മനുഷ്യശരീരത്തിലെ ആന്റിബോഡികള്‍ക്കോ നിലവിലെ വാക്സീൻ സംരക്ഷണത്തിനോ ചെറുക്കാൻ സാധിക്കില്ല; ബാധിക്കുന്ന മൂന്നിലൊരാള്‍ മരിക്കാന്‍ സാധ്യത; ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ വൈറസ് ‘നിയോകോവ്’ അതീവ മാരകമെന്ന് വുഹാന്‍ ഗവേഷകര്‍; മനുഷ്യ കോശങ്ങളില്‍ കടന്നുകയറാന്‍ ഒറ്റ രൂപാന്തരം കൂടി മാത്രം
സ്വന്തം ലേഖിക
ബെയ്ജിങ്: കോവിഡ് മൂന്നാം തരംഗം രൂക്ഷമായതോടെ കൂടുതല്‍ ഞെട്ടിപ്പിക്കുന്ന മുന്നറിയിപ്പുമായി ചൈനയിലെ വുഹാനില്‍ നിന്നുള്ള ഗവേഷകര്‍.
ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ തരം കോവിഡ് വൈറസ് അതിമാരകമാണെന്നാണ് വുഹാനിലെ ഗവേഷകര്‍ വ്യക്തമാക്കുന്നത്. ‘നിയോകോവ്’ എന്ന അതിമാരകമായ ഈ വൈറസ് അതിവ്യാപന ശേഷിയുള്ളതും ആയിരങ്ങളുടെ മരണത്തിനിടയാക്കുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
റിപ്പോര്‍ട്ട് പ്രകാരം ‘നിയോകോവ്’ പുതിയ വൈറസല്ല. മെര്‍സ് കോവ് വൈറസുമായി ബന്ധമുള്ള ഇത് 2012ലും 2015ലും മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നാണ് പറയുന്നത്.
സാര്‍സ് കോവ്-2വിനു സമാനമായി മനുഷ്യരില്‍ കൊറോണ വൈറസ് ബാധയ്ക്ക് ഇതു കാരണമാകും.
നിലവില്‍ ദക്ഷിണാഫ്രിക്കയിലെ ഒരു കൂട്ടം വവ്വാലുകളിലാണ് ഇതു കണ്ടെത്തിയിരിക്കുന്നത്. വവ്വാലുകളില്‍ മാത്രമാണ് പടര്‍ന്നിരിക്കുന്നതും. എന്നാല്‍ പുതിയ പഠനങ്ങള്‍ പ്രകാരം നിയോകോവും അടുത്ത ബന്ധമുള്ള പിഡിഎഫ്-2180-കോവും മനുഷ്യരെ ബാധിക്കാമെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇതിന് മനുഷ്യകോശങ്ങളിലേക്കു കടന്നുകയറാന്‍ വെറും ഒറ്റ രൂപാന്തരം കൂടി മാത്രം മതിയെന്നാണ് വുഹാന്‍ സര്‍വകലാശാലയിലെയും ചൈനീസ് അക്കാദമി ഓഫ് സയന്‍സിലെയും ഗവേഷകര്‍ പറയുന്നത്. ഇപ്പോഴത്തെ കൊറോണ വൈറസിനേക്കാള്‍ വിഭിന്നമായാവും ഇതു മനുഷ്യകോശങ്ങളെ ബാധിക്കുക.
അതുകൊണ്ടു തന്നെ നിയോകോവിനെ ചെറുക്കാന്‍ മനുഷ്യശരീരത്തിലെ ആന്റിബോഡികള്‍ക്കോ നിലവിലെ വാക്സീന്‍ സംരക്ഷണത്തിനോ കഴിയില്ലെന്നും ഇവര്‍ ആശങ്കപ്പെടുന്നു. ഇതു ബാധിക്കുന്ന മൂന്നിലൊരാളും മരിക്കാനുള്ള സാധ്യതയാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. അതിവ്യാപനശേഷിയുണ്ടെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു.
ഈ വൈറസ് മനുഷ്യരെ എങ്ങനെയാണ് ബാധിക്കാന്‍ പോകുന്നതെന്ന് സംബന്ധിച്ച് പഠനം ആവശ്യമാണെന്ന് റഷ്യന്‍ വൈറോളജി ആന്‍ഡ് ബയോടെക്‌നോളജി റിസര്‍ച്ച് സെന്റര്‍ ആവശ്യപ്പെടുന്നു.