
കേരളം പനിച്ചു വിറയ്ക്കുകയാണ്. ഷിഗെല്ല ആശങ്കകള്‍ക്കിടെയാണ് സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിലും വന്‍ വര്‍ധന രേഖപ്പെടുത്തുന്നത്. ഇന്നലെ പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടിയത് 10,853 പേരാണ്. ഇന്നലത്തെ കണക്കുകള്‍ പ്രകാരം പനിബാധിതര്‍ കൂടുതല്‍ മലപ്പുറം ജില്ലയിലാണ്. ജില്ലയില്‍ നിന്ന് മാത്രം ഇന്നലെ 2117 പേര്‍ പനിയ്ക്ക് ചികിത്സ തേടി. തൃശൂരില്‍ 1062 പേരും, പാലക്കാട് 970 പേരും തിരുവനന്തപുരത്ത് 829 ആളുകളും കോഴിക്കോട് 862 പേരും കാസര്‍ഗോഡ്, എറണാകുളം ജില്ലകളില്‍ 804 പേരും കണ്ണൂര്‍ 746 പേരും പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടി. പനിയ്‌ക്കൊപ്പം മറ്റ് പകര്‍ച്ച വ്യാധി വ്യാപനവും ആശങ്കയാകുന്നുണ്ട്. 109 പേര്‍ക്ക് ഇന്നലെ ചിക്കന്‍ പോക്‌സ് സ്ഥിരീകരിച്ചുവെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. കൊല്ലത്തും പത്തനംതിട്ടയിലുമായി ഇന്നലെ രണ്ടു പേര്‍ക്ക് മലേറിയയും സ്ഥിരീകരിച്ചു.
അതേസമയം സംസ്ഥാനത്ത് ഇന്നലെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 11 പേര്‍ക്കാണ്. ഡെങ്കിപ്പനി മൂലം ഇന്നലെ ഒരു മരണവും സംസ്ഥാനത്ത് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഡെങ്കിപ്പനി ലക്ഷണത്തോടെ 142 പേര്‍ ചികിത്സ തേടി. ഈ മാസം ആകെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 342 പേര്‍ക്കാണ്. ഈ മാസം രണ്ട് മരണങ്ങളും ഡെങ്കിപ്പനി മൂലം സംഭവിച്ചിട്ടുണ്ട്. ആറുമാസത്തിനിടെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 2796 പേര്‍ക്കാണ്. 15 പേര്‍ ഡെങ്കിപ്പനി മൂലം ഈ വര്‍ഷം മരിച്ചു. ആറു മാസത്തിനിടെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചത് 132 പേര്‍ക്കുമാണ്.






