
തിരുവനന്തപുരം: പാളയം മാർക്കറ്റിലെ അനധികൃത കയ്യേറ്റങ്ങള്‍ക്കും നിർമാണങ്ങള്‍ക്കുമെതിരെ കർശന നടപടിയുമായി തിരുവനന്തപുരം നഗരസഭ. നഗരസഭ ഹെല്‍ത്ത് സ്ക്വാഡിന്റെ നേതൃത്വത്തില്‍ മാർക്കറ്റിലെ ചില അനധികൃത നിർമാണങ്ങള്‍ ഇന്ന് പൊളിച്ചുനീക്കി.
സംഘർഷസാധ്യത കണക്കിലെടുത്ത് ശക്തമായ പൊലീസ് സുരക്ഷയോടെയായിരുന്നു നഗരസഭയുടെ നടപടി.
അനധികൃത നിർമാണങ്ങള്‍ സ്വയം ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട് കടയുടമകള്‍ക്ക് നഗരസഭ നേരത്തെ തന്നെ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ നിർദ്ദേശം പാലിക്കാത്തതിനെ തുടർന്നാണ് അധികൃതർ നേരിട്ടെത്തി ഇവ പൊളിച്ചുമാറ്റിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം മേയർ വി.വി. രാജേഷ് പാളയം മാർക്കറ്റില്‍ നേരിട്ടെത്തി മിന്നല്‍ പരിശോധന നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് നഗരസഭയുടെ അടിയന്തര ഇടപെടല്‍ ഉണ്ടായത്. പാളയം മാർക്കറ്റിലെ അനധികൃത നിർമാണങ്ങളും വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള പണപിരിവുകളും ഒരു കാരണവശാലും അനുവദിക്കില്ലെന്നും, അവ പൂർണ്ണമായി അവസാനിപ്പിക്കുമെന്നും മേയർ വ്യക്തമാക്കി.
മാർക്കറ്റിന്റെ സുഗമമായ പ്രവർത്തനത്തിന് തടസ്സം നില്‍ക്കുന്നവർക്കെതിരെ വരും ദിവസങ്ങളിലും കർശന നടപടി തുടരുമെന്നാണ് നഗരസഭ നല്കുന്ന സൂചന.







