ശ്രേയാംസിന് 87 കോടിയുടെ ആസ്തി, രണ്ടാം സ്ഥാനത്ത് ചെങ്കൽ രാജശേഖരൻ ; കേസുകളുടെ എണ്ണത്തിൽ ഒന്നാമൻ കെ.സുരേന്ദ്രൻ ; സ്ഥാനാർത്ഥികളിൽ 355 പേർ ക്രിമിനൽ കേസുള്ളവർ ; നിയമസഭാ മോഹവുമായി മത്സരിക്കുന്നവരിൽ 249 പേർ കോടിപതികൾ

ശ്രേയാംസിന് 87 കോടിയുടെ ആസ്തി, രണ്ടാം സ്ഥാനത്ത് ചെങ്കൽ രാജശേഖരൻ ; കേസുകളുടെ എണ്ണത്തിൽ ഒന്നാമൻ കെ.സുരേന്ദ്രൻ ; സ്ഥാനാർത്ഥികളിൽ 355 പേർ ക്രിമിനൽ കേസുള്ളവർ ; നിയമസഭാ മോഹവുമായി മത്സരിക്കുന്നവരിൽ 249 പേർ കോടിപതികൾ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ എം.എൽ.എ മോഹവുമായി മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ 249 പേർ കോടിപതികളാണെന്ന് സന്നദ്ധ സംഘടനയായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ കണക്കുകൾ.തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മൊത്തം സ്ഥാനാർത്ഥികളിൽ 27% പേർ കോടിപതികളാണ്.

സ്ഥാനാർത്ഥികളിൽ 5 കോടിക്ക് മുകളിൽ ആസ്തിയുള്ള 48 പേരുണ്ട്. മത്സരിക്കുന്ന 957 സ്ഥാനാർത്ഥികളിൽ 928 പേരുടെ സത്യവാങ്മൂലം വിശകലനം ചെയ്തുള്ളതാണ് ഈ കണക്കുകൾ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 202 കോടിപതി സ്ഥാനാർത്ഥികളാണുണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് മുതൽ അഞ്ച് കോടി വരെ (96 സ്ഥാനാർത്ഥികൾ), 50 ലക്ഷം മുതൽ 2 കോടി വരെ (241), 10 ലക്ഷം മുതൽ 50 ലക്ഷം വരെ (286), പത്തു ലക്ഷത്തിൽ താഴെ (257) എന്നിങ്ങനെയാണു സ്ഥാനാർത്ഥികളുടെ ആസ്തികൾ. കോൺഗ്രസ് 49, ബിജെപി 34, സിപിഎം 32, മുസ്ലിം ലീഗ് 21, കേരള കോൺഗ്രസ് (എം) 10, സിപിഐ 7 എന്നിങ്ങനെയാണ് കോടിപതി സ്ഥാനാർത്ഥികളുടെ പാർട്ടി തിരിച്ചുള്ള എണ്ണം.

സ്ഥാനാർത്ഥികളിൽ 355 പേർക്കെതിരെ ക്രിമിനൽ കേസുകളും നിലവിലുണ്ട്. മൊത്തം സ്ഥാനാർത്ഥികളിൽ 38% പേർക്കെതിരെയും ഏതെങ്കിലും തരത്തിലുള്ള കേസുകളുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ക്രിമിനൽ കേസുകളുള്ളവർ 311 പേരായിരുന്നു.

സ്ഥാനാർത്ഥികളിൽ ഏറ്റവും കൂടുതൽ കേസുകളുള്ളത് ബിജെപി സംസ്ഥാന അധ്യക്ഷനും കോന്നി, മഞ്ചേശ്വരം മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ കെ.സുരേന്ദ്രനാണ്. 248കളാണ് കെ.സുരേന്ദ്രന്റെ പേരിൽ ഉള്ളത്.

രണ്ടാം സ്ഥാനത്ത് തൃപ്പൂണിത്തുറയിലെ ബിജെപി സ്ഥാനാർത്ഥിയായ ഡോ. കെ.എസ്.രാധാകൃഷ്ണനാണ്. 211 കേസുകളാണ് ഇയാൾക്കെതിരെയുള്ളത്. മണലൂരിലെ ബിജെപി സ്ഥാനാർത്ഥി എ.എൻ.രാധാകൃഷ്ണനെതിരെ 176 കേസുകളുമുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട സമരങ്ങളാണ് ഈ മൂന്ന് ബി.ജെ.പി സ്ഥാനാർത്ഥികൾക്കും ഇത്രയധികം കേസുകൾ നൽകുന്നത്.

കൽപറ്റ മണ്ഡലത്തിൽനിന്നു മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥി ലോക്താന്ത്രിക് ജനതാദളിലെ എം. വിശ്രേയാംസ് കുമാറിനാണ് ഏറ്റവും കൂടുതൽ ആസ്തിയുള്ളത്. 87.99 കോടി രൂപ (സ്ഥാവര സ്വത്ത് 75.51 കോടി, ജംഗമസ്വത്ത് 12.47 കോടി) ആണ് ശ്രേയംസ് കുമാറിനുള്ളത്. 64.22 കോടിയുടെ ആസ്തിയുമായി നെയ്യാറ്റിൻകരയിലെ ബിജെപി സ്ഥാനാർത്ഥി രാജശേഖരൻ നായരാണ് രണ്ടാം സ്ഥാനത്ത്,(സ്ഥാവര സ്വത്ത് 20.17 കോടി, ജംഗമം 44.04 കോടി), മൂന്നാമത് നിലമ്പൂരിലെ എൽഡിഎഫ് സ്വതന്ത്രൻ പി.വി.അൻവറും 64.14 കോടി (സ്ഥാവരം 44.52 കോടി, ജംഗമം 19.62 കോടി).

ഏറ്റവും കൂടുതൽ ബാധ്യതയുള്ളത് കോതമംഗലത്തെ കേരള കോൺഗ്രസ് സ്ഥാനാർത്ഥി ഷിബു തെക്കുംപുറത്തിനാണ് 26 കോടി. പെരിന്തൽമണ്ണയിലെ ഇടതു സ്വതന്ത്രൻ കെ.പി.എം. മുസ്തഫയ്ക്ക് 20 കോടിയുടെയും പി.വി.അൻവറിന് 17 കോടിയുടെയും ബാധ്യതയുണ്ട്.

ഷിബു തെക്കുംപുറം (കോതമംഗലം, കേരള കോൺഗ്രസ്) 51.69 കോടി, കെ.സുലൈമാൻ ഹാജി (കൊണ്ടോട്ടി, ഇടതു സ്വതന്ത്രൻ) 46.90 കോടി, ജേക്കബ് തോമസ് (ഇരിങ്ങാലക്കുട, ബിജെപി) 42.10 കോടി
കെ.പി.എം. മുസ്തഫ (പെരിന്തൽമണ്ണ, ഇടതു സ്വതന്ത്രൻ) 37.76 കോടി,എംപി. ജാക്‌സൺ (കൊടുങ്ങല്ലൂർ, കോൺഗ്രസ്) 36.93 കോടി, മാത്യു കുഴൽനാടൻ (മൂവാറ്റുപുഴ, കോൺഗ്രസ്) 34.77 കോടി
വിജയ ഹരി (മണലൂർ, കോൺഗ്രസ്) 32.28 കോടി എന്നിവരാണ് സ്ഥാനാർത്ഥി പട്ടികയിലെ അതിസമ്പന്നർ.

കണ്ണൂരിലെ സ്വതന്ത്ര സ്ഥാനാർത്ഥി എൻ.കെ.സുരേന്ദ്രൻ, ചിറ്റൂരിലെ സ്വതന്ത്രൻ എൻ.എസ്.കെ. പുരം ശശികുമാർ, കാസർകോട്ടെ ബിഎസ്പി സ്ഥാനാർത്ഥി കെ.പി.വിജയ എന്നിവർക്ക് ഒരു രൂപയുടെ പോലും സ്വത്ത് ഇല്ല. തൊടുപുഴയിലെ സ്വതന്ത്രൻ കെ.പാർഥസാരഥിയുടെ കൈവശമുള്ളത് 200 രൂപ മാത്രം. കൊട്ടാരക്കരയിലെ എസ്യുസിഐ (സി) സ്ഥാനാർത്ഥി ഇ.കുഞ്ഞുമോന് 500 രൂപയുടെയും സുൽത്താൻ ബത്തേരിയിലെ സ്വതന്ത്രൻ ഒണ്ടൻ പണിയന് 1000 രൂപയുടെയും ആസ്തിയാണുള്ളത്.

കോൺഗ്രസിലെ 77, ബിജെപിയിലെ 87, സിപിഎമ്മിലെ 49, മുസ്ലിം ലീഗിലെ 17, സിപിഐയിലെ 10, കേരള കോൺഗ്രസ് എമ്മിലെ 4 സ്ഥാനാർത്ഥികൾക്കെതിരെ ക്രിമിനൽ കേസുകളും നിലവിലുണ്ട്. വനിതകൾക്കെതിരെയുള്ള അതിക്രമത്തിന് കേസെടുത്തിട്ടുള്ള 16 സ്ഥാനാർത്ഥികളും തെരഞ്ഞെടുപ്പിൽ മത്സര രംഗത്തുണ്ട്.

ഇവരിൽ ഒരാൾക്കെതിരെ മാനഭംഗത്തിനാണു കേസ് (ഐപിസി 376). 6 സ്ഥാനാർത്ഥികൾക്കെതിരെ കൊലപാതകത്തിനും (ഐപിസി 302) 16 പേർക്കെതിരെ കൊലപാതക ശ്രമത്തിനും (ഐപിസി 307) കേസുണ്ട്.