മൂന്നാം തരംഗം ആഞ്ഞടിക്കുമെന്ന് സൂചന;ശക്തമായ നടപടികളെടുത്ത് സംസ്ഥാനം; ജില്ലകളിൽ ശിശുരോഗ തീവ്രപരിചരണ സംവിധാനമൊരുക്കി തുടങ്ങി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മൂന്നാം തരംഗം ആഞ്ഞടിക്കുമെന്ന സൂചനകൾക്കിടെ നേരിടാൻ ശക്തമായ നടപടികളെടുത്ത് സംസ്ഥാനം.
നാലുമാസത്തിനുള്ളില്‍ രാജ്യം കോവിഡ് മൂന്നാംതരംഗത്തെ നേരിടേണ്ടിവരുമെന്ന വിദഗ്ധാഭിപ്രായം മുന്‍നിര്‍ത്തി പ്രതിരോധിക്കാനുള്ള ഒരുക്കത്തിലാണ് കേരളം.
യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച് മൂന്നാം തരംഗത്തെ അതിജീവിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യം. മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കാമെന്ന് പഠനമുള്ളതിനാല്‍ മുഴുവന്‍ ജില്ലയിലും ശിശുരോഗ തീവ്രപരിചരണ സംവിധാനം ഉറപ്പാക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നവജാത ശിശുക്കള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേകം ഐസിയു ഒരുക്കും. ജില്ലകളില്‍ കുട്ടികളുടെ ചികിത്സയ്ക്കായി നോഡല്‍ ആശുപത്രി സജ്ജമാക്കും. ഈ ആശുപത്രികളിലടക്കം ഓക്സിജന്‍ ലഭ്യത ഉറപ്പാക്കും. ജില്ലകളില്‍ നോഡല്‍ ആശുപത്രിയില്‍ സൗകര്യം ഒരുക്കുകയാണ്. 18 വയസ്സിനുമുകളിലുള്ളവരില്‍ വാക്സിന്‍ വിതരണം വേഗം പൂര്‍ത്തിയാക്കും. നിലവില്‍ മുന്‍ഗണനാ വിഭാഗത്തിനാണെങ്കിലും വൈകാതെ എല്ലാവര്‍ക്കും വാക്സിന്‍ ലഭിക്കും. 40 വയസ്സിന് മുകളിലുള്ളവര്‍ക്ക് ജൂലൈ 15നകം ആദ്യ ഡോസ് വാക്സിന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു
ഇതോടെ സാമൂഹ്യ പ്രതിരോധശേഷി കൈവരിച്ച് സംസ്ഥാനത്തിന് കോവിഡിനെ അതിജീവിക്കാനാകും.
രണ്ടാം തരംഗത്തില്‍ 43,000 ത്തിലധികം പേര്‍ക്കുവരെ പ്രതിദിനം രോഗം ബാധിച്ചിരുന്നു.
ആദ്യ തരംഗത്തില്‍ ഇത് 12,000 മാത്രമായിരുന്നു. മൂന്നാം തരംഗത്തില്‍ രോഗികളുടെ എണ്ണം കുറയ്ക്കുക പ്രധാന ലക്ഷ്യമാണ്. രണ്ടാം തരംഗം ശക്തിയാര്‍ജ്ജിച്ച മെയ് പകുതിയില്‍ സംസ്ഥാനത്ത് പ്രതിദിനം 4.45 ലക്ഷം രോഗികള്‍ വരെ ചികിത്സയിലുണ്ടായിരുന്നു. ലോക്ഡൗണിലൂടെ ഇത് കുത്തനെ കുറയ്ക്കാനായി. നിലവില്‍ ഒന്നര ലക്ഷത്തോളം രോഗികളാണുള്ളത്. ഇതിലൂടെ കിടക്ക, ഐസിയു, വെന്റിലേറ്റര്‍, ഓക്സിജന്‍ കിടക്ക എന്നിവ ഉറപ്പാക്കാനായി.
ഗുരുതര രോഗികള്‍ കുറവെന്നത് ആശ്വാസമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഞായറാഴ്ച ഉച്ചവരെയുള്ള കണക്ക് പ്രകാരം അതീവഗുരുതരാവസ്ഥയിലുള്ള 1679 പേരും ഗുരുതരാവസ്ഥയിലുള്ള 4712 പേരും ചികിത്സയിലുണ്ട്.
ആശുപത്രി കിടക്കകളുടെ ലഭ്യത
സംസ്ഥാനത്ത് രണ്ടായിരത്തോളം ആശുപത്രിയിലാണ് കോവിഡ് ചികിത്സയുള്ളത്. ഐസിയു കിടക്ക ഒഴികെ 1,21,815 കിടക്കയുണ്ട്. ഇതില്‍ 66,101 കിടക്കയില്‍ രോഗികളുണ്ട്. ആകെയുള്ളതിന്റെ 54.-2 ശതമാനമാണിത്.