
സ്വന്തം ലേഖകൻ
മലപ്പുറം: ഇന്നു വിവാഹം നടക്കാനിരിക്കെ പ്രതിശ്രുത വരന്റെ വീട്ടില്‍ക്കയറി ആക്രമണം നടത്തി മുൻ വനിതാ സുഹൃത്ത്.ചങ്ങരംകുളം മേലേ മാന്തടത്താണ് മുൻ വനിതാ സുഹൃത്തിന്റെ നേതൃത്വത്തില്‍ 20 അംഗ സംഘം കല്ല്യാണച്ചെറുക്കനെയും ബന്ധുക്കളേയും വീടുകയറി ആക്രമിച്ചത്. ഇന്നലെ പുലര്‍ച്ചെയാണ് നാടകീയ സംഭവങ്ങള്‍. ആക്രമണത്തില്‍ പരിക്കേറ്റ പ്രതിശ്രുത വരനും മാതാപിതാക്കളും ഉള്‍പ്പെടെ അഞ്ചു പേരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവം അറിഞ്ഞതോടെ ഇന്നു നടക്കേണ്ട വിവാഹത്തില്‍നിന്ന് വധുവിന്റെ വീട്ടുകാര്‍ പിന്മാറി.മേലേ മാന്തടം സ്വദേശിയായ യുവാവിന് എടപ്പാള്‍ തട്ടാൻപടി സ്വദേശിനിയായ യുവതിയുമായി സൗഹൃദം ഉണ്ടായിരുന്നത്രേ. യുവാവ് വിവാഹ വാഗ്ദാനവും നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് യുവാവ് മറ്റൊരു വിവാഹത്തിന് ഒരുങ്ങിയതാണ് യുവതിയെ പ്രകോപിപ്പിച്ചത്. കല്ല്യാണച്ചെറുക്കന് പഠനകാലത്തുള്ള സൗഹൃദമായിരുന്നു യുവതിയുമായി. ഒരു വര്‍ഷം മുൻപ് ഈ ബന്ധം പുതുക്കിയതായിരുന്നു. ഈ യുവതി അഞ്ചു വര്‍ഷം മുൻപ് വിവാഹമോചനം നേടിയതാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവാഹവാഗ്ദാനം നല്‍കിയിരുന്ന യുവാവ് മറ്റൊരു വിവാഹം കഴിക്കുന്നതായി അറിഞ്ഞതോടെയാണ് യുവതി ഈ കല്ല്യാണം മുടക്കാൻ വീടുകയറി ആക്രമണം നടത്താൻ പദ്ധതിയിട്ടത്.സഹോദരിയും ബന്ധുക്കളും സുഹൃത്തുക്കളുമടക്കം ഇരുപതോളം പേര്‍ക്കൊപ്പമെത്തിയാണ് അക്രമം നടത്തിയത്. വരനെയടക്കം ആക്രമിച്ചതിനു പുറമേ, കല്യാണവീട്ടിലെ സാധനങ്ങളും അടിച്ചുതകര്‍ത്തെന്ന് വരന്റെ വീട്ടുകാര്‍ പറയുന്നു. സംഭവം വിവാദമായതോടെ വിവാഹത്തില്‍നിന്ന് പിന്മാറുകയാണെന്ന് വധുവിന്റെ ബന്ധുക്കള്‍ വരന്റെ വീട്ടുകാരെ അറിയിച്ചു.
വിവാഹത്തിനായി ഇരുവീട്ടുകാരും ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിത സംഭവങ്ങള്‍ ഉണ്ടായതും വിവാഹം മുടങ്ങിയതും.തങ്ങളെ യുവാവിന്റെ വീട്ടുകാര്‍ ആക്രമിച്ചെന്നു പറഞ്ഞ് യുവതിയും സഹോദരിയും ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ വീട്ടുകാരായ കണ്ടാലറിയാവുന്ന ഇരുപതോളം പേര്‍ക്കെതിരെ ചങ്ങരംകുളം പൊലീസ് കേസെടുത്തു.