83 സാക്ഷികൾ,105 ദിവസത്തെ വിസ്താരം; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡനമുൾപ്പെടെ 7 വകുപ്പുകൾ; പോലീസിന്റെ കുറ്റാന്വേഷണ ചരിത്രത്തിലെ നാഴികക്കല്ലായ കേസിൽ നിർണായക വിധി ഇന്ന്; കന്യാസ്ത്രീ പീഡനക്കേസിലെ നാൾ വഴികളിങ്ങനെ
സ്വന്തം ലേഖകൻ
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീ പീഡന കേസില്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കിയത് പല വെല്ലുവിളികളും തടസങ്ങളും മറികടന്നാണ്.ശാസ്ത്രീയ തെളിവുകളില്ലാത്ത കേസില്‍ സാഹചര്യ തെളിവുകളും മൊഴികളും ആശ്രയിച്ചായിരുന്നു അന്വേഷണം പുരോഗമിച്ചത്. കേസില്‍ മൊഴികളും രേഖകളുമാണ് നിര്‍ണായകമായത്. അന്വേഷണം ഒരുഘട്ടത്തില്‍ ക്രൈംബ്രാഞ്ചിന് കൈമാറാനുള്ള സര്‍ക്കാര്‍ സമ്മര്‍ദ്ദവും ഉണ്ടായിരുന്നു. അതിനെയും അന്വേഷണ സംഘം മറി കടക്കുകയായിരുന്നു.
ബിഷപ് തന്നെ പ്രതിയായ കേസില്‍ ഏറെ
കരുതലോടെയായിരുന്നു പൊലീസിന്‍റെ ഓരോ ചുവടുകളും. തെളിവുശേഖരണത്തില്‍ വെല്ലുവിളിയായത് പരാതിയിലെ കാലതാമസം. സംഭവം നടന്ന് രണ്ട് വര്‍ഷം കഴിഞ്ഞതിനാല്‍ പീഡനക്കേസില്‍ നിര്‍ണായകമായ ശാസ്ത്രീയ തെളിവുകള്‍ നഷ്ടപ്പെടുത്തി. അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ പൊലീസ് തലപുകച്ചു. പരാതിക്കാരിയോടൊപ്പമുണ്ടായിരുന്ന സഹ കന്യാസ്ത്രീകളുടെ മൊഴികളാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്.
മൊഴികളെ സാധൂകരിക്കുന്ന രേഖകളും കണ്ടെടുത്തതോടെ അന്വേഷണ സംഘത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മൂന്ന് ബിഷപ്പുമാര്‍ ഉള്‍പ്പെടെയുള്ളളവര്‍ അന്വേഷണപരിധിയില്‍ വന്നതോടെ സമ്മര്‍ദം ഇരട്ടിയായി. മൂന്ന് മാസങ്ങള്‍ പിന്നിട്ടിട്ടും ബിഷപ്പിന്‍റെ അറസ്റ്റ് വൈകിയതോടെ പൊലീസിനെതിരെ പ്രതിഷേധം കടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒടുവില്‍ നിര്‍ണായക തെളിവുകള്‍ കൂടി ശേഖരിച്ച് നാലാംമാസം 2018 സെപ്റ്റംബര്‍ 21ന് ബിഷപ്പിനെ അറസ്റ്റ് ചെയ്തു. കൊച്ചിയില്‍ ഐജി വിജയ് സാഖറെ, എസ്പി ഹരിശങ്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ മൂന്ന് ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്.
ബിഷപിന്‍റെ അറസ്റ്റിലേക്ക് നീങ്ങുന്ന ഘട്ടത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപണമുയര്‍ന്നതോടെ ആ നീക്കം ഉപേക്ഷിച്ചു. അന്വേഷണ സംഘത്തിന്‍മേലുള്ള സമ്മര്‍ദങ്ങളുടെ ആഴം വ്യക്താക്കുന്നതായിരുന്നു കുറ്റപത്രം സമര്‍പ്പിക്കുന്നതിലെ ആശയക്കുഴപ്പം. ഡിജിപി ലോക്നാഥ് ബെഹ്റ നേരിട്ട് പരിശോധിച്ച ശേഷമാണ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.
നാല് ഭാഗങ്ങളായി 4092 പേജുകളാണ് കുറ്റപത്രം.83 സാക്ഷികള്‍,122 പ്രമാണങ്ങള്‍ എന്നിവയും ഹാജരാക്കി. വിചാരണ വേളയില്‍ കര്‍ദിനാള്‍ ഉള്‍പ്പെടെ 39 പ്രോസിക്യൂഷന്‍ സാക്ഷികളെ വിസ്തരിച്ചു. ഇതിലാരും മൊഴിമാറ്റിയില്ല എന്നതും അന്വേഷണ സംഘത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ കെ. സുഭാഷ്, സംഘത്തിലുണ്ടായിരുന്ന എസ്‌ഐ മോഹന്‍ദാസ് എന്നിവര്‍ സര്‍വീസില്‍ നിന്ന് മാസങ്ങള്‍ക്ക് മുന്‍പ് വിരമിച്ചു.