play-sharp-fill
ഡിഎംകെ അധ്യക്ഷൻ എം.കരുണാനിധി അന്തരിച്ചു

ഡിഎംകെ അധ്യക്ഷൻ എം.കരുണാനിധി അന്തരിച്ചു

ഡിഎംകെ പ്രസിഡന്റും തമിഴ്‌നാട്‌ മുൻ മുഖ്യമന്ത്രിയുമായിരുന്ന എം കരുണാനിധി അന്തരിച്ചു. 94 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന്‌ കാവേരി ആശുപത്രിയിലായിരുന്നു അന്ത്യം. 6.10നാണ് അന്ത്യം സംഭവിച്ചത്‌. രോഗം മൂർഛിച്ചതോടെ ശനിയാഴ്‌ച പുലർച്ചെ ഒന്നോടെ ഗോപാലപുരത്തെ വസതിയിൽ നിന്നും ആശുപത്രിയിലേക്ക്‌ മാറ്റുകയായിരുന്നു.

വെള്ളിയാഴ്‌ച രാത്രി കരുണാനിധിയുടെ ആരോഗ്യസ്ഥിതി മോശമായതോടെ കാവേരി ആശുപത്രിയിലെ ഡോക്ടർമാരും നേഴ്‌സുമാരുമടങ്ങുന്ന സംഘം അദ്ദേഹത്തിന്റെ വീട്ടിൽ ക്യാന്പ്‌ ചെയ്‌ത്‌ ചികിത്സിച്ചിരുന്നു. കരുണാനിധി ഡിഎംകെ പ്രസിഡന്റായതിന്റെ 50ാം വാർഷികം വെള്ളിയാഴ്‌ചയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത്‌ ആഘോഷപരിപാടികൾ മാറ്റിവച്ചതായി പാർടി വൃത്തങ്ങൾ അറിയിച്ചിരുന്നു.


1969 ജൂലൈ 27നാണ്‌ കരുണാനിധി ഡിഎംകെ പ്രസിഡന്റായി നിയമിതനായത്‌. ഡിഎംകെ സ്ഥാപകൻ സി എൻ അണ്ണാദുരെയുടെ മരണത്തെ തുടർന്ന്‌ 1969ൽ ആദ്യമായി മുഖ്യമന്ത്രി പദത്തിലെത്തിയ കരുണാനിധി പിന്നീട്‌ 71, 89, 96, 2006 വർഷങ്ങളിലും മുഖ്യമന്ത്രിയായി. പ്രതിപക്ഷ ഉപനേതാവ്‌, പ്രതിപക്ഷ നേതാവ്‌ എന്നീ നിലകളിലും ശ്രദ്ധേയമായ പ്രകടനം കാഴ്‌ചവച്ചു. 1957ൽ കുളിത്തലൈ മണ്ഡലത്തിൽ നിന്നാണ്‌ ആദ്യമായി നിയമസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജസ്‌റ്റിസ്‌ പാർടി നേതാവായിരുന്ന അഴഗിരി സാമിയുടെ പ്രസംഗത്തിൽ ആകൃഷ്ടനായി 14ാം വയസിലാണ്‌ കരുണാനിധി പൊതുപ്രവർത്തന രംഗത്തേക്ക്‌ ചുവടെടുത്ത്‌ വച്ചത്. ഗ്രാമീണ യുവാക്കളെ ചേർത്ത്‌ സംഘടന രൂപീകരിച്ച്‌ അതിന്റെ പ്രചരണാർഥം ‘മനവർ നേശൻ’ എന്ന കൈയെഴുത്ത്‌ മാസിക ആരംഭിച്ചു. 18ാം വയസിൽ ‘തമിഴ്‌നാട്‌ തമിൾ മാനവർ മൻഡ്രം’ വിദ്യാർഥി സംഘടന രൂപീകരിച്ചു.

ദ്രാവിഡ പ്രസ്ഥാനങ്ങളുടെ പേരിൽ ആദ്യമായി തുടങ്ങിയ വിദ്യാർഥി സംഘടനയായിരുന്നു അത്‌. 1942ൽ മുരശൊലി പത്രം തുടങ്ങി. ഡിഎംകെയുടെ മുഖപത്രമയി അത്‌ വളർന്നു. തമിഴ്‌നാട്ടിലാകെ അലയടിച്ച ഹിന്ദിവിരുദ്ധ പ്രക്ഷോഭങ്ങളിൽ അണിനിരന്ന്‌ പൊതുരംഗത്ത്‌ കൂടുതൽ സജീവമായി. 1953ൽ കല്ലെക്കുടിയിൽ നടന്ന ഹിന്ദിവിരുദ്ധ പ്രക്ഷോഭത്തിലൂടെ രാഷ്‌ട്രീയ രംഗത്ത്‌ സജീവമായി. പ്രക്ഷോഭത്തിൽ രണ്ട്‌ പേർ മരിക്കുകയും കരുണാനിധിയെ അറസ്‌റ്റ്‌ ചെയ്യുകയും ചെയ്‌തു.

രാഷ്‌ട്രീയത്തിന്‌ പുറമെ സിനിമാ മേഖലയിലും സാഹിത്യ മേഖലയിലും നിറ സാനിധ്യമായിരുന്നു. വിദ്യാർഥിയായിരിക്കെ നാടകരംഗത്ത്‌ സജീവമായ അദ്ദേഹം ഇരുപത്‌ വയസ്‌ തികയും മുമ്പേ ആദ്യ സിനിമയ്‌ക്ക്‌ തിരക്കഥയൊരുക്കി. 1947ൽ പുറത്തിറങ്ങിയ രാജകുമാരിയാണ്‌ കരുണാനിധിയുടെ തിരക്കഥയിൽ പുറത്തിറങ്ങിയ ആദ്യ സിനിമ. എംജിആറായിരുന്നു നായകൻ.

എംജിആർ എന്ന നടന്റെ വളർച്ച തുടങ്ങിതും രാജകുമാരിയിലൂടെയായിരുന്നു. എംജിആറിന്‌ സൂപ്പർതാര പദവി നേടിക്കൊടുത്ത മലൈക്കള്ളന്റെ തിരക്കഥയും കരുണാനിധിയുടേതായിരുന്നു. ശിവാജി ഗണേശനെയും താരമാക്കി വളർത്തിയതിൽ കരുണാനിധിയ്‌ക്ക്‌ നിർണ്ണായക പങ്ക്‌ വഹിക്കാനായി. തമിഴ്‌സാഹിത്യത്തിനും അദ്ദേഹം ശ്രദ്ധേയ സംഭാവന നൽകി. കവിത, പത്രപംക്തി, തിരക്കഥ, നോവൽ, ജീവചരിത്രം, നാടകം, സംഭാഷണം, പാട്ട് തുടങ്ങി കരസ്പർശമേൽക്കാത്ത സാഹിത്യ മേഖലയില്ല.

ഗദ്യത്തിലും പദ്യത്തിലുമായി നൂറിലധികം കൃതികൾ അദ്ദേഹം രചിച്ചു.നാകപട്ടണം ജില്ലയിലെ തിരുക്കുവലൈയിൽ മുത്തുവേലന്റെയും തിരുമതി അഞ്‌ജുകം അമ്മിയാരുടെയും മകനായി 1924 ജൂൺ മൂന്നിനാണ്‌ കുരുണാനിധി ജനിച്ചത്‌.

മൂന്നു ഭാര്യമാരിലായി ആറ്‌ മക്കളുണ്ട്‌. ഭാര്യമാർ: പത്മാവതി, ദയാലു അമ്മാൾ, രാജാത്തി. മക്കൾ: എം കെ മുത്തു, എം കെ അഴഗിരി, എം കെ സ്റ്റാലിൻ, എം കെ തമിഴരശ്‌, എം കെ സെൽവി, എം കെ കനിമൊഴി.