പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; അയൽവാസിയായ അൻപത്തിയേഴുകാരന് 27 വർഷം കഠിന തടവ്
കോട്ടയം : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 27 വർഷം കഠിനതടവ്. അൻപത്തിയേഴുകാരനാണ് കേസിലെ പ്രതി. കോട്ടയം മുട്ടമ്പലം പറാണിയിൽ വീട്ടിൽ രാജപ്പനെ (കൃഷ്ണൻ – 57 ) യാണ് കോട്ടയം അഡീഷണൽ ജില്ലാ കോടതി ഒന്ന് ജഡ്ജി കെ എൻ സുജിത്താണ് ശിക്ഷ വിധിച്ചത്. അംഗവൈകല്യമുള്ള കുട്ടിയെയാണ് ഇയാൾ പീഡനത്തിനിരയാക്കിയത്.
അയൽവാസിയായ പ്രതി കുട്ടിയെ ഇറഞ്ഞാൽ പാലത്തിന് അടിയിലും വീടിനു സമീപത്തെ ആളൊഴിഞ്ഞ വീട്ടിലും എത്തിച്ചു പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുകയായിരുന്നു. 2016 – 17 കാലഘട്ടത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടി കൂട്ടുകാരോട് വിവരം പറയുകയും അവർ സ്കൂളിൽ വിവരമറിയിക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്.
തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ നിർദ്ദേശപ്രകാരം കോട്ടയം ഈസ്റ്റ് പൊലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമം 377 വകുപ്പ് പ്രകാരവും , പോക്സോ നിയമം ആറാം വകുപ്പ് പ്രകാരവും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സെക്ഷൻ 377 പ്രകാരം ഏഴ് വർഷം കഠിന തടവും , പോക്സോ വകുപ്പ് പ്രകാരം 20 വർഷം കഠിനതടവും 2 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ രണ്ടു വർഷം കൂടി തടവ് അനുഭവിക്കണം. വിവിധ വകുപ്പുകളിൽ 27 വർഷം ശിക്ഷിച്ചെങ്കിലും ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി.