ഉണര്‍വ്വില്‍ മുഖ്യാതിഥി സുരേഷ് ഗോപി; മണിയന്‍പിള്ള ഇഫ്കടില്‍ താരസംഘടനയ്ക്ക് ഇനി ആക്ഷന്‍ ഹീറോയും സ്വന്തം; ശിക്ഷ വാങ്ങി പോയ നായകന്‍ മടങ്ങിയെത്തുമ്പോള്‍..!!  വരുന്നത് മലയാള സിനിമയിലെ ത്രിമൂര്‍ത്തി സംഗമം; മാറ്റത്തിന്റെ പാതയിലേക്ക് അമ്മ

ഉണര്‍വ്വില്‍ മുഖ്യാതിഥി സുരേഷ് ഗോപി; മണിയന്‍പിള്ള ഇഫ്കടില്‍ താരസംഘടനയ്ക്ക് ഇനി ആക്ഷന്‍ ഹീറോയും സ്വന്തം; ശിക്ഷ വാങ്ങി പോയ നായകന്‍ മടങ്ങിയെത്തുമ്പോള്‍..!! വരുന്നത് മലയാള സിനിമയിലെ ത്രിമൂര്‍ത്തി സംഗമം; മാറ്റത്തിന്റെ പാതയിലേക്ക് അമ്മ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: അമ്മയുടെ ഭാരവാഹിയായി മണിയന്‍ പിള്ള രാജു ജയിച്ചെത്തിയതിന് പിന്നാലെ സുരേഷ് ഗോപി മടങ്ങി എത്തുകയാണ്.

ഏറെ നാളായി അമ്മയുടെ പരിപാടിക്കൊന്നും ആക്ഷന്‍ ഹീറോ എത്താറില്ലായിരുന്നു. പലരും സുരേഷ് ഗോപി അമ്മയില്‍ അംഗമല്ലേ എന്നു പോലും സംശയിച്ചിരുന്നു. ഇതിനിടെയാണ് സുരേഷ് ഗോപിയാണ് ആദ്യ ലൈഫ് മെമ്പറെന്ന് മണിയന്‍ പിള്ള വെളിപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് അമ്മയിലെ തെരഞ്ഞെടുപ്പില്‍ പോലും ചലനമായി. ഔദ്യോഗിക പാനലിലെ സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ച്‌ മണിയന്‍പിള്ള കരുത്ത് കാട്ടി. അതിന് ശേഷം മാറ്റത്തിന്റെ പാതയിലായി അമ്മയുടെ യാത്ര. അതിന്റെ സൂചനകളാണ് ഉണര്‍വ്വ് എന്ന പരിപാടിയിലും നിറയുന്നത്.

അമ്മ അംഗങ്ങളുടെ ഒത്തുചേരലും ആരോഗ്യ പരിശോധനാ ക്യാമ്പുമാണ് ഉണര്‍വ്വ് എന്ന പദ്ധതി. ഇതില്‍ മുഖ്യാതിഥി സുരേഷ് ഗോപിയാണ്. അങ്ങനെ അമ്മയുടെ ആസ്ഥാനത്തേക്ക് വീണ്ടും സുരേഷ് ഗോപി കാലെടുത്തു വയ്ക്കുകയാണ്. സുരേഷ് ഗോപി എന്നും അമ്മയുടെ അംഗമാണെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും പ്രതികരിച്ചു. ഇതോടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സുരേഷ് ഗോപി പോസ്റ്ററിനും സ്ഥിരീകരണമായി.

സുരേഷ് ഗോപിയുടെ മാത്രം ചിത്രം വച്ചാണ് പോസ്റ്റര്‍. ഈ ചടങ്ങില്‍ സുരേഷ് ഗോപിയെത്തുമ്പോള്‍ അത് മലയാള സിനിമയിലെ ത്രിമൂര്‍ത്തി സംഗമ വേദിയാകും. മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയുമാണ് മലയാള സിനിമയിലെ യഥാര്‍ത്ഥ സൂപ്പര്‍ താരങ്ങള്‍. മോഹന്‍ലാലാണ് അമ്മയുടെ പ്രസിഡന്റ്. മമ്മൂട്ടിയും എല്ലാ പരിപാടിയുമായി സഹകരിക്കാറുണ്ട്. ഇതിനൊപ്പം സുരേഷ് ഗോപിയും കൂടെയെത്തുമ്പോള്‍ മലയാള സിനിമയിലെ സൂപ്പര്‍ താര സംഗമ വേദിയായി അത് മാറും.

അമ്മയുടെ ക്ഷണത്തോട് പോസിറ്റീവായാണ് സുരേഷ് ഗോപിയും പ്രതികരിച്ചതെന്നാണ് സൂചന. എല്ലാവരേയും സഹകരിപ്പിച്ച്‌ കൊണ്ടു പോകാനുള്ള മോഹന്‍ലാലിന്റെ ശ്രമത്തിന് തുടക്കമാണ് ഉണര്‍വ്വ്. വിവാദങ്ങളില്ലാതെ അമ്മയില്‍ ഭരണമാണ് ലാലിന്റെ മനസ്സിലുള്ളത്. സുരേഷ് ഗോപി എത്തുന്നതോടെ അമ്മയില്‍ ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്ന എതിര്‍പ്പുകളും അപ്രസക്തമാകുമെന്നാണ് വിലയിരുത്തല്‍.

വനിതകളുടെ ആവശ്യം പരിഗണിച്ച്‌ കൂടുതല്‍ വനിതകളെ ഇത്തവണ ഭരണ സമിതിയില്‍ മോഹന്‍ലാല്‍ കൊണ്ടു വന്നിരുന്നു. പതിനൊന്ന് എക്സിക്യൂട്ടീവ് സമിതിയില്‍ നാലുപേര്‍ വനിതകളാണ്. വൈസ് പ്രസിഡന്റായി ഒരു വനിതയും. അതായത് ആറു ഭാരവാഹികളും പതിനൊന്ന് എക്സിക്യൂട്ടീവ് സമിതിയും കൂടെ കൂട്ടിയാല്‍ വരുന്ന 17 പേരില്‍ ആഞ്ചു പേര്‍ വനിതകളായി. വനിതകളില്‍ ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയത് സുരഭി ലക്ഷ്മിക്കാണ്. 236 വോട്ടുമായി സുരഭി ലക്ഷ്മി എക്സിക്യൂട്ടീവിലെ മൂന്നാം സ്ഥാനക്കാരിയായി.

ഈ തെരഞ്ഞെടുപ്പിലൂടെ രാഷ്ട്രീയക്കാരെ ഭരണ സമിതിയില്‍ നിന്നും മോഹന്‍ലാല്‍ ഒഴിവാക്കിയെന്നതാണ് ഏറ്റവും ശ്രദ്ധേയം. ഇതിന് പിന്നാലെയാണ് എല്ലാവരേയും സഹകരിപ്പിക്കാനുള്ള നീക്കം. സുരേഷ് ഗോപി കൂടി എത്തുന്നതോടെ മലയാള സിനിമ ഒറ്റക്കെട്ടാണെന്ന സന്ദേശം പുറം ലോകത്തിന് കിട്ടുമെന്നാണ് അമ്മയിലെ ഔദ്യോഗിക പക്ഷത്തിന്റെ വിലയിരുത്തല്‍.

രാഷ്ട്രീയക്കാരെ അമ്മയില്‍ നിന്ന് ഒഴിവാക്കാന്‍ വൈസ് പ്രസിഡന്റ് സ്ഥാനം വനിതകള്‍ക്ക് വേണ്ടി അനൗദ്യോഗികമായി സംവരണം ചെയ്യുകയായിരുന്നു ആദ്യം ചെയ്തത്. സംഘടനയില്‍ അനാവശ്യമായി രാഷ്ട്രീയം കൊണ്ടു വരാന്‍ ചില ശ്രമങ്ങള്‍ നടക്കുന്നുവെന്ന സംശയം പലര്‍ക്കുമുണ്ടായിരുന്നു. ബിനീഷ് കോടിയേരിയുടെ വിഷയം നേരത്തെ അമ്മ ചര്‍ച്ച ചെയ്തപ്പോള്‍ അതിശക്തമായ എതിര്‍പ്പാണ് മുകേഷ് ഉന്നയിച്ചത്. ഇതിന് പിന്നാല്‍ രാഷ്ട്രീയമുണ്ടായിരുന്നു. എംഎല്‍എ എന്ന നിലയില്‍ ഗണേശ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളും സമൂഹം ഏറ്റെടുത്തു. ജോജു വിഷയത്തില്‍ അടക്കം അമ്മയെ ഗണേശ് വിമര്‍ശിച്ചിരുന്നു. അതുകൊണ്ട് തന്നെ ഈ രണ്ട് എംഎല്‍എമാരേയും ഒഴിവാക്കാനായി വനിതാ സംവരണമെന്ന നിര്‍ദ്ദേശം അവതരിപ്പിക്കുകയായിരുന്നു ഔദ്യോഗിക നേതൃത്വം.

മോഹന്‍ലാലിന്റെ പാനലിനെ അട്ടിമറിക്കാന്‍ കഴിയില്ലെന്ന പൊതു ധാരണയും ഉണ്ടാക്കിയെടുത്തു. ഇതാണ് മുകേഷിനെ മത്സര രംഗത്തു നിന്ന് പിന്മാറ്റിച്ചത്. എന്തുവന്നാലും മത്സര രംഗത്ത് തുടരുമെന്ന നിലപാടിലായിരുന്നു മുകേഷ്. ഇതോടെ മണിയന്‍പിള്ള രാജുവും ജഗദീഷും അടക്കം മത്സരത്തിന് എത്തി. മുകേഷ് മത്സരിച്ചാല്‍ തങ്ങളും മത്സരിക്കുമെന്നായിരുന്നു മണിയന്‍പിള്ള രാജുവിന്റേയും ജഗദീഷിന്റേയും നിലപാട്. സിപിഎം നിര്‍ദ്ദേശ പ്രകാരമാണ് താന്‍ മത്സരിക്കുന്നതെന്ന് മുകേഷും പറഞ്ഞു.

എന്നാല്‍ വനിതാ സംവരണത്തെ അട്ടിമറിക്കാന്‍ കൊല്ലം എംഎല്‍എ ശ്രമിക്കുന്നുവെന്ന തരത്തിലെ ചര്‍ച്ചകള്‍ മുകേഷിന് പ്രതിസന്ധിയായി. മുകേഷ് മത്സരത്തില്‍ നിന്ന് പിന്മാറി. തോല്‍വി കൂടി ഭയന്നായിരുന്നു ഇത്. എന്നാല്‍ അമ്മയില്‍ വിമതന്മാര്‍ക്കും ജയിച്ചു കയറാമെന്ന സ്ഥിതി മണിയന്‍പിള്ള രാജു സാധ്യമാക്കി. ഇതിനൊപ്പം എക്സിക്യൂട്ടീവിലേക്ക് വിജയ് ബാബുവും ലാലും ജയിച്ചു. ഫലത്തില്‍ രാഷ്ട്രീയക്കാര്‍ പുറത്തായി. മണിയന്‍പിള്ള രാജുവിന് കിട്ടിയ വമ്പന്‍ ഭൂരിപക്ഷം ഔദ്യോഗിക പാനലിലെ രഹസ്യ പിന്തുണയുടെ കൂടെ ഫലമാണെന്ന് ചിലരെങ്കിലും വിലയിരുത്തിയിരുന്നു.

എന്നാല്‍ ആരു ജയിച്ചാലും അമ്മയിലെ രാഷ്ട്രീയക്കാര്‍ ഒഴിവായതിന്റെ ആശ്വാസത്തിലാണ് മോഹന്‍ലാല്‍. തീരുമാനങ്ങളില്‍ ആരുടേയും രാഷ്ട്രീയം ഇനി കടന്നു വരില്ല. വിമതരായി ജയിച്ചവര്‍ ലാലിനെ അംഗീകരിക്കുന്നു. ഇടവേള ബാബുവിനോടും ഇവര്‍ക്ക് വ്യക്തിപരമായ പ്രശ്നങ്ങളില്ല. അതുകൊണ്ട് തന്നെ മുന്നോട്ടുള്ള പ്രവര്‍ത്തനത്തിന് തടസ്സമില്ല. ഇതു തന്നെയാണ് ബിജെപിയുടെ മുഖമായ സുരേഷ് ഗോപിയെ അമ്മയുടെ പരിപാടിയില്‍ മുഖ്യാതിഥിയായി അവതരിപ്പിക്കാന്‍ ലാലിന്റെ ഭരണ സമിതിക്ക് അവസരമാകുന്നതും.