Spread the love

പത്തനംതിട്ട: താന്‍ മത്സരിക്കാന്‍ കോന്നിയിലേക്കില്ലെന്ന് എഫ് ബി പോസ്റ്റുമായി അടൂര്‍ പ്രകാശ് എംപി. എന്നാല്‍ കെ സുധാകരന് കണ്ണൂരില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കിയതിന് പിന്നാലെ പോസ്റ്റ് പിന്‍വലിച്ച് അടൂര്‍ പ്രകാശ്. ഇതോടെ കോന്നിയില്‍ അടൂര്‍ പ്രകാശ് സ്ഥാനാര്‍ത്ഥിയായെത്തുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

video
play-sharp-fill

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോന്നിയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്ന് പാർട്ടി നേതൃത്വമാണ് ആവശ്യപ്പെട്ടതെന്നാണ് എഫ് ബി പോസ്റ്റിലുണ്ടായിരുന്നത്.

കോന്നി മണ്ഡലത്തില്‍ മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും എംപിമാർ മത്സരിക്കേണ്ടെന്ന് ഹൈക്കമാൻഡ് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അടൂർ പ്രകാശിന്റെ പ്രതികരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ വിഷയം ചർച്ചയായതോടെ അദ്ദേഹം പോസ്റ്റ് പിൻവലിക്കുകയും ചെയ്തു.

പാർട്ടിയുടെ തീരുമാനത്തിന് ഒപ്പം നില്‍ക്കേണ്ടത് കടമയാണ്. കോന്നിയില്‍ യുഡിഎഫിന്റെ വിജയത്തിനായി പ്രവർത്തിക്കും. പാർട്ടി നേതൃത്വം തീരുമാനിക്കുന്ന സ്ഥാനാർത്ഥിയെ വിജയിപ്പിക്കുക എന്നത് ഉത്തരവാദിത്തമാണെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.

 

ഈ തെരഞ്ഞെടുപ്പില്‍ കോന്നിയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നത് പാർട്ടി നേതൃത്വം തന്നെയാണ് തന്നോട് ആവശ്യപ്പെട്ടത്. ഒപ്പം കോന്നിയില്‍ മത്സരിക്കണമെന്ന് പ്രവർത്തകർ പ്രകടിപ്പിച്ച സ്‌നേഹവും പ്രതീക്ഷയും തനിക്ക് വാക്കുകളില്‍ പറയാനാകാത്ത ആത്മബന്ധവും കരുത്തുമാണ് നല്‍കുന്നത്. എന്നാല്‍ ഈ പ്രാവശ്യം കോന്നിയില്‍ മത്സരിക്കാൻ അവസരം ലഭിക്കാതിരുന്നത് പ്രവർത്തകരില്‍ നിരാശ ഉണ്ടാക്കുന്നുണ്ടെന്ന് താൻ ആഴത്തില്‍ മനസ്സിലാക്കുന്നു. താൻ ചെയ്തത് പാർട്ടി നിർദ്ദേശം അനുസരിക്കുക മാത്രമാണ്. സ്ഥാനമോഹത്താലോ അധികാര മോഹത്താലോ അല്ല. പാർട്ടി പറയുന്നിടത്ത് പ്രവർത്തിക്കുക എന്നതാണ് തന്‍റെ രാഷ്ട്രീയ വിശ്വാസം’ – അടൂർ പ്രകാശ് കുറിപ്പില്‍ പറയുന്നു.

 

കോന്നി നമ്മുടെ അഭിമാനമാണ്. അത് ഒരാളുടെ മണ്ഡലം അല്ല. നമ്മുടെയൊക്കെ പ്രസ്ഥാനത്തിന്റെ ശക്തിയാണ്. അതുകൊണ്ട് പാർട്ടി നേതൃത്വം തീരുമാനിക്കുന്ന സ്ഥാനാർത്ഥിയെ വിജയിപ്പിക്കുക എന്നത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും അടൂർ പ്രകാശ് പറയുന്നു.

 

അടൂർ പ്രകാശിന്റെ ഫേസ്ബുക്ക് കുറിപ്പ്

 

പ്രിയപ്പെട്ട എന്റെ സഹപ്രവർത്തകരേ…

1996 മുതല്‍ 2019 വരെ കോന്നിയിലെ ജനങ്ങള്‍ എന്നെ അവരുടെ പ്രതിനിധിയായി തെരഞ്ഞെടുത്തത് എന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമായി കരുതുന്നു. ഈ കാലഘട്ടത്തില്‍ കോന്നിയിലെ ജനങ്ങളോടൊപ്പം നിന്നുകൊണ്ട് പ്രവർത്തിക്കാൻ കഴിഞ്ഞത് എനിക്ക് വലിയ അഭിമാനമാണ്. കോന്നി എനിക്ക് ഒരു മണ്ഡലം മാത്രമല്ല… അത് എന്റെ ജീവിതത്തിന്റെ ഭാഗമാണ്.. എന്റെ സ്വന്തം കുടുംബമാണ്.

 

പാർട്ടി നിർദ്ദേശപ്രകാരം കേരളത്തില്‍ സിപിഐഎമ്മിന് എവിടെയും സ്ഥിരമായ ”കോട്ട” ഇല്ലെന്ന് തെളിയിക്കാനുള്ള വലിയ രാഷ്ട്രീയ പോരാട്ടത്തിന്റെ ഭാഗമായിട്ടാണ് ഞാൻ കോന്നിയില്‍ നിന്ന് ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിലേക്ക് പോയത്. ആറ്റിങ്ങലിലെ ജനങ്ങളും കോണ്‍ഗ്രസ് പ്രവർത്തകരും എന്നെ അതിയായ സ്‌നേഹത്തോടെയും വിശ്വാസത്തോടെയും സ്വീകരിച്ചു പാർലമെന്റിലേക്ക് അയച്ചു. ആ സ്‌നേഹത്തിനും വിശ്വാസത്തിനും ഞാൻ എന്നും കടപ്പെട്ടിരിക്കും.

 

അതേസമയം, ഈ തെരഞ്ഞെടുപ്പില്‍ കോന്നിയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നത് പാർട്ടി നേതൃത്വം തന്നെയാണ് എന്നോട് ആവശ്യപ്പെട്ടത്. ഒപ്പം കോന്നിയില്‍ മത്സരിക്കണമെന്ന് നിങ്ങള്‍ പ്രകടിപ്പിച്ച സ്‌നേഹവും പ്രതീക്ഷയും എനിക്ക് വാക്കുകളില്‍ പറയാനാകാത്ത ആത്മബന്ധവും കരുത്തുമാണ് നല്‍കുന്നത്. എന്നാല്‍ ഈ പ്രാവശ്യം കോന്നിയില്‍ മത്സരിക്കാൻ അവസരം ലഭിക്കാതിരുന്നത് നിങ്ങളില്‍ നിരാശ ഉണ്ടാക്കുന്നുണ്ടെന്ന് ഞാൻ ആഴത്തില്‍ മനസ്സിലാക്കുന്നു…

എന്റെ പ്രിയപ്പെട്ടവർ ഒരു കാര്യം മനസിലാക്കുക, ഞാൻ ചെയ്തത് പാർട്ടി നിർദ്ദേശം അനുസരിക്കുക മാത്രമാണ്. സ്ഥാനമോഹത്താലോ അധികാര മോഹത്താലോ അല്ല… പാർട്ടി പറയുന്നിടത്ത് പ്രവർത്തിക്കുക എന്നതാണ് എന്റെ രാഷ്ട്രീയ വിശ്വാസം. അതുകൊണ്ട് ഒരു കാര്യം നമ്മള്‍ ഒരിക്കലും മറക്കരുത് നമ്മള്‍ വ്യക്തികളോട് മാത്രമല്ല, ഒരു പ്രസ്ഥാനത്തോടാണ് ബന്ധപ്പെട്ടു നില്‍ക്കുന്നത്.

 

പാർട്ടി എടുക്കുന്ന തീരുമാനം നമുക്ക് മാനിക്കേണ്ടതും അതിനൊപ്പം നില്‍ക്കേണ്ടതും നമ്മുടെ കടമയാണ്. കോന്നി നമ്മുടെ അഭിമാനമാണ്… അത് ഒരാളുടെ മണ്ഡലം അല്ല… നമ്മുടെയൊക്കെ പ്രസ്ഥാനത്തിന്റെ ശക്തിയാണ്. അതുകൊണ്ട് പാർട്ടി നേതൃത്വം തീരുമാനിക്കുന്ന സ്ഥാനാർത്ഥിയെ വിജയിപ്പിക്കുക എന്നത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്വമാണ്.

ഒരു കാര്യം ഞാൻ ഹൃദയം നിറഞ്ഞ് ഉറപ്പുനല്‍കുന്നു ഞാൻ എവിടെയായാലും കോന്നിയിലും ആറ്റിങ്ങലിലും കേരളം മുഴുവനും യുഡിഎഫ് വിജയത്തിനായി നിങ്ങളോടൊപ്പം ഉണ്ടാകും.

 

നമ്മള്‍ ഒരുമിച്ച്‌ നിന്നാല്‍ മാത്രമേ വിജയിക്കാനാകൂ…

നമ്മുടെ ലക്ഷ്യം ഒന്നാണ്… നാം ഒന്നായി നില്‍ക്കണം

ജനദ്രോഹ ഇടത് ഭരണം അവസാനിപ്പിക്കണം.

നിങ്ങളുടെ സ്‌നേഹവും വിശ്വാസവും എന്റെ ശക്തിയാണ്…

അത് ഞാൻ ഒരിക്കലും മറക്കില്ല.

 

അതേസമയം കണ്ണൂരില്‍ മത്സരിക്കണമെന്ന ആവശ്യമുന്നയിച്ച്‌ പാർട്ടിയോട് ഇടഞ്ഞ കെ സുധാകരൻ എംപിക്കുമുന്നില്‍ ഹൈക്കമാൻഡ് വഴങ്ങിയിരുന്നു.