ഇരുപത്തി നാലു വർഷത്തെ പ്രവാസം ,ഭാര്യയുടേയും മക്കളുടേയും ആഭരണങ്ങൾ പണയപ്പെടുത്തി മത്സ്യകൃഷി തുടങ്ങി ; ആധുനിക സംവിധാനങ്ങളോടെ വളർത്തിയ മീനുകളെ സാമൂഹിക വിരുദ്ധർ കുളത്തിൽ വിഷം കലർത്തി കൊന്നു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പത്തനാപുരം : ഇരുപത്തിനാലു വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലെത്തി സ്വയം തൊഴിൽ കണ്ടെത്തിയ പ്രവാസിയോട് സാമൂഹിക വിരുദ്ധരുടെ ക്രൂരത. സമ്പാദ്യം മുടക്കി ആധുനിക സംവിധാനത്തോടെ വളർത്തിയ മത്സ്യങ്ങളെ സാമൂഹിക വിരുദ്ധർ കുളത്തിൽ വിഷംകലർത്തി കൊന്നു. പാടം വെള്ളംതെറ്റി അശോക്ഭവനിൽ അനിൽ കുമാറിന്റെ മത്സ്യക്കൃഷിയാണ് നശിപ്പിച്ചത്.

പതിനായിരത്തിലധികം മത്സ്യങ്ങളും മത്സ്യക്കുഞ്ഞുങ്ങളുമാണ് ചത്തുപൊങ്ങിയത്. രാവിലെ തീറ്റകൊടുക്കാൻ എത്തിയപ്പോഴാണ് മീനുകൾ ചത്തുപൊങ്ങിയനിലയിൽ അനിൽ കുമാർ കണ്ടത്. മൂന്നു കുളങ്ങളിലായി അൻപതിനായിരം മത്സ്യങ്ങളെയാണ് നിക്ഷേപിച്ചിരുന്നത്. ഈ ആഴ്ച വിളവെടുക്കാനിരുന്ന ഒരു കുളത്തിലാണ് വിഷം കലർത്തിയതായി കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിലോപ്പിയ, നട്ടർ, രോഹു ഇനത്തിൽപ്പെട്ട മീനുകളാണ് ചത്തുപൊങ്ങിയത്. ഒരെണ്ണത്തിന് അരക്കിലോയ്ക്കു മുകളിൽ തൂക്കം വരുന്നതായിരുന്നു. അഞ്ചുലക്ഷം രൂപയിലധികം നഷ്ടം സംഭവിച്ചതായി കർഷകൻ പറഞ്ഞു. ഇൻഷുറൻസ് എടുക്കാതിരുന്നതും തിരിച്ചടിയായി.

24 വർഷത്തെ പ്രവാസജീവിതത്തിനുശേഷം നാട്ടിലെത്തി ജീവിതമാർഗത്തിനായി മത്സ്യക്കൃഷി തുടങ്ങുകയായിരുന്നു. കൈവശമുണ്ടായിരുന്ന സമ്ബാദ്യം വിനിയോഗിച്ചും വീട്ടിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ പണയപ്പെടുത്തിയും സുഹൃത്തുക്കളിൽനിന്നു കടം വാങ്ങിയുമാണ് 15 ലക്ഷത്തിലധികം രൂപ ചെലവിൽ മത്സ്യക്കൃഷി ആരംഭിച്ചത്. ഭാര്യയും മക്കളും സഹോദരീ ഭർത്താവുമാണ് കൃഷിയിൽ അനിൽകുമാറിനെ സഹായിച്ചിരുന്നത്.