെയ്ത മാതാപിതാക്കള്‍ക്ക് എതിരെ സ്വമേധയാ കേസെടുത്തിരിക്കുകയാണ് ബാലാവകാശ കമ്മീഷന്‍.
കുഞ്ഞിന്റെ സ്വകാര്യതയെ ഹനിച്ചുവെന്ന പിതാവിന്റെ പരാതി ബാലാവകാശ കമ്മീഷനില്‍ എത്തിയിട്ടില്ലെന്നും എന്നാല്‍ ലഭിച്ച വീഡിയോയില്‍ കുഞ്ഞിനെ അശ്രദ്ധമായി മാതാപിതാക്കള്‍ കൈകാര്യം ചെയ്യുന്നത് വ്യക്തമാകണെന്നും ബാലാവകാശ കമ്മീഷന്‍ അംഗം റെനി ആന്റണി ഇന്ത്യടുഡേയോടു പറഞ്ഞു. ഈ വീഡിയോയുടെ അടിസ്ഥാനത്തിലാണ് മാതാപിതാക്കള്‍ക്ക് എതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ജില്ലാ പൊലീസ് മേധാവിയോടും സംഭവം നടന്ന സ്ഥലത്തെ എസ്‌എച്ച്‌ഒയോടും അടിയന്തിര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ബാലവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുഞ്ഞിന്റെ പേരിടലില്‍ ചടങ്ങിനിടെ പിതാവ് വിളിച്ച പേര് അമ്മയ്ക്ക് ഇഷ്ടമാവാത്തതോടെ കുഞ്ഞിനെ അമ്മ മറ്റൊരു പേര് വിളിക്കുകയായിരുന്നു. ഇത് തര്‍ക്കത്തിലേക്ക് വഴിവെക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ആരോ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു.
എന്നാല്‍ സംഭവത്തെ കുറിച്ച് കുഞ്ഞിന്റെ പിതാവ് പറയുന്നത് പേരിടല്‍ ചടങ്ങിന്റെ അന്ന് സംഭവിച്ച കാര്യങ്ങള്‍ ആരോ വിഡിയോ പകര്‍ത്തി വൈറലാക്കിയതോടെ ചെറിയൊരു കുടുംബപ്രശ്‌നം വഷളാകുകയാണ് ചെയ്തത്. കുഞ്ഞിന് അലംകൃത എന്ന പേരിട്ടത് ഞാന്‍ തന്നെയാണ്.
ആശുപത്രിയില്‍വെച്ച് എന്നോട് ചോദിക്കാതെ ഭാര്യയും സഹോദരനും കൂടി ജനനസര്‍ട്ടിഫിക്കറ്റ് റജിസ്റ്റര്‍ ചെയ്യാനുള്ള പേപ്പറില്‍ നൈനിക എന്ന് എഴുതികൊടുത്തിരുന്നു. എന്നോട് ഒരു വാക്ക് ചോദിക്കാതെ ചെയ്തത് കൊണ്ട് പേരിടുന്ന സമയത്ത് ഞാനും ഭാര്യയുടെ അഭിപ്രായം ചോദിച്ചില്ല. പേരിടല്‍ ചടങ്ങിന്റെ അന്ന് സംഭവിച്ച കാര്യങ്ങള്‍ ആരോ വിഡിയോ പകര്‍ത്തി വൈറലാക്കിയതോടെ ചെറിയൊരു കുടുംബപ്രശ്‌നം വഷളാകുകയാണ് ചെയ്തതെന്ന് കുഞ്ഞിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.