
സംസ്ഥാനത്ത് സെക്രട്ടറിയേറ്റിൽ ഏർപ്പെടുത്തിയ മാധ്യമ നിയന്ത്രണം തുടരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസുള്ള നോർത്ത് ബ്ലോക്കിൽ നേരത്തെ നിയന്ത്രണം ഉണ്ടായിരുന്നു. മറ്റു മന്ത്രിമാരുടെ ഓഫീസിലേക്കും ഇത് വ്യാപിപ്പിച്ചു. വകുപ്പുകളിൽ നിന്നും അറിയിപ്പില്ലാതെ അക്രഡിറ്റഡ് മാധ്യമ പ്രവർത്തകർക്കും പ്രവേശനം ഇല്ലെന്നു സുരക്ഷ ജീവനക്കാർ വ്യക്തമാക്കി. നേരത്തെ സന്ദർശക സമയം 3 മുതൽ 5 വരെ ആക്കിയിരുന്നു. മുൻ സർക്കാർ നടപ്പിലാക്കിയ മാധ്യമ നിയന്ത്രണം അന്നത്തെ പ്രതിപക്ഷം വലിയ രീതിയിൽ വിമർശിച്ചിരുന്നു. ബന്ധപ്പെടേണ്ട വകുപ്പിൽ നിന്നുള്ള പ്രത്യേക ശിപാർശ കത്ത് ഇല്ലാതെ, സർക്കാർ ഔദ്യോഗികമായി നൽകിയിട്ടുള്ള അക്രഡിറ്റേഷൻ ഉള്ള മാധ്യമപ്രവർത്തകരെപ്പോലും അകത്ത് കയറ്റിവിടേണ്ടതില്ല എന്നാണ് കന്റോൺമെൻ്റ് ഗേറ്റിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിരിക്കുന്നത്.
മുഖ്യമന്ത്രിക്ക് കീഴിലുള്ള ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് പരിശോധനകൾക്ക് ശേഷമാണ് മാധ്യമപ്രവർത്തകർക്ക് അക്രഡിറ്റേഷൻ കാർഡുകൾ നൽകുന്നത്. സെക്രട്ടേറിയറ്റ് അടക്കമുള്ള നിയന്ത്രിത മേഖലകളിൽ സുഗമമായി പ്രവേശിച്ച് വാർത്താ ശേഖരണം നടത്തുന്നതിന് വേണ്ടിയാണ് ഈ കാർഡുകൾ അനുവദിക്കുന്നത്. എന്നാൽ ഈ ഔദ്യോഗിക കാർഡുമായി എത്തുന്നവരെയും സെക്യൂരിറ്റി ജീവനക്കാർ ഗേറ്റിൽ തടയുകയാണ്.പുതിയ സർക്കാർ അധികാരമേറ്റതുമുതൽ സെക്രട്ടേറിയറ്റിൽ സന്ദർശകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതേത്തടുർന്നാണ് പൊതുജനങ്ങൾക്കുള്ള സന്ദർശന സമയം വൈകിട്ട് 3 മണി മുതൽ 5 മണി വരെയായി പരിമിതപ്പെടുത്തിയത്.






