എക്‌സൈസ് വാഹന പരിശോധനാ സംഘത്തെ വെട്ടിച്ച് പാഞ്ഞ കാർ പോസ്റ്റിൽ ഇടിച്ചു നിന്നു: കാറിൽ നിന്നും കണ്ടെടുത്തത് ഒരു കിലോ കഞ്ചാവ്; അഞ്ചു യുവാക്കൾ കഞ്ചാവുമായി അറസ്റ്റിൽ
ക്രൈം ഡെസ്‌ക്
ഇടുക്കി: തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേയ്ക്കു കഞ്ചാവുമായി എത്തിയ യുവാക്കൾ സഞ്ചരിച്ച വാഹനം എക്‌സൈസ് പരിശോധനാ സംഘത്തെ വെട്ടിച്ച് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പോസ്റ്റിൽ ഇടിച്ച് അപകടത്തിൽപ്പെട്ടു. അപകടത്തിൽപ്പെട്ട കാറിനുള്ളിൽ നിന്നും എക്‌സൈസ് സംഘം ഒരു കിലോ കഞ്ചാവും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം കിളികൊല്ലൂർ പേരൂർകരയിൽ കുറ്റിവിളയിൽ ദിലീപ് മകൻ അൽത്താഫ് (22), കോടം വിള വീട്ടിൽ ഷാജഹാൻ മകൻ സെയ്ദലി (20), തൊട്ടാവാടിയിൽ പുത്തൻവീട്ടിൽ വിജയൻ മകൻ വിഷ്ണു (22), കുറ്റിച്ചിറ കരയിൽ വെള്ളാവിച്ചിറ പുത്തൻവീട്ടിൽ റഹീം മകൻ അമീർ (19) , കാഞ്ഞിരപ്പള്ളി കോരുത്തോട് വില്ലേജിൽ പനയ്ക്കച്ചിറ പാറമട കരയിൽ ഒറ്റപ്ലാക്കൽ വീട്ടിൽ മധു മകൻ അരുൺ (22) എന്നിവരെയാണ് അറസ്റ്റ് ചെയതത്.
ഉടുമ്പൻചോല എക്‌സൈസ് ഇൻസ്‌പെക്ടർ ജി.വിജയകുമാറിന്റെ നേതൃത്വത്തിൽ കമ്പംമെട്ട് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. വെള്ളിയാഴ്ച ഉച്ചക്ക് ചെക്ക് പോസ്റ്റിലൂടെ വന്ന ഹുണ്ടായ് ഇയോൺ കാർ ചെക്ക് പോസ്റ്റിൽ പരിശോധനയ്ക്കായി കൈകാണിച്ചെങ്കിലും നിർത്താതെ പോകുകയായിരുന്നു. എക്‌സൈസ് സംഘം പിൻതുടർന്ന് പിടികൂടുകയായിരുന്നു. അതിവേഗം പോയ വാഹനത്തിന് മൂങ്കിപ്പള്ളത്ത് കൊടുവളവ് തിരിക്കാനാവാതെ റോഡിൽ നിന്നും തെന്നിമാറിയ കാർ ധൃതിയിൽ പുറകോട്ട് എടുക്കവേ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് നിൽക്കുകയായിരുന്നു. ഈ സമയം എക്‌സൈസ് വാഹനം അവിടെ എത്തുകയായിരുന്നു. അവിടെ വച്ച് പരിശോധിച്ചെങ്കിലും കഞ്ചാവ് കണ്ടെടുക്കുവാൻ കഴിഞ്ഞില്ല. തുടർന്ന് വാഹനം എക്‌സൈസ് ചെക്ക് പോസ്റ്റിൽ കൊണ്ടുവന്ന് വിശദമായി പരിശോധിച്ചപ്പോഴാണ് കാറിന്റെ ബോണറ്റിനുള്ളിലായി ഗ്ലാസിന്റെ ബീഡിംഗ് പൊളിച്ച ശേഷം അതിനുള്ളിലായി ഒളിപ്പിച്ച നിലയിൽ 1.100 കിലോഗ്രാം കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. പ്രതികൾ എല്ലാവരും ഒരുമിച്ച് കേറ്ററിംഗ് ജോലി ചെയ്യുന്നവരാണ്. 10000 രൂപയ്ക്ക് കമ്പത്തു നിന്നും വാങ്ങിയതാണന്നും, വാഹനവും 10000 രൂപയും നൽകിയപ്പോൾ തമിഴൻ കൊണ്ടുപോയി വാഹനത്തിൽ കഞ്ചാവ് സെറ്റ് ചെയ്ത് കൊടുക്കുകയായിരുന്നു. പരിശോധനകളിൽ പ്രിവന്റീവ് ഓഫീസർമാരായ പ്രമോദ് എം.പി, മനോജ് റ്റി.ജെ, തോമസ് ജോൺ, ശശീന്ദ്രൻ എൻ വി, സിവിൽ എക്‌സൈസ് ഓഫീസർമാരായ രാധാകൃഷ്ണൻ കെ , ആസിഫ് അലി, ജോഫിൻ ജോൺ, ജസ്റ്റിൻ പി.സി എന്നിവർ പങ്കെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group