play-sharp-fill
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സിലെ സെമിനാറില്‍  പങ്കെടുക്കാന്‍ കെ വി തോമസ് ഇന്ന് കണ്ണൂരിലേക്ക്; നടപടിക്കൊരുങ്ങി കോണ്‍ഗ്രസ്; നടപടി കെപിസിസിക്ക് തീരുമാനിക്കാമെന്ന്  ഹൈക്കമാന്‍ഡ്

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സിലെ സെമിനാറില്‍ പങ്കെടുക്കാന്‍ കെ വി തോമസ് ഇന്ന് കണ്ണൂരിലേക്ക്; നടപടിക്കൊരുങ്ങി കോണ്‍ഗ്രസ്; നടപടി കെപിസിസിക്ക് തീരുമാനിക്കാമെന്ന് ഹൈക്കമാന്‍ഡ്

സ്വന്തം ലേഖകൻ

കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സിലെ സെമിനാറില്‍ പങ്കെടുക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് ഇന്ന് കൊച്ചിയില്‍ നിന്ന് കണ്ണൂരിലേക്ക്.


നാളെ നടക്കുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ ഉച്ചയോടെ കെ വി തോമസ് പുറപ്പെടുമെന്നാണ് വിവരം. സെമിനാറില്‍ പങ്കെടുത്താല്‍ കെ വി തോമസിനെതിരെ കോണ്‍ഗ്രസ് നടപടിയുണ്ടായേക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേതൃത്വത്തെ വെല്ലുവിളിച്ച മുന്‍ കേന്ദ്രമന്ത്രിക്കെതിരെ നടപടി കെപിസിസിക്ക് തീരുമാനിക്കാമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അറിയിച്ചിരുന്നു. സെമിനാറില്‍ പങ്കെടുക്കുമെന്ന് അറിയിച്ച കെ വി തോമസ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് കനത്ത അപമാനമാണ് തനിക്ക് ഏല്‍ക്കേണ്ടി വന്നതെന്ന് തുറന്നടിച്ചിരുന്നു.

പത്ത് മാസമായി തുടരുന്ന സിപിഎം – കെ വി തോമസ് ചര്‍ച്ചകളാണ് പാര്‍ട്ടി കോണ്‍ഗ്രസ് ദിനങ്ങളില്‍ ക്ലൈമാക്സില്‍ എത്തുന്നത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കൂടി മുന്നില്‍ നില്‍ക്കെയുള്ള ഈ നീക്കങ്ങള്‍ സിപിഎമ്മിന് നേട്ടമായി. കോണ്‍ഗ്രസില്‍ നിന്ന് പുറത്തു പോകേണ്ടി വന്നാല്‍ കെ വി തോമസ് വഴിയാധാരമാകില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തിരുന്നു.

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം സിപിഎം സ്വീകരിച്ച പ്രധാന തന്ത്രമായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ കൂടുമാറ്റം. കോണ്‍ഗ്രസ് ബന്ധം പൂര്‍ണമായി ഉപേക്ഷിച്ച്‌ വന്നാല്‍ ഇതുവരെ വന്നവരില്‍ സിപിഎമ്മിന് ഏറ്റവും വലിയ നേട്ടമാകും കെ വി തോമസ്.

കോണ്‍ഗ്രസ് നടപടി അല്ലെങ്കില്‍ സ്വയം പുറത്തു പോകല്‍ രണ്ടിലേത് സംഭവിച്ചാലും കെ വി തോമസിന് ഒപ്പം സിപിഎം ഉണ്ടാകും എന്ന് പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കി കഴിഞ്ഞു.
തൃക്കാക്കര തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെയാണ് എറണാകുളത്തെ പ്രമുഖന്‍ സിപിഎമ്മുമായി അടുക്കുന്നത്. ഇത് മുതല്‍ക്കൂട്ടാകുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.

കെ വി തോമസ് സിപിഎമ്മിലേക്ക് എത്തിയാല്‍ പ്രായം കണക്കിലെടുക്കുമ്പോള്‍ പാര്‍ട്ടി പദവികളിലെ പരിഗണനയ്ക്ക് തടസങ്ങളുണ്ട്. എന്നാല്‍ സഹയാത്രികനായി വിനിയോഗിക്കാന്‍ സിപിഎമ്മിനാകും. 2024 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ പ്രൊഫ കെ വി തോമസ് സ്ഥാനാര്‍ത്ഥിയായി എത്തിയാലും അതിശയപ്പെടാനില്ല. ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ പദവി അടക്കം മുന്‍ കേന്ദ്ര മന്ത്രിക്ക് മുന്നില്‍ അവസരങ്ങള്‍ അനേകമാണ്.