ജാര്‍ഖണ്ഡില്‍ കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ച് രണ്ട് മരണം; 48 പേര്‍ കുടുങ്ങിക്കിടക്കുന്നു; രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേനയും എന്‍ഡിആര്‍എഫും
സ്വന്തം ലേഖകൻ
റാഞ്ചി: ജാര്‍ഖണ്ഡിലെ ദിയോഘര്‍ ജില്ലയിലെ ബാബ ബൈദ്യനാഥ് ക്ഷേത്രത്തിന് സമീപമുള്ള ത്രികുട് മലയില്‍ കേബിള്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു.
നിരവധി പേര്‍ക്ക് പരിക്കുള്ളതായി അധികൃതര്‍ പറഞ്ഞു. ഇന്നലെ വൈകീട്ടാണ് അപകടം നടന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
റോപ്‌വേയിലെ 18 ക്യാബിനുകളിലായി ഏകദേശം 48 പേര്‍ മണിക്കൂറുകളായി കുടുങ്ങിക്കിടക്കുകയാണ്. വ്യോമസേനയുടെ ഹെലികോപ്ടറിന്റെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.
കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഡ്രോണുകളുടെ സഹായത്തോടെ ഭക്ഷണവും വെള്ളവും എത്തിച്ചു. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ താഴേക്ക് പോവുകയായിരുന്ന കേബിള്‍ കാറുകളിലൊന്ന് മുകളിലേക്ക് പോവുകയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
സാങ്കേതിക തകരാര്‍ മൂലമാണ് കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ചതെന്നും കൃത്യമായ കാരണം ഇനിയും കണ്ടെത്താനായിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ദേശീയ ദുരന്തനിവാരണ സേനയുടെ (എന്‍ഡിആര്‍എഫ്) സംഘത്തെ സംഭവസ്ഥലത്തേക്ക് അയച്ചതായി ദിയോഘര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ മഞ്ജുനാഥ് ഭജന്‍ത്രി പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള റോപ്‌വേയാണ് ത്രികുടിലേത്. ബാബ ബൈദ്യനാഥ് ക്ഷേത്രത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള റോപ്‌വേയ്ക്ക് 766 മീറ്റര്‍ നീളമാണുള്ളത്.
25 ക്യാബിനുകളാണ് റോപ്‌വേയിലുള്ളത്. ഓരോ ക്യാബിനിലും നാലു പേര്‍ക്ക് വീതം ഇരിക്കാനാകും.