Spread the love

കാസർഗോഡ് പാണലത്ത് ഭര്‍തൃവീട്ടുകാര്‍ നോക്കിനില്‍ക്കെ യുവതി ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ ആരോപണവുമായി ബന്ധുക്കള്‍. കുടുംബം നല്‍കിയ സ്വര്‍ണാഭരണങ്ങളും മഹറായി നല്‍കിയ മാലയുമടക്കം ഭര്‍ത്താവ് ആവശ്യപ്പെട്ടിരുന്നുവെന്നും അതിനായി സുഫൈദയെ നിരന്തരം മര്‍ദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. ‘കല്യാണം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞ ഉടന്‍ തന്നെ സ്ത്രീധനത്തിന്റെ പേരില്‍ ഉപദ്രവിക്കാന്‍ തുടങ്ങിയിരുന്നു. ധൂര്‍ത്തടിക്കാനായിരുന്നു സ്വര്‍ണം. ഭര്‍ത്താവിന്റെയും ഭര്‍ത്താവിന്റെ ഉമ്മയുടെയും മുന്നില്‍ വെച്ചാണ് ആസിഡ് കുടിച്ചത്. എന്നിട്ടും ആശുപത്രിയില്‍ കൊണ്ടുപോകാനോ, ഇതുവരെ തിരിഞ്ഞുനോക്കാനോ അവര്‍ തയാറായിട്ടില്ല എന്നും ബന്ധു പറഞ്ഞു.

video
play-sharp-fill

ഭര്‍ത്താവുമായുള്ള തര്‍ക്കത്തിനിടെ ഇന്നലെ രാത്രിയാണ് ചര്‍ലടുക്ക സ്വദേശി സുഫൈദ ആസിഡ് കുടിച്ച് ജീവനൊടുക്കിയത്. ഭര്‍തൃ വീട്ടുകാരുടെ നിരന്തര പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു. പാണലും സ്വദേശി ആദിലും സുഫൈദയും ഒരു വര്‍ഷം മുമ്പാണ് വിവാഹിതരായത്. സുഫൈദയുടെ സ്വര്‍ണം ആവശ്യപ്പെട്ട് നിരന്തര പീഡനം ഉണ്ടായിരുന്നു എന്നും ഗര്‍ഭിണിയായിരിക്കുമ്പോള്‍ പോലും മര്‍ദ്ദിച്ചിരുന്നുവെന്നും കുടുംബം ആരോപിച്ചിരുന്നു. സുഫൈദയുടെ കുടുംബത്തിന്റെ പരാതിയില്‍ ഭര്‍ത്താവ് ആദിലിനെ വിദ്യാനഗര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.