തിരുവല്ലയിൽ നിന്ന് രണ്ട് ദിവസം മുൻപ് കാണാതായ വീട്ടമ്മയെ വീടിന് സമീപം മണിമലയാറിന്റെ കടവിൽ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് പത്തനാപുരം സ്വദേശിനി യായ വീട്ടമ്മ
സ്വന്തം ലേഖിക
തിരുവല്ല:തിരുവല്ലയിൽ നിന്ന് രണ്ടു ദിവസം മുൻപ് കാണാതായ വീട്ടമ്മയെ വള്ളംകുളത്തെ കടവിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ലയിൽ വാടകയ്ക്കു താമസിക്കുന്ന വീട്ടമ്മയെയാണ് മണിമലയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത് .
കൊല്ലം പത്തനാപുരം സ്വദേശിയും വള്ളംകുളം കരിമ്പിൻകവലയ്ക്കു സമീപം മാനുച്ചേരിൽ വീട്ടിൽ വാടകയ്ക്കു താമസിക്കുകയും ചെയ്യുന്ന അംബുജാക്ഷന്റെ ഭാര്യ ശാന്തമ്മ (45)യെയാണ് വീടിന് സമീപത്ത് മണിമലയാറിന്റെ കടവിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പത്തനാപുരത്തു നിന്നും വീട്ടുജോലികൾക്കായാണ് ശാന്തമ്മ വള്ളംകുളത്ത് എത്തിയത്. ഇവിടെ എത്തിയ ശേഷം കുറച്ച് നാളുകളായി പ്രദേശത്തെ വീടുകൾ കേന്ദ്രീകരിച്ച് ജോലികൾ ചെയ്താണ് ഇവർ ജീവിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാവിലെ മുതൽ ഇവരെ കാണാതായതായി . എന്നാൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഇവരുടെ മൃതദേഹം ആറ്റിൽ കണ്ടെത്തുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ആറു മണിയോടെയാണ് ഇവരെ വീട്ടിൽ നിന്നും കാണാതായത്.
മണിമലയാറ്റിലൂടെ മൃതദേഹം ഒഴുകി നടക്കുന്നത് കണ്ട് ബന്ധുക്കളാണ് വിവരം അഗ്നിരക്ഷാസേനയിലും പൊലീസിലും അറിയിച്ചത്. തുടർന്ന്, അഗ്നിരക്ഷാ സേനാ സംഘം നടത്തിയ തിരച്ചിലിലാണ് കൊടിയാട്ടു കടവിനു സമീപം മൃതദേഹം കണ്ടെത്തിയത്.
തുടർന്ന്, ആറ്റിലൂടെ ഒഴുകി നടന്ന മൃതദേഹം കരിമ്പിൻമുക്ക് കടവിൽ നിന്നും അഗ്നിരക്ഷാ സേന കണ്ടെടുത്തു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.