കാൻസറിന് കാരണം സ്വയംഭോഗമെന്ന് കണ്ടെത്തിയ വൈദ്യന് പൂട്ട്: സർക്കാരും മന്ത്രി ശൈലജ ടീച്ചറും ഉറച്ച് തന്നെ: മോഹനൻ വൈദ്യരുടെ കായംകുളത്തെ ആശുപത്രി അടച്ചു പൂട്ടി; ശക്തമായ നടപടികൾക്ക് ഒരുങ്ങി സർക്കാർ

കാൻസറിന് കാരണം സ്വയംഭോഗമെന്ന് കണ്ടെത്തിയ വൈദ്യന് പൂട്ട്: സർക്കാരും മന്ത്രി ശൈലജ ടീച്ചറും ഉറച്ച് തന്നെ: മോഹനൻ വൈദ്യരുടെ കായംകുളത്തെ ആശുപത്രി അടച്ചു പൂട്ടി; ശക്തമായ നടപടികൾക്ക് ഒരുങ്ങി സർക്കാർ

Spread the love
സ്വന്തം ലേഖകൻ
ആലപ്പുഴ: വ്യാജ ചികിത്സയിലൂടെ ആളുകളെ കൊല്ലുന്ന വ്യാജ വൈദ്യൻ മോഹനൻ വൈദ്യരുടെ കായംകുളത്തെ ആശുപത്രി സർക്കാർ അടച്ചു പൂട്ടി. വ്യാജ വൈദ്യനെതിരെ യാതൊരു വിധ വിട്ടുവീഴ്ച്ചയ്ക്കും ഇല്ലെന്ന് പ്രഖ്യാപിച്ച സർക്കാർ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുകയാണെന്നാണ് ഇതോടെ വ്യക്തമാക്കുന്നത്. നിപ്പാ രോഗബാധ സമയത്ത് മന്ത്രി കെ.കെ ശൈലജ ടീച്ചറുമായി നേരിട്ട് ഏറ്റുമുട്ടി സർക്കാരിന്റെ അപ്രീതിയ്ക്ക് മോഹനൻ വൈദ്യർ പ്രാപ്തനായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ സർക്കാർ മോഹനൻ വൈദ്യരെ പൂട്ടാൻ പുതിയ വഴി തേടിയിരിക്കുന്നത്.
മോഹനൻ വൈദ്യരുടെ കായംകുളത്തെ ആശുപത്രി കൃഷ്ണപുരം ഗ്രാമപഞ്ചായത്താണ് ഇപ്പോൾ അടച്ച് പൂട്ടിയിരിക്കുന്നത്. അശാസ്ത്രിയമായ ചികിത്സാ രീതികൾ ആശുപത്രിയിൽ നടക്കുന്നു എന്ന ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
ആശുപത്രിക്ക് എതിരെ ആയുർവേദ മെഡിക്കൽ അസോയിയേഷൻ പഞ്ചായത്തിന് പരാതി നൽകിയിരുന്നു. വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിക്കു മുമ്പായി പ്രവർത്തനം അവസാനിപ്പിക്കണം എന്ന് കാണിച്ച് പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകുകയായിരുന്നു.
മോഹനൻ വൈദ്യരുടെ ചികിത്സയിൽ ഒന്നര വയസുള്ള കുട്ടി മരിച്ചെന്ന ആരോപണത്തെ തുടർന്നായിരുന്നു പൊലീസ് അന്വേഷണം നടത്തി കർശന നടപടിയെടുക്കണമെന്നാണ് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടത്. ഇതിനു പിന്നാലെ മോഹനൻ വൈദ്യർ എന്നറിയപ്പെടുന്ന മോഹനൻ നായർക്കെതിരെ പരാതികളുമായി കൂടുതൽ ആളുകൾ രംഗത്തെത്തിയിരുന്നു. അശാസ്ത്രീയ ചികിത്സ നടത്തുന്ന മോഹനൻ വൈദ്യർക്ക് എതിരെ കേസ് എടുക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് ആരോഗ്യമന്ത്രി മുഖ്യമന്ത്രിക്ക് കത്ത് നൽകുകയായിരുന്നു.
കാൻസറിന് കാരണം സ്വയംഭോഗമാണെന്ന് യുവാവിനോടു പറഞ്ഞ് ഭീഷണിപ്പെടുത്തിയതിന്റെ പേരിൽ മോഹനൻ വൈദ്യർ നേരത്തെ പുലിവാല് പിടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മോഹനൻ വൈദ്യർക്കെതിരെ കുട്ടിയുടെ മരണം അടക്കമുള്ള ഗുരുതരമായ ആരോപണങ്ങൾ ഉയർന്നത്. കുട്ടി മരിച്ച സംഭവത്തിലാണ് ഇപ്പോൾ മോഹനൻ വൈദ്യരെ കുടുക്കുന്ന രീതിയിലുള്ള ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ അടുത്ത ഘട്ടമായി മോഹനൻ വൈദ്യരെ അറസ്റ്റ് ചെയ്യുന്ന നടപടിയിലേയ്ക്ക് സർക്കാർ കടന്നേയ്ക്കും. ആരോഗ്യ മന്ത്രി നൽകിയ പരാതി അന്വേഷണത്തിനായു മുഖ്യമന്ത്രി പൊലീസിനു കൈമാറിയാൽ ഉടൻ തന്നെ മോഹനൻ വൈദ്യർക്കെതിരെ നടപടിയുണ്ടായേക്കും എന്ന സൂചനയാണ് ലഭിക്കുന്നത്.